Image

കോവിഡ് കാലത്ത് മാനവസമൂഹത്തെ ഒന്നിപ്പിക്കുന്ന ചിന്തകൾ: വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ അക്കാ‍ഡമിയുടെ പ്രബന്ധത്തിൽ നിന്ന്

ഫാദര്‍ വില്യം നെല്ലിക്കല്‍ Published on 02 August, 2020
കോവിഡ് കാലത്ത്  മാനവസമൂഹത്തെ ഒന്നിപ്പിക്കുന്ന ചിന്തകൾ: വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ അക്കാ‍ഡമിയുടെ  പ്രബന്ധത്തിൽ നിന്ന്
കോവിഡ് മഹാമാരിയുടെ   പ്രത്യേക സാഹചര്യത്തിൽ  മാനവസമൂഹത്തെ ഒന്നിപ്പിക്കുന്ന മൂല്യങ്ങളെയും, ലക്ഷ്യങ്ങളെയും, പരസ്പരധര്‍മ്മത്തെയും കുറിച്ച്  പഠിപ്പിക്കണമെന്ന ആവശ്യം  പോപ്പ്  ഫ്രാന്‍സിസാണ് ജീവനുവേണ്ടിയുള്ള വത്തിക്കാന്‍റെ അക്കാഡമിയോട് പങ്കുവച്ചത്.  ഫ്രാൻസിസ് പാപ്പായുടെ  അഭ്യര്‍ത്ഥനയോടു പ്രതികരിച്ചുകൊണ്ട്  പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for Life)  പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിൻസെൻസോ പാലിയ തയ്യാറാക്കിയ  “ഇക്കാലഘട്ടത്തിലെ മാനവസമൂഹം” (Humana Communitas) എന്ന പ്രബന്ധം  ജൂലൈ 22-Ɔο തിയതി ബുധനാഴ്ച  പ്രസിദ്ധീകരിച്ചു. പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു .


1 സ്വാർത്ഥ തീരങ്ങളിലേക്ക് ഒഴുകാതെ  പൊതു നന്മക്കായി ഒന്നിക്കേണ്ട  കാലം

 പാരസ്പരികതയ്ക്കൊപ്പം  (interdependence) മറുവശത്ത് അസമത്വത്തിന്‍റെയും (inequality) ഇരട്ടമുഖമുള്ള മാനവസമൂഹത്തെയാണ് മഹാമാരിയുടെ ഇക്കാലത്ത്  പ്രകടമായി കാണുന്നതെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ ചൂണ്ടിക്കാട്ടി. മാനവകുലം കാലികമായ വന്‍വസന്തയുടെ കൊടുങ്കാറ്റിലാണന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിത  ധാര്‍മ്മികതയുടെ താളപ്പിഴകള്‍ മാനവികതയില്‍ ഏല്പിക്കുന്നത് വലിയ പ്രഹരമാണ്. മാനവികതയുടെ പൊതുവായ ഈ വ്രണിതസ്വഭാവം മനസ്സിലാക്കി സമൂഹങ്ങള്‍ തങ്ങളുടെ ബോട്ടുകളില്‍ സ്വാര്‍ത്ഥ തീരങ്ങളിലേയ്ക്ക് ദിശാബോധമില്ലാതെ നീങ്ങുന്നതിനു പകരം, കമ്പോളവും വിദ്യാഭ്യാസവും ആരോഗ്യവും ജീവനും സമൂഹത്തിന്‍റെ പൊതുവായ മേഖലകളായി കണ്ട് ഒരുമയോടെ പൊതുനന്മയ്ക്കായി പരിശ്രമിക്കണമെന്ന്  ആര്‍ച്ചുബിഷപ്പ് പാലിയ പ്രബന്ധത്തില്‍ ഉദ്ബോധിപ്പിക്കുന്നു. 

2.  “വിവരബാഹുല്യ”വും അമിതവേഗതയും

അതിവേഗം വളരുന്ന സാങ്കേതികതക്കൊപ്പം   വിവരബാഹുല്യവും (infodemic), കുടിയേറ്റത്തിന്‍റെയും ടൂ റിസത്തിന്‍റെയും ആഗോളവത്ക്കരണത്തിന്‍റെയും അമിതവേഗതയുള്ള കണ്ണിചേരലും (hyper connectivity) ചേർ ന്ന് സമൂഹത്തില്‍  പൊരുത്തക്കേടും   ആശങ്കയും ആശയകുഴപ്പവുമാണ് ആഗോളതലത്തില്‍ സംജാതമായിരിക്കുന്നത്. സമൂഹം ഇന്ന് അമിതമായ വ്യക്തിമാഹാത്മ്യവാദത്തിന്‍റെയും സ്വാര്‍ത്ഥജീവിതത്തിന്‍റെയും ശൈലിയിലാണ് മുന്നേറുന്നത്.  അതിനാല്‍ ജീവന്‍റെ പുനര്‍ജനി, അല്ലെങ്കില്‍ മനുഷ്യജീവിതത്തിന്‍റെ നവീകരണം  അനിവാര്യമാണെന്നും, ഇത് മാനവസമൂഹത്തോട് എല്ലാവരും കാണിക്കേണ്ട പൊതുവായ ഉത്തരവാദിത്ത്വമാണെന്നും ആര്‍ച്ചുബിഷപ്പ് പാലിയ ചൂണ്ടിക്കാട്ടി.

3. വ്രണപ്പെടുന്ന മാനവികത 

ശുന്യമായ തെരുവുകളും, പ്രേതംകയറിയ നഗരങ്ങളും, മനുഷ്യരുടെ അടച്ചുപൂട്ടിയിരിപ്പും പ്രകടമാക്കുന്നത് മാനവികതയുടെ വ്രണപ്പെട്ട ചുറ്റുപാടാണെന്ന് പ്രബന്ധം സമര്‍ത്ഥിച്ചു. സ്നേഹാശ്ലേഷങ്ങളും, ചുംബനങ്ങളും, കൈകൊടുക്കല്‍പോലും ഇല്ലാതായി, എല്ലാവരും സ്വരക്ഷയ്ക്കായി പറ്റുന്ന സുരക്ഷാകവചങ്ങള്‍ അണിഞ്ഞും സാമൂഹിക അകല്‍ച്ചപാലിച്ചും, ഒറ്റപ്പെട്ടും, നിരാശരായി, ദേഷ്യത്തോടെ ആരെയോയെല്ലാം കുറ്റംപറഞ്ഞുമാണ് മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ ഇതിനിടെ സമൂഹത്തില്‍ കുഞ്ഞുങ്ങളും പ്രായമായവരും, രോഗികളും വ്രണിതരുമായവര്‍ കൂടുതല്‍‍ പുറംതള്ളപ്പെടുകയാണെന്നും പ്രബന്ധം വ്യക്തിമാക്കി. സ്വന്തം കുടുംബക്കാരെയോ അയല്‍ക്കാരെയോ കൂട്ടുകാരെയോ ഒന്നു സന്ദര്‍ശിക്കുവാനോ കാണുവാനോ സാധിക്കാതെയും, ജോലിക്കു പോകുവാനാകാതെയും, മരിച്ചുപോയ പ്രിയപ്പെട്ടവരെ ഭവ്യതയോടെ അടക്കംചെയ്യാനാവാതെയും ജീവിതം അനുദിനം കൂടുതല്‍ കരിനിഴലില്‍ അമരുകയാണെന്ന് പ്രബന്ധം വിശദീകരിച്ചു.

4. വൈറസ് സ്ഥിരീകരിക്കുന്ന മനുഷ്യന്‍റെ നിസ്സാരത

മനുഷ്യജീവന്‍റെ വ്രണിതസ്വഭാവവും നിസ്സാരതയും വൈറസ് ബാധ സ്ഥിരീകരിക്കുന്നു. ഒരു യുദ്ധവാര്‍ത്തപോലെ, അനുദിനം സംഭവിക്കുന്ന ആയിരങ്ങളുടെ കൂട്ടമരണം മനുഷ്യമനസ്സുകളെ ദുഃഖത്തില്‍ ആഴ്ത്തുകയും, വേദനയുടെ കരിനിഴല്‍ മാനവസമൂഹത്തെ ആവരണംചെയ്യുകയും ചെയ്യുന്നു. പ്രത്യാഘാതമോ, നന്ദിയുള്ളവരായി ജീവിതം അനുദിനം ജീവിക്കേണ്ടവര്‍ നന്ദികെട്ടവരും, ധാര്‍ഷ്ട്യഭാവമുള്ളവരും അഹങ്കാരികളും ക്ഷിപ്രകോപികളുമായി മാറുകയാണെന്ന് ആര്‍ച്ചുബിഷപ്പ് നിരീക്ഷിച്ചു.

5. പൊതുഭവനമായ ഭൂമി സംരക്ഷിക്കാം

ഈ കെടുതിയില്‍ പൊതുഭവനമായ ഭൂമിയില്‍ ജീവിക്കുന്നവരുടെ സ്വാര്‍ത്ഥതയുടെയും ആധിപത്യത്തിന്‍റെയും മനോഭാവങ്ങള്‍ വിനാശത്തിലേയ്ക്കായിരിക്കും നമ്മെ നയിക്കുകയെന്ന് പ്രബന്ധം ധ്യാനിക്കുന്നു. വനനശീകരണം, അതു കാരണമാക്കുന്ന വന്യജീവി-സങ്കേതങ്ങളുടെ വിനാശം, കാലാവസ്ഥ വ്യതിയാനം എന്നിവ ജന്തുജന്യ രോഗങ്ങള്‍ക്കും (Zoonotic diseases), കൊറോണപോലുള്ള നവമായ വൈറസുകളുടെ ആവാസത്തിനും കാരണമായിട്ടുണ്ട്. അതിനാല്‍ ഭൂമിയുടെയും  ജീവജാലങ്ങളുടെയും സന്തുലിതാവസ്ഥ നശിപ്പിക്കാതെ പരസ്പരാദരവോടെ അതില്‍  ഈശ്വര ചിന്തയോടെ  വസിക്കുകയും,  അത് സംരക്ഷിക്കുകയുമാണ് വേണ്ടതെന്ന് പ്രബന്ധം ഉദ്ബോധിപ്പിച്ചു.

6.   പങ്കുവച്ചും സഹായിച്ചും മുന്നേറാം 

മാനവികതയുടെ ഐക്യദാര്‍ഢ്യമാണ് ഇന്നിന്‍റെ പ്രശ്നപരിഹാര മാര്‍ഗ്ഗം. ആവശ്യത്തിലായിരിക്കുന്ന അപരനോടുള്ള ഉത്തരവാദിത്ത്വവും പ്രതിബദ്ധതയുമാണത്. ലോകം ഇന്ന് അനുഭവിക്കുന്ന ദുരന്തത്തിന്‍റെ പ്രത്യാഘാതം നേരിടാന്‍ ഓരോരുത്തരും അവരവരുടേതായ പങ്കുവഹിക്കേണ്ടതുണ്ട്. എല്ലാം സര്‍ക്കാരില്‍നിന്നു കിട്ടും എന്നു ചിന്തിച്ചു കാത്തിരിക്കരുത്. ഗതകാല മോഹങ്ങളില്‍ മുഴുകി ജീവിക്കാതെ മാനവ സഹവര്‍ത്തിത്വത്തിന്‍റെ നവമായൊരു ഭാവി മെനഞ്ഞെടുക്കാം.

 പരസ്പരം പങ്കുവച്ചും സഹായിച്ചും ജീവിക്കാമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ ജീവനുവേണ്ടിയുള്ള അക്കാഡമിയുടെ പ്രബന്ധം ആര്‍ച്ചുബിഷപ്പ് പാലിയ ഉപസംഹരിച്ചത്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക