കോട്ടയം: കോവിഡ് മൂലം ഐ.ഐ.ടി ബോംബെയുടെ 58-ാമത് ബിരുദദാനച്ചടങ്ങ് ആനിമേറ്റഡ് വെർച്വൽ റിയാലിറ്റിയിലൂടെ നടത്തി ചരിത്രത്തിേലക്ക് നടന്ന് കയറി. ലോകത്ത് തന്നെ ആദ്യമാണ് ഒരു സർവകലാശാല ഈ വിധം ബിരുദദാനച്ചടങ്ങ് നടത്തുന്നത്.
ഓഗസ്റ്റ് 23ന് ബി.ടെക്,എം.ടെക്,പി.എച്ച്.ഡി വിഭാഗങ്ങളിലുള്ള 2343 വിദ്യാർത്ഥികൾ ‘ വെർച്വൽ രൂപത്തിൽ’ ( അവതാറുകൾ) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വന്തം വീടുകളിലിരുന്ന് ബിരുദം ഏറ്റുവാങ്ങി. ഐ.ഐ.ടി ബോംബെ ക്യാംപസിലെ കോൺവൊക്കേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് ഡയറക്ടർ, ഡീനുകൾ അടക്കമുള്ള ഔദ്യോഗിക സംഘം (സെനറ്റ് ) പങ്കെടുത്തു. ഹാളിൽ കോവിഡ് പ്രാട്ടോക്കോൾ അകലം പാലിക്കുന്നതിന് അവരുടെ വീഡിയോ രൂപം വെവ്വേറെ എടുത്ത് സ്ക്രീനിൽ ഡിജിറ്റലായി അസംബിൾ ചെയ്യുകയായിരുന്നു. ബിരുദസ്വീകരണത്തിനായി എത്തുന്ന വിദ്യാർത്ഥികളുടെ വെർച്വൽ രൂപമായ ‘അവതാറി’നെ അഭിനന്ദിച്ചു. ഓരോ വിദ്യാർത്ഥികളുേടയും വ്യക്തിഗത വെർച്വൽ രൂപത്തിന് കോളേജ് ഡയറക്ടർ സുഭാസിസ് ചൗധരിയുടെ വെർച്വൽ രൂപം ബിരുദദാനം നിർവഹിച്ചു.
ഹാളിലെ ചടങ്ങിൽ പങ്കെടുത്ത പ്രധാന അതിഥി ഫിസിക്സ് നോബൽ സമ്മാനജേതാവും പ്രിൻസിട്ടൺ സർവകലാശാല അധ്യപാകനുമായ പ്രൊഫ.ഡങ്കൺ ഹാൽഡേൻ മികച്ച വിദ്യാർത്ഥികൾക്കുള്ള മെഡലുകൾ നൽകിയതും വിർച്വൽ റിയാലിറ്റി വഴിയാണ്. അദ്ദേഹത്തിന്റെ വെർച്വൽ രൂപം മെഡൽ നൽകി അഭിനന്ദിച്ചു .ഓരോ വിദ്യാർത്ഥിയും സ്റ്റേജിന് പിന്നിൽ നിന്ന് നടന്ന് മധ്യത്തിൽ എത്തി ബിരുദം സ്വീകരിക്കുന്നതായാണ് ‘അവതാർ രൂപം’ തയാറാക്കിയിരിക്കുന്നത്. എന്നും ടെക്നോളജി പഠനത്തിന് ലോകത്ത് തന്നെ ഏറ്റവും വലിയ മാതൃകയായ ഐ.ഐ.ടി ബോംബെ ഇക്കാര്യത്തിലും വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് കെമിക്കൽ എൻജിനിയറിങിൽ എം.ടെക് ബിരുദം ഏറ്റുവാങ്ങിയ കോട്ടയം ഒളശ ശാസ്താംപടിക്കൽ അഥീന സൂസൻ സാജൻ പറയുന്നു.
‘‘ഇങ്ങനെ ചടങ്ങ് നടത്തിയത് കൊണ്ട് കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും അതൊരു പുതിയ അനുഭവമായി. ക്യാംപസിൽ ഇരുന്നതിലും എത്രയോ പുതുമയുള്ള അനുഭവം. ഞങ്ങൾ ശരിക്കും ആസ്വദിച്ചു. അഥീന പറയുന്നു.
അവാർഡ് ദാന സമയം സ്ക്രീനിൽ വിദ്യാർത്ഥികൾ വെർച്വൽ രൂപത്തിൽ അവാർഡ് വാങ്ങുന്നത് ദൂരദർശനിലും യൂട്യൂബിലും തത്സമയ സംപ്രക്ഷണവും ഉണ്ടായിരുന്നു.