Image

മാന്‍ വേട്ട; സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസ് വനം വകുപ്പ് കസ്റ്റഡിയില്‍

Published on 11 August, 2020
മാന്‍ വേട്ട; സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസ് വനം വകുപ്പ് കസ്റ്റഡിയില്‍
പാലക്കാട്: നയതന്ത്ര ബാഗേജിലൂടെയുള്ള കേസിലെ പ്രതി മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കെ.ടി റമീസിനെ വനം വകുപ്പ് കസ്റ്റ‍‍‍ഡിയില്‍ വാങ്ങി. വാളയാറില്‍ മാനിനെ വേട്ടയാടിയ കേസിലെ മുഖ്യ പ്രതി കൂടിയായ റമീസിനെ തിങ്കളാഴ്ചയാണ് പാലക്കാട് ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതിനു പിന്നാലെ മാന്‍ വേട്ട കേസില്‍ വനം വകുപ്പും റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

2014 ജൂലായില്‍ കോങ്ങാട്ടുപാടത്ത് രണ്ടു മാനുകളെ വെടിവെച്ച്‌ കൊന്നെന്നതാണ് കേസ്. കേസില്‍ റമീസ് ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. മറ്റു പ്രതികളെ പിടികൂടിയിരുന്നെങ്കിലും റമീസ് ഒളിവിലായിരുന്നെന്നാണ് വകനം വകുപ്പ് വ്യക്തമാക്കിയിരുന്നത്. ഇതിനിടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതിയിരുന്ന റമീസ് പിടിയിലാകുന്നതിന് മുന്‍പ് നിര്‍ണായക വിവരങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. 

സ്വര്‍ണം കടത്തിയതിനു പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്കുള്ള തെളിവ് ഈ ഫോണില്‍ ഉണ്ടായിരുന്നെന്നാണ് സൂചന. ജൂണ്‍ 30ന് വിമാനത്താവളത്തില്‍ കസ്റ്റംസ് സ്വര്‍ണം തടഞ്ഞുവച്ചെന്ന വിവരം ലഭിച്ച അന്നു രാത്രി തന്നെ റമീസ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് മൊഴി. തെളിവെടുപ്പിനിടെ ഫോണ്‍ കത്തിച്ച സ്ഥലം അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ മറ്റു 11 പ്രതികള്‍ക്കും റമീസിന്റെ നശിപ്പിക്കപ്പെട്ട ഫോണിന്റെ നമ്ബര്‍ അറിയില്ലെന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക