ന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീം കോടതിയുടെ ചരിത്രവിധി. ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തില്‍ മകനെ പോലെ തന്നെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു കൊണ്ടാണ് സുപ്രധാന വിധി.
2005ലെ ഭേദഗതി നിലവില്‍ വന്ന സമയത്ത് അച്ഛന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ 2018-ല്‍ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകള്‍ക്കും പിതാവിന്റെ സ്വത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേവര്‍ഷം ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി. വിവിധ രണ്ടംഗ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ആണ് വിഷയം മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
ഹിന്ദു കുടുംബങ്ങളുടെ പാരമ്ബര്യസ്വത്തില്‍ മകനെ പോലെ തന്നെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മകള്‍ ജീവിതകാലം മുഴുവന്‍ സ്‌നേഹനിധിയായ മകളായി തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
1956 ലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം നിലവില്‍ വന്നത്. ഹിന്ദു, ബുദ്ധ,ജൈന, സിഖ് മത വിഭാഗത്തിലുള്ളവരുടെ പൂര്‍വ്വിക സ്വത്തിന്റെ പിന്തുടര്‍ച്ച തീരുമാനിക്കുന്നത് ഈ നിയമ പ്രകാരമാണ്. ഒരാളുടെ മാതാപിതാക്കളില്‍ രണ്ടു പേരും ഹിന്ദുക്കളാണെങ്കില്‍, അയാള്‍ നിയമാനുസൃത വിവാഹബന്ധത്തില്‍ ജനിച്ചതാണെങ്കിലും അല്ലെങ്കിലും, അയാളെ ഹിന്ദുവായി കണക്കാക്കുന്നതാണ്.
പിന്നീട് 2005ല്‍ ഈ നിയമം ഭേദഗതി ചെയ്തു. 2005 ലെ ഭേദഗതി നിലവില്‍ വന്ന സമയത്ത് പിതാവ് ജീവിച്ചിരുന്നോ ഇല്ലയോ എന്നത് വിഷയമല്ലായിരുന്നു. പിന്നീട് പിതാവ് ജീവിച്ചിരിപ്പില്ലെങ്കില്‍ സ്വത്തിന് അവകാശമില്ലെന്ന ഡല്‍ഹി ഹൈകോടതി വിധിയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. 2005 ലെ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി വിധി