എത്ര ദയനീയമീ വിലാപം!
മൃത്യുവേ , നിന്‍ മടിത്തട്ടില്‍ നിന്ന്;
പ്രിയ പുത്രീ , നിനക്കായുതിര്‍ത്ത,
പെറ്റമ്മ തന്നാത്മ സങ്കീര്‍ത്തനം;
ക്രൂരതേ, നിന്‍മുഖത്തേയ്ക്ക് നോക്കി-
പ്രാണനുവേണ്ടി യാചിച്ചതാര്?
ആരോമല്‍ക്കുഞ്ഞിനെ വിസ്മരിച്ച്-
ആഞ്ഞാഞ്ഞു കുത്തിയതെത്ര വട്ടം?
വീണുകിടക്കും നിരാലംബമേല്‍,
കാറ് കയറ്റിയിറക്കിയല്ലോ?
എന്തൊരു ഭീതിദമാം ദുരന്തം!
അന്ധത ബാധിച്ചുവോ മനസ്സില്‍?
ജോലികഴിഞ്ഞ് മടക്കയാത്ര,
പാതിമെയ്യായ തന്‍ ഭാര്യനേര്‍ക്ക്,
കാലനായെത്തിയ ഭര്‍ത്താവു നീ,
കഷ്ടമിപ്പാതകം ചെയ്തുവല്ലൊ?
രക്ഷിച്ചിടേണ്ട കരങ്ങള്‍ കൊണ്ട്;
ശിക്ഷിച്ചിടുന്ന കരാള നീതി;
അമ്പേ പകയുടെ ആള്‍ രൂപമേ,
ജീവിതം പേക്കിനാവാക്കിയില്ലേ?
ലോക നേഴ്സസ് വര്‍ഷമാചരിക്കും-
രണ്ടായിരത്തിയിരുപതില്‍ ഹാ!
കൈവിളക്കേന്തിയ 'നൈറ്റിംഗേലി'ല്‍,
പിന്‍മുറക്കാരിക്കീ ദുര്‍വിധിയോ?
സ്വന്തബന്ധങ്ങള്‍ക്ക് നൊമ്പരമായ്,
സര്‍വംസഹയില്‍ നിന്ന് നീണാള്‍,
ദുഃഖങ്ങളന്യമാം ദിക്കിലേക്ക്.
ഏത് പ്രായത്തിലും കാലത്തിലും,
ആവര്‍ത്തനങ്ങളായ് മന്നിടത്തില്‍,
നാരീജനത്തിന്റെ ആര്‍ത്ത നാദം
മാറ്റൊലിക്കൊള്ളുന്നു 'രക്ഷിക്കണേ'...
'നോറ', നിനക്കമ്മ,യോര്‍മ്മയായി,
ഉറ്റവര്‍ക്കുള്ളത്തില്‍ രക്തസാക്ഷി,
മാലാഖയായ് മെറിന്‍ ജോയിക്ക്;
കണ്ണീര്‍ പ്രണാമമര്‍പ്പിച്ചിടട്ടെ.