തമിഴ്നാട്ടിലെ "ചിത്തിമാരോടൊപ്പം കഴിയാൻ മോഹിക്കുന്ന" കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആക്കിക്കൊണ്ടു വനിതകൾ വോട്ടവകാശം നേടിയതിന്റെ നൂറാം വാർഷികം ഈമാസം കൊണ്ടാടുകയാണല്ലോ അമേരിക്ക. അമ്മയുടെ അനുജത്തിമാരാണ് ചിത്തിമാർ.
സ്ത്രീകൾക്ക് തുല്യാവകാശം നൽകിയ ലോകത്തിലെ ആദ്യത്തെ രാജ്യം ന്യൂ സീലാൻഡ് ആണ്. കൊറോണയെ 22 മരണത്തിൽ പിടിച്ച് കെട്ടി ലോകത്തിന്റെ ആദരം നേടിയെടുത്ത പ്രധാന മന്ത്രി ജസീന്ത ആർഡേൻ കോവിഡ് വീണ്ടും വന്നതിനാൽ തെരഞ്ഞെടുപ്പ് ഒക്ടോബറിലേക്കു മാറ്റിയിരിക്കയാണ്.
"വരിക വരിക സഹചരെ സഹന സമര സമയമായ്, കരളുറച്ചു കൈകൾ കോർത്തു കാൽനടക്കു പോക നാം," എന്ന് അംശി നാരായണ പിള്ള ദേശഭക്തി ഗാനം രചിച്ചതിന്റെ പിന്നാലെ സ്വാതന്ത്ര്യം നേടിയ ഭാരതത്തിൽ ഭരണഘടന രചിക്കാൻ വേണ്ടി രൂപവൽക്കരിച്ച കോൺസ്റിറ്റുവന്റ് അസംബ്ലിയിൽ പതിനഞ്ചു വനിതകൾ ഉണ്ടായിരുന്നു. മൂന്ന് മലയാളികളും.
കോൺസ്റിറ്റുവന്റ് അസംബ്ലിയിലും അതിന്റെ തുടർച്ചയായ ആദ്യത്തെ പാർലമെന്റിലും ഉൾപ്പെട്ട 389 പേരിൽ പെട്ടവരായിരുന്നു ഇവർ. ബി ആർ അംബേദ്കറുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച ഭരണഘടനാ രചയിതാക്കളിൽ പെട്ടില്ലെങ്കിലും ദളിതർക്കു വേണ്ടി അസംബ്ലിയിൽ നിരന്തരം ഉയർന്ന ധീരശബ്ദം ആയിരുന്നു മലയാളി ദാക്ഷായണി വേലായുധന്റേത്. മുപ്പത്തി നാല് വയസുള്ള ആ ബിരുദധാരിണി ഇംഗ്ലീഷിൽ പ്രസംഗിച്ചു.
ആന്ധ്രാക്കാരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റും ആയ സരോജിനി നായിഡു, നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ്, രാജകുമാരി അമൃത് കൗർ, സുചേത കൃപലാനി തുടങ്ങിയ പ്രശസ്ത വനിതകൾക്കൊപ്പം കേരളത്തിൽ നിന്ന് അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്‌ക്രീൻ എന്നിവരാണ് അസംബ്ലിയിൽ ഉണ്ടായിരുന്നത്.
പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടിലെ അംഗവും സ്വാന്ത്ര്യ സമര നായികയുമായ അമ്മു സ്വാമിനാഥൻ മദ്രാസ് പ്രവിശ്യയെ പ്രതിനിധീകരിച്ചപ്പോൾ ദാക്ഷായണി വേലായുധൻ കൊച്ചി നിയമസഭയെയും ആനി മസ്‌കരീ ഇൻ കോൺസ്റ്റിറ്റുണ്ട് ൻ തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയെയും പ്രതിനിധീകരിച്ചു.
അമ്മു സ്വാമിനാഥന്റെ മക്കളാണ് നേതാജി സുഭാഷ് ചന്ദ്രബോസ് രൂപവൽക്കരിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻ ക്യാപ്റ്റൻ ലക്ഷ്മി സൈഗാളും നർത്തകി മൃണാളിനി സാരാഭായിയും. മുൻ പാർലമെൻറ് അംഗം സുഭാഷിണി അലി ക്യാപ്റ്റൻ ലക്ഷ്മിയുടെ മകളാണ്.
കൊച്ചിയിൽ മുളവുകാട് ജനിച്ച ദാക്ഷായണി വേലായുധൻ എന്ന പുലയ വർഗക്കാരി കൊച്ചി നിയമസഭയുടെ പ്രതിനിധിയായാണ് എത്തിയതെന്നു പറഞ്ഞല്ലോ. തീണ്ടലിന്റെയും തൊടീലിന്റെയും കാലത്ത് ബ്ലൗസ് ധരിച്ച് സ്‌കൂളിൽ പോയ ആദ്യത്തെ ദളിത് പെൺകുട്ടി
യായിരുന്നു ദാക്ഷായണി.
ഇന്ത്യയിൽ ബിരുദം നേടിയ ആദ്യത്തെ ദളിതുവനിതയും ദാക്ഷായണി ആണ്. വർധയിലെ സേവാഗ്രാം ആശ്രമത്തിൽ ഗാന്ധിജിയുടെയും കസ്തുർബയുടെയും സാനിധ്യത്തിൽ ആ യിരുന്നു ദാക്ഷായണിയും വേലായുധനും തമ്മിലുള്ള വിവാഹം.
തിരുവന്തപുരത്തെ ലത്തീൻ കത്തോലിക്കാ പ്രതിനിധി അഡ്വ.ആനി മസ്കരീ ൻ ആകട്ടെ സ്വാതന്ത്ര്യ സമര പോരാളിയും സ്റ്റേറ്റ് കോൺഗ്രസ് നേതാവും തിരുകൊച്ചി നിയമസഭയിൽ മന്ത്രിയും ആയിരുന്നു. ആദ്യത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച പത്തു വനിതകളിൽ ഒരാളും. കേരളത്തിൽ നിന്ന് പാർലമെന്റിലേക്ക് ജയിച്ചു ചെന്ന ആദ്യത്തെ വനിതയും.
മഹാരാജാവ് നാമനിർദേശം ചെയ്തു കൊച്ചി നിയമസഭയിൽ എത്തിയവരായിരുന്നു ദാക്ഷായണിയും ആർ. വേലായുധനും. ദളിത് നേതാവ് നിലയിൽ മികവു തെളിയിച്ച വേലായുധൻ 1952ൽ ലോകസഭയിലും അംഗമായി. അങ്ങിനെ പാർലമെന്റിൽ എത്തിയ ആദ്യത്തെ ദമ്പതികൾ എന്ന ബഹുമതിയും നേടി.
ഇന്ത്യയുടെ ആദ്യത്തെ ദളിത് പ്രസിഡന്റ് കെആർ നാരായണന്റെ അമ്മാവനായിരുന്നു വേലായുധൻ. ദാക്ഷായണിയുടെ ഇളയ സഹോദരൻ കെകെ മാധവൻ കേരളനിയമസഭയിലും രാജ്യസഭയിലും അംഗമായി.ദാക്ഷായണി എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ് കെമിസ്ട്രി മെയിൻ ആയി ബിഎസ്സി പാസായത്. പക്ഷെ ലബോറട്ടറിയിൽ പഠനോപകാരങ്ങൾ സ്പർശിക്കാൻ ബ്രാഹ്മണനായ അദ്ധ്യാപകൻ അനുവദിച്ചില്ലത്രെ.
"ഗാന്ധിജിയോടും അംബേദ്കറോടും ഒരുപോലെ അടുപ്പം ഉണ്ടായിരുന്നു എന്റെ അമ്മക്ക്. എന്നാൽ കോൺസ്റ്റിറ്യുവന്റ് അസംബ്ലിയിൽ ദളിതർക്കു സംവരണവും പ്രത്യേകം നിയമ
സഭകളും ഉണ്ടാകണമെന്ന നിർദേശം വന്നപ്പോൾ അമ്മ ശക്തിയായി എതിർത്തു. അങ്ങനെ വന്നാൽ എങ്ങിനെ സാമൂഹ്യ സമത്വം ഉണ്ടാവുംഎന്ന് അമ്മ ചോദിച്ചു," മകളും ചരിത്രകാരിയുമായ ഡോ . മീര വേലായുധൻ ഓർമ്മിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്തവർക്കായി കേരള ഗവർമെന്റ് ദാക്ഷായണി വേലായുധൻ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ധനകാര്യ മന്ത്രി 2019 ലെ ബജറ്റിൽ ഇതിനു വേണ്ടി രണ്ടു കോടി രൂപ വകയിരുത്തി.
വോട്ടു നേടി അധികാരത്തിലേറിയ ലോക വനിതാ നേതാക്കളുടെ അണിയിൽ ഗോൾഡാമേയർ, ഇന്ദിരാഗാന്ധി, മാർഗററ് താച്ചർ, ആഞ്ചല മെർക്കൽ, ബേനസീർ ഭൂട്ടോ, സിരിമാവോ ബന്ദാര നായകെ, ആങ്‌സാൻ സ്യു കിയി, ഇസബെൽ പെറോൺ, ദിൽമ റൂസഫ് എന്നിങ്ങനെ ഒരുപാടുപേർ.
ഇന്ത്യയിൽ സ്ത്രീ വിമോചനത്തിന്റെ കാഹളം ഊതിയവരിൽ ഇവരുമുണ്ട്--സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത ഫാത്തിമാബീവി, ആദ്യത്തെ ഹൈക്കോടതി ജഡ്ജി അന്ന ചാണ്ടി, വിദേശ കാര്യ മന്ത്രി ലക്ഷ്മി എൻ മേനോൻ, ഭൂപരിഷ്‌കാരം നടപ്പാക്കിയ മന്ത്രി കെ ആർ ഗൗരി. ഒളിമ്പ്യൻ പിടി ഉഷ, ബുക്കർ നേടിയ അരുന്ധതി റോയ്, ഐഎഎസ് നേടിയ ആദ്യ വനിത അന്ന മൽഹോത്ര, ഫോറിൻ സെക്രട്ടറി നിരുപമ റാവു, ആദ്യത്തെ മർച്ചന്റ് നേവി ക്യാപ്റ്റൻ രാധിക മേനോൻ, ഡിആർഡിഒ ആദ്യ ഡയറക്ടർ ജനറൽ ടെസ്സി തോമസ്, ഐഎൻഎ ക്യാപ്റ്റൻ ലക്ഷ്മി സെഗാൾ, തിരുവിതാംകൂറിലെ ഝാൻസി റാണി അക്കാമ്മ ചെറിയാൻ, മാതാ അമൃതാനന്ദ മയി, ആദ്യ വിശുദ്ധ സിസ്റ്റർ അൽഫോൻസ ഏഷ്യൻ പോയട്രി പ്രൈസ് നേടിയ കമലാദാസ് എന്ന മാധവികുട്ടി, ദേശീയപുരസ്കാരം നേടിയ നടിവിദ്യാബാലൻ, ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ ഗാനങ്ങൾ ആലപിച്ച ചിത്ര, നർത്തകി മൃണാളിനി സാരാഭായ്.
സമത്വത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന അമേരിക്കൻ വനിതകൾക്ക് കേരളത്തിലെ മൂന്നു പ്രമുഖ വനിതകൾ അഭിവാദനം അർപ്പിക്കുന്നു.
"ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയത് 1922ൽ തിരുവിതാംകൂർ ലെജിസ്ളേറ്റിവ് അസംബ്ലിയിലേക്കാണ്. ഇന്ത്യയിൽ ആദ്യമായി ഏതെങ്കിലും ഒരു നിയമ നിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വനിതയായിത്തീർന്നു ഡോ മേരി പുന്നൻ ലൂക്കോസ്,"--ഹരിതകേരളം എക്‌സിക്യൂ ട്ടീവ് വൈസ് ചെയർപേഴ്സണും മുൻ എംപിയും മുൻ പ്രൊഫസറുമായ ഡോ.ടിഎൻ സീമ ഓർമ്മിപ്പിച്ചു.
"നൂറു വർഷം ആകുമ്പോൾ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 60 ശതമാനത്തോളം സ്ത്രീകൾ വോട്ട് ചെയ്യുന്നതിൽ മാത്രമല്ല, ഭരിക്കുന്നതിനും തുല്യാവകാ
ശമുള്ളവരായി മാറി. രണ്ടു ലക്ഷം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ രാഷ്ട്രീയ രംഗ പ്രവേശനത്തിനുള്ള വേദി കൂടിയായി മാറുന്നു" സീമ ചൂണ്ടിക്കാട്ടി.
"വിദ്യാസമ്പന്നരെങ്കിലും അടുക്കളയിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന കേരളീയ വനിതകൾക്ക് ഭരണചക്രം തിരിക്കുവാൻ തികഞ്ഞ കഴിവുണ്ടെന്ന് തെളിയിച്ചിരിക്കയാണ്," മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് അഭിപ്രായപ്പെട്ടു. ഭരിക്കാൻ പുരുഷന്മാരോടൊപ്പമോ അതിലപ്പുറമോ കഴിവുണ്ടെന്ന് കേരളമന്ത്രിസഭയിൽ അംഗങ്ങളായ എത്രയോ പേർ വ്യക്തമാക്കി.
അമേരിക്കൻ വനിതകൾക്ക് അഭിവാദനം അർപ്പിച്ച ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി അഡ്വ. അഞ്ജന സുരേഷ്, കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾ 50 ശതമാനത്തിലേറെ പങ്കാളിത്തം ഉണ്ടെന്ന കാര്യം എടുത്തു പറഞ്ഞു. "ഇന്ത്യയിലെ അർദ്ധനാരീശ്വര സങ്കല്പം സ്ത്രീപുരുഷ സമത്വമാണ് വിളിച്ചോതുന്നത്"
ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്ന കേരളത്തിലെ പുത്തിയ തലമുറ
കമല ഹാരിസും അവരുടെ പ്രസ് സെക്രട്ടറി സാബ്രീന സിംഗും
വീണ്ടും വോട്ടു തേടുന്ന ന്യൂസീലാൻഡ് പ്രധാന മന്ത്രി ജസീന്ത ആർഡേൻ
ടിഎൻ സീമ, ലതിക സുഭാഷ്, അഞ്ജന സുരേഷ്
ഇന്ത്യൻ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലെ വനിതകൾ
ദാക്ഷായണി വേലായുധൻ, ആനി മസ്കരീൻ, അമ്മു സ്വാമിനാഥൻ
ദാക്ഷായണിയുടെ മകൾ ഡോ. മീര വേലായുധൻ
ഗാന്ധിജിയുടെ മുമ്പാകെ ദാക്ഷായണി-വേലായുധൻ വിവാഹം
ഡോ.മേരി പുന്നൻ ലൂക്കോസ്--1922 ൽ ഇന്ത്യയിൽ ആദ്യത്തെ നിയമസഭാംഗം
അമേരിക്കൻ വനിതകൾ പോളിങ് ബൂത്തിൽ