Image

കോവിഡ്: ഇന്ത്യ അതിസങ്കീര്‍ണ പ്രശ്‌നത്തില്‍, അമേരിക്ക മികച്ച രീതിയിലെന്നും ടംപ്

Published on 04 August, 2020
കോവിഡ്: ഇന്ത്യ അതിസങ്കീര്‍ണ പ്രശ്‌നത്തില്‍, അമേരിക്ക മികച്ച രീതിയിലെന്നും ടംപ്
വാഷിങ്ടണ്‍: വമ്പന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക കോവിഡിനെതിരെ മികച്ച രീതിയില്‍ പോരാടുന്നതായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ അതിസങ്കീര്‍ണമായ പ്രശ്‌നത്തിലാണെന്നും  ചൈന വൈറസ്ബാധയുടെ വമ്പന്‍ പൊട്ടിത്തെറി നേരിടാനിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി 50,000ത്തില്‍ അധികംപേര്‍ക്കാണ് പ്രതിദിനം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 18,55,745 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ചൈനയില്‍ 36 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

"മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യു.എസ് കോവിഡിനെതിരെ ശക്തമായി പോരാടുന്നു. മറക്കരുത്, ഇന്ത്യ-ചൈന തുടങ്ങിയ രാജ്യങ്ങളേക്കാള്‍ അധികം വലുതല്ല അമേരിക്ക. ചൈനയില്‍ അണുബാധയുടെ വമ്പന്‍ പൊട്ടിത്തെറി നടക്കാനിക്കുന്നു. ഇന്ത്യ അതിസങ്കീര്‍ണമായ പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. മറ്റു രാജ്യങ്ങളും പ്രശ്‌നം നേരിടുന്നു' -ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

ആറുകോടി ജനങ്ങളെ അമേരിക്കയില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കി. 15 മുതല്‍ 20മിനിറ്റുവരെ സമയത്തിനുള്ളില്‍ പരിശോധന ഫലം ലഭിക്കും. മറ്റാരും ഇത്തരത്തില്‍ ചെയ്യുന്നില്ല. ഞങ്ങളാണ് ഏറ്റവും മികച്ച രീതിയില്‍ കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്നതെന്ന് ഞാന്‍ വിചാരിക്കുന്നു -ട്രംപ് കൂട്ടിച്ചേര്‍ത്തു.  കഴിഞ്ഞ ആറാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത 8.7 ശതമാനത്തില്‍ നിന്ന് എട്ടുശതമാനമായി. ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായതായും ട്രംപ് പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം അമേരിക്കയാണ്. 48,62,000ത്തില്‍ അധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. ഒന്നരലക്ഷം മരണവും ഇവിടെ റിപ്പേര്‍ട്ട് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക