Image

പെട്ടിമുടിയില്‍ മരണം 26 ആയി; ഇന്നലെ കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ കൂട്ടസംസ്‌കാരം നടത്തി

Published on 08 August, 2020
പെട്ടിമുടിയില്‍ മരണം 26 ആയി; ഇന്നലെ കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ കൂട്ടസംസ്‌കാരം നടത്തി


മൂന്നാര്‍: പെട്ടിമുടി മണ്ണിടിച്ചിലില്‍ മരണം 26 ആയി. ശനിയാഴ്ച നടത്തിയ തിരച്ചിലില്‍ ഒന്‍പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ശക്തമായ മഴ ഉച്ചയ്ക്കു ശേഷം തിരച്ചിലിന് തടസ്സമായി. വെള്ളിയാഴ്ച കണ്ടെടുത്ത 17 മൃതദേഹങ്ങള്‍ രാജമല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം അടുത്തുള്ള കായിക 
മൈതാനത്തോട് ചേര്‍ന്ന ഭാഗത്ത് കൂട്ട സംസ്‌കാരം നടത്തി. ജെസിബി ഉപയോഗിച്ച് തയാറാക്കിയ രണ്ടു കുഴികളിലായിരുന്നു സംസ്‌കാരം.

ഒരു കുഴിയില്‍ 12 മൃതദേഹങ്ങളും മറ്റൊന്നില്‍ അഞ്ചു മൃതദേഹങ്ങളുമാണ് സംസ്‌കരിച്ചത്. നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരം അര്‍പ്പിച്ചു.
തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളിലും തുടരുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമുണ്ട്.

പ്രദേശത്ത് പത്തടി ഉയരത്തില്‍ വരെ മണ്ണു മൂടിയിട്ടുണ്ട്. പലയിടത്തും വമ്പന്‍ പാറകള്‍ വന്നടിഞ്ഞിരിക്കുകയാണ്. ഇത് തിരച്ചിലിനെ മന്ദഗതിയിലാക്കുന്നുണ്ട്. 
മണ്ണിനടിയില്‍ നിന്ന് ജീപ്പുകളുടെയും കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അവശിഷ്ടങ്ങളും ലഭിച്ചു. മ്ലാവ് ഉള്‍പ്പെടെ വന്യമൃഗങ്ങളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക