അമേരിക്ക, അവസരങ്ങളുടെ നാട്: റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്‍ രണ്ടാം ദിനം; ജോജോ തോമസ് പാലത്ര ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാത്രിയിലെ സന്ദേശങ്ങളെല്ലാം പ്രഥമ ദിവസത്തിന്റെ തുടര്‍ച്ചയായുള്ള 'അമേരിക്ക- അവസരങ്ങളുടെ നാട്' എന്ന ആശയത്തില്‍ അടിയുറച്ചുള്ളതായിരുന്നു.
പ്രശസ്ത ബൈബിള്‍ പ്രഭാഷകന്‍ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകള്‍ സിസ്സി ഗ്രഹാം വിശ്വാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു. മിനിസോട്ട ഡെമോക്രാറ്റിക് മേയര്‍ Robert Vlaisavlievich ട്രംമ്പിന്റെ 3 1/2 വര്‍ഷത്തെ നേട്ടങ്ങളായ നികുതി ഇളവും, ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഒബാമ- ബൈഡന്‍ കയറ്റുമതി ചെയ്ത ബിസിനസ്സുകള്‍ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരുന്നതും ചൂണ്ടിക്കാട്ടി. ഇടതു പാളയത്തില്‍ കുരുങ്ങി കിടക്കുന്ന ജോ ബൈഡന് 47 വര്‍ഷത്തിനിടയില്‍ ചെയ്യാനാവാത്തവ 48-ാം വര്‍ഷത്തില്‍ എങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
ട്രംമ്പിന്റെ ഇളയമകള്‍ ടിഫനി ട്രംമ്പ് പിതാവിന്റെ നേട്ടങ്ങളില്‍ പ്രധാനമായ എക്കോണമി തിരികെ കൊണ്ട് വരുമെന്നും, മതസ്വാതന്ത്യവും വിശ്വാസ സംരക്ഷണവും ഉറപ്പുവരുത്തുമെന്നും പറഞ്ഞു. അമേരിക്കയിലെ ഒരു വിദ്യാര്‍ത്ഥിയുടെ മേല്‍വിലാസത്തിന്റെ സിപ്പ് കോഡ് ആയിരിക്കരുത് ആ വിദ്യാര്‍ത്ഥിയുടെ ഭാവി നിര്‍ണ്ണയിക്കേണ്ടതെന്ന് വ്യക്തമാക്കി. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയ് അഭിസംബോധന ചെയ്തത് ലോകത്തിലെ വിശുദ്ധ നഗരങ്ങളിലൊന്നായ ജറുസലേമിൽ നിന്നും ആയിരുന്നു. ട്രംമ്പ്- പെന്‍സ് നേട്ടങ്ങളില്‍ പ്രധാനമായ ഇസ്രായേല്‍- യുഎഇ സമാധാന കരാര്‍ അദ്ദേഹം എടുത്തു പറഞ്ഞു. സ്വാതന്ത്ര്യം പ്രസ്താവനകളില്ലാ പ്രവര്‍ത്തനത്തിലൂടെയാണ് പ്രകടമാക്കേണ്ടതെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നിന്നുമായിരുന്നു ഫസ്റ്റ് ലേഡി മെലേനിയ ട്രംമ്പ് അഭിസംബോധന ചെയ്തത്. ഭര്‍ത്താവിന്റെ രാജ്യ സ്‌നേഹവും, അമേരിക്കന്‍ ജനങ്ങളെ ഒന്നായി കാണുന്ന നിലപാടും അവർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ സ്ത്രീജനങ്ങളുടെ വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണെന്നും അത് ട്രംമ്പ് - പെന്‍സ് ടീമിന് ഉറപ്പു വരുത്തണമെന്നും അവർ അഭ്യര്‍ത്ഥിച്ചു.
അപ്രതീക്ഷിതമായി മാര്‍ച്ചില്‍ അമേരിക്കയെ അക്രമിച്ച അദൃശ്യ ശത്രുവായ കൊറോണ വൈറസ് മൂലം മരണമടഞ്ഞ കുടുംബാംഗങ്ങളോടുള്ള സഹാനുഭൂതിയും, പ്രാര്‍ത്ഥനയും, അറിയിച്ചു. തന്റെ ഭര്‍ത്താവ് ഈ മഹാമാരിക്ക് എതിരെ അവസാനം വരെ പോരാടുകയും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുകയും ചെയ്യുമെന്ന് അവര്‍ തുടര്‍ന്നു പറഞ്ഞു.
കൊറോണ വൈറസിനെ നേരിടുന്നതിന് മുന്‍ നിരയില്‍ നിന്ന് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരോടും, അദ്ധ്യാപകരോടും സ്വന്തം ജീവന്‍ അപകടത്തിലെന്നറിഞ്ഞുകൊണ്ട് മനുഷ്യ ജീവന് മുന്‍തൂക്കം നല്‍കുന്നവരോടും താനും ഭര്‍ത്താവും എന്നും നന്ദിയുള്ളവരായിരിക്കുമെന്നും അറിയിച്ചു.
എന്റെ ഭര്‍ത്താവില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിന് വേണ്ടിയും അശ്രാന്തം പോരാടുന്ന ഒരു പ്രസിഡന്റ് ഉണ്ട്. ഞാന്‍ എന്നും കാണുന്നു ഡൊണാള്‍ഡ് എത്ര കഠിനമായി രാത്രിയും പകലുമില്ലാതെ ശക്തമായ മീഡിയ വിമർശനവും, പ്രതിപക്ഷ സഹകരണവുമില്ലാതെ നിങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുന്നു. ആരെങ്കിലും അദ്ദേഹത്തോട് ഇന്നത് ചെയ്യാനാവില്ല എന്ന് പറഞ്ഞാല്‍ അതിനെ അവഗണിച്ചുകൊണ്ട് അശ്രാന്തമായി അതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കും. അതാണ് ഡൊണാള്‍ഡ്, മെലേനിയ തുടര്‍ന്ന് പറഞ്ഞു.
ഡൊണാള്‍ഡിന്റെ ഈ സ്വഭാവ സവിശേഷതയാണ് ഡൊണാള്‍ഡ് എന്ന പ്രസിഡന്റിനെ അടുത്ത 4 വര്‍ഷത്തേക്ക് ഈ രാജ്യത്തിന് ആവശ്യമാക്കുന്നത്.
ഡൊണാള്‍ഡിന് നിര്‍ബ്ബന്ധമുണ്ട് നിങ്ങളുടെ കുടുംബം സുരക്ഷിതമായിരിക്കമെന്നും, വിജയകരമായിരിക്കണമെന്നും. അദ്ദേഹത്തിന് മറ്റ് ഒരുദ്ദേശവുമില്ലാ; എല്ലാറ്റിനുമുപരി ഈ രാജ്യത്തിന്റെ ഉയര്‍ച്ചയും, സുരക്ഷയും നന്മയും മാത്രം ആഗ്രഹിക്കുകയും സമയം വൃഥാ, രാഷ്ട്രീയം കളിച്ചു കളയാനുള്ളതല്ലെന്നും അദ്ദേഹം അറിയുന്നു. തന്നെ പൂര്‍ണ്ണമായി അറിയുകയും, തനിക്ക് എല്ലാ വിധ പ്രോത്സാഹനവും തരികയും അമേരിക്കയിലെ സ്ത്രീ വിഭാഗത്തിന്റെ ഉന്നമനത്തിന് പൂര്‍ണ്ണ പിന്തുണയും അദ്ദേഹം നല്‍കുന്നു.
ഈ മഹത്തായ രാജ്യത്തെ സേവിക്കുവാന്‍ കഴിഞ്ഞ 4 വര്‍ഷത്തെ വിനയാന്വിതരായി ഞങ്ങള്‍ നമിക്കുന്നു.
തന്റെ ഭര്‍ത്താവിന്റെ തുടര്‍ന്നുള്ള നേതൃത്വം ഈ രാജ്യത്തിന് എന്നത്തേക്കാളുമുപരി ഇപ്പോള്‍ ആവശ്യമായിതീര്‍ന്നിരിക്കുകയാണ്.
മഹാമാരിയായ കൊറോണ വൈറസ് വ്യാപിക്കും മുമ്പ് ഉച്ചകോടിയിലെത്തിയിരിക്കുന്ന എക്കോണമി തിരികെ കൊണ്ടുവരുവാനും, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ അമേരിക്കയെ തലയുയര്‍ത്തി നില്‍ക്കുവാന്‍, പര്യാപ്തമാക്കുവാന്‍ നവംബര്‍ 3 ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഈ രാജ്യ സേവനം തുടരുവാനുമായി അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അവർ ആശംസാ സന്ദേശം പൂര്‍ത്തിയാക്കിയത്.