Image

മരിച്ച ഭാര്യ ഗൃഹപ്രവേശത്തിന് അതിഥികളെ സ്വീകരിക്കാന്‍ ഇരിക്കുന്നത് കണ്ട് അമ്ബരന്ന് അതിഥികള്‍

Published on 12 August, 2020
മരിച്ച ഭാര്യ ഗൃഹപ്രവേശത്തിന് അതിഥികളെ സ്വീകരിക്കാന്‍ ഇരിക്കുന്നത് കണ്ട് അമ്ബരന്ന് അതിഥികള്‍

ബംഗളൂരു: ഭാര്യ സ്വപ്നം കണ്ടതുപോലെ സകല സൗകര്യങ്ങളുമുള്ള ആഡംബര വീട് നിര്‍മ്മിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗൃഹപ്രവേശനത്തിന് വിളിച്ചു. അതിഥികളെ സ്വീകരിക്കാന്‍ ശ്രീനിവാസ ഗുപ്തയ്ക്കൊപ്പം ഭാര്യ മാധവിയും പൂമുഖപ്പടിയില്‍ ഇരുന്നു. 


മജന്ത പട്ടുസാരി ഉടുത്ത്, തലമുടിയില്‍ പൂ ചൂടി, ചുവന്ന വട്ടപ്പൊട്ട് ചാര്‍ത്തി, സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ് പുഞ്ചിരിതൂകി 'ഐശ്വര്യ ദേവതയെ'പ്പോലിരിക്കുന്ന 'മാധവിയെക്കണ്ട്' ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടി. മൂന്നുവര്‍ഷം മുമ്ബ് മരിച്ച മാധവി എങ്ങനെ ജീവനോടെത്തി എന്നായിരുന്നു സംശയം.

ഭാര്യയോടുള്ള സ്നേഹംകൊണ്ട് ശ്രീനിവാസ ഒരുക്കിയ മെഴുകുപ്രതിമയാണ് അതെന്നറിഞ്ഞപ്പോഴാണ് പലര്‍ക്കും ശ്വാസം വീണത്.


കര്‍ണാടകയിലെ വ്യവസായിയായ ശ്രീനിവാസയ്ക്ക് ഭാര്യ ജീവനായിരുന്നു. മൂന്ന് വര്‍ഷം മുമ്ബ് തിരുപ്പതി യാത്രക്കിടെയാണ് വേഗതയേറിയ ട്രക്കിനെ മറികടക്കുന്നതിനിടയില്‍ കാര്‍ മറിഞ്ഞ് മാധവി മരിക്കുന്നത്. ഒപ്പം ഉണ്ടായിരുന്ന മക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.


 സ്വന്തമായി ഒരു വലിയ വീട് വേണമെന്ന് മാധവിയുടെ ആഗ്രഹമായിരുന്നു. 57 കാരനായ ശ്രീനിവാസ അത് നിറവേറ്റാന്‍ തീരുമാനിച്ചു. 25 ഓളം ആര്‍ക്കിടെക്ടുമാരെ ശ്രീനിവാസ കണ്ടു. എന്നാല്‍ വീടിനൊപ്പം ഭാര്യയുടെ ജീവന്‍ തുടിക്കുന്ന പ്രതിമ എന്ന ആശയം നടപ്പാക്കാന്‍ ആരെയും കിട്ടിയില്ല.


എന്നാല്‍ മേഷ് രങ്കണദാവരു എന്ന ആര്‍ക്കിടെക്‌ട് വെല്ലുവിളി ഏറ്റെടുത്തു. അദ്ദേഹമാണ് ലിവിംഗ് റൂമില്‍ മാധവിയുടെ പ്രതിമ സ്ഥാപിക്കാമെന്ന് നിര്‍ദ്ദേശിച്ചത്.


പ്രമുഖ പാവ നിര്‍മാതാക്കളായ ഗോമ്ബി മാനിയാണ് മാധവിയുടെ പ്രതിമ സിലിക്കോണ്‍ മിശ്രിതം ഉപയോഗിച്ച്‌ നിര്‍മിച്ചത്. മാധവിയുടെ അതേ വലിപ്പത്തിലാണ് പ്രതിമ. സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രതിമയുടെ ചിത്രങ്ങള്‍ വൈറലായി.

മാധവി പ്രതിമയെ ഒരുക്കിയതും ശ്രീനിവാസയും മക്കളും ചേര്‍ന്നാണ്.


 പ്രതിമയ്ക്ക് ഭാര്യയുടെ പ്രിയപ്പെട്ട മജന്ത നിറത്തിലെ പട്ടുസാരിയുടുപ്പിച്ച്‌ ആഭരണമണിയിച്ച്‌ തലയില്‍ പൂവു ചൂടിക്കൊടുത്തു. പ്രതിമയ്ക്കൊപ്പമിരുന്ന് എല്ലാവരും ഫോട്ടോ എടുത്തു. അടുത്ത് ഭാര്യ ഇരിക്കുന്നത് പോലെ തോന്നിയെന്നും ഭാര്യയുടെ സാമീപ്യം അനുഭവപ്പെട്ടെന്നും ശ്രീനിവാസ ഗുപ്ത പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക