കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാറും സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപയാണ് സഹായം. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും 10 ലക്ഷം രൂപയുടെ സഹായം മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ചിരുന്നു.
സാരമായ പരുക്കേറ്റവർക്ക് രണ്ടുലക്ഷം, നിസാരപരുക്കുള്ളവർക്ക് 50000 രൂപ നൽകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദിപ് സിങ് പുരി കരിപ്പൂരിൽ പറഞ്ഞു.
അതിശയകരമായ രീതിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരിപ്പൂർ വിമാന അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനായി മനുഷ്യസ്നേഹികളായ നിരവധി ആളുകളാണ് മുന്നിട്ടിറങ്ങിയത്. ദുരന്തമുഖത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിനായി കാണിച്ച അതേ മനുഷ്യത്വവും സാമൂഹികപ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ മുന്നിട്ടിറങ്ങിയവരും സംഭവസ്ഥലത്ത് കൂടിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.