Image

നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നു: സ്വിസ് നേതാവ്

Published on 13 August, 2020
 നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നു: സ്വിസ് നേതാവ്


സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണെന്ന് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി ഡെപ്യൂട്ടിയും വ്യവസായ സംരംഭകയുമായ മഗ്ദലേന മാര്‍റ്റുലോ ബ്‌ളോച്ചര്‍.

കുടിയേറ്റം നിയന്ത്രിക്കണമെന്ന ആവശ്യമാണ് തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധിയായ മഗ്ദലേന മുന്നോട്ടു വയ്ക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരേയാണ് പരാമര്‍ശം.

സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുള്ള കുടിയേറ്റം കര്‍ക്കശമായി നിയന്ത്രിക്കണമെന്നത് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ക്രിസ്റ്റഫര്‍ ബ്‌ളോച്ചറുടെ മകള്‍ കൂടിയാണ് മഗ്ദലേന.

കുടിയേറ്റക്കാരില്‍ പലര്‍ക്കും നമ്മുടെ വ്യവസായത്തെക്കുറിച്ചോ നമ്മുടെ പരിസ്ഥിതിയെക്കുറിച്ചോ അറിയില്ല, അത്തരം കാര്യങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ക്കുള്ള താത്പര്യങ്ങളും അവര്‍ക്കില്ല - മഗ്ദലേന ആരോപിച്ചു. കുടിയേറ്റ നിയന്ത്രണം ലക്ഷ്യമാക്കി പാര്‍ട്ടി കൊണ്ടുവന്ന ജനഹിത പരിശോധനയില്‍ സെപ്റ്റംബര്‍ 27ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മഗ്ദലേനയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

നെസ്റ്റിലെ, നോവാര്‍ട്ടിസ്, റോച്ചെ തുടങ്ങി പല വമ്പന്‍ സ്വിസ് കമ്പനികളും ഇപ്പോള്‍ വിദേശികളുടെ നിയന്ത്രണത്തിലാണ് എന്നതും മഗ്ദലേനയെ ചൊടിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക