അലബാമ ∙ അലബാമ യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ 566 പേർക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 19നാണ് വിദ്യാർഥികൾ കോളജിൽ പഠനത്തിനായി എത്തിയത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത്രയുമധികം വിദ്യാർത്ഥികളിൽ രോഗം കണ്ടെത്തിയത് ആശങ്കാ ജനകമാണെന്നും, ഹെൽത്ത് ആന്റ് സേഫ്റ്റി പ്രൊട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അലബാമ യൂണിവേഴ്സിറ്റി പ്രസിഡന്റ് തിങ്കളാഴ്ച വിദ്യാർഥികൾക്കയച്ച കത്തിൽ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ പേരിൽ കോളേജ് തുറന്നു പ്രവർത്തിക്കുന്നതിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമായ മറുപടി നൽകിയില്ല.
രാജ്യത്താകമാനമുള്ള യൂണിവേഴ്സിറ്റികൾ കോളജുകൾ തുറന്നു പ്രവർത്തിക്കുന്നതിനെകുറിച്ചു ആലോചന നടക്കുന്നുണ്ട്. നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ ഒരാഴ്ചക്കുള്ളിൽ 135 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നോടിഡാം യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾ പഠനം തുടങ്ങുന്നത് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.അലബാമ യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിച്ച ഓഗസ്റ്റ് 19 ന് സമീപത്തുള്ള ടസ്ക്കലോസ ബാറിനുമുന്നിൽ വിദ്യാർഥികൾ കൂട്ടംകൂടി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.