Image

ഭീതി പടര്‍ത്തി ചൈനയുടെ അജ്ഞാത വിത്തു പായ്ക്കറ്റുകള്‍, അമേരിക്കയിലെ ആയിരക്കണക്കിന് വീടുകളുടെ മെയില്‍ ബോക്‌സില്‍

Published on 02 August, 2020
ഭീതി പടര്‍ത്തി ചൈനയുടെ അജ്ഞാത വിത്തു പായ്ക്കറ്റുകള്‍, അമേരിക്കയിലെ ആയിരക്കണക്കിന് വീടുകളുടെ മെയില്‍ ബോക്‌സില്‍
 അമേരിക്കയെ ഭീതിയിലാഴ്ത്തി  ആയിരക്കണക്കിന് വീടുകളുടെ മെയില്‍ ബോക്‌സില്‍  'മെയ്ഡ് ഇന്‍ ചൈന' വിത്തു പാക്കറ്റുകള്‍.

 പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ വീടുകളില്‍ ലഭിച്ചത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയില്‍നിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. 

യുഎസ് കാര്‍ഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയ ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളില്‍  പലതും യുഎസില്‍ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓര്‍ഡര്‍ ചെയ്തിട്ടുമല്ല ലഭിച്ചതും. 

കൃഷി ചെയ്താല്‍ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുള്ള സാഹചര്യത്തില്‍ ജൈവായുധമാണ് ഇതെന്ന സംശയം മുറുകുന്നു

 സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാര്‍ട്‌മെന്റ് ഓഫ് അഗ്രികള്‍ചേഴ്‌സ് ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍ സര്‍വീസ്(എപിഎച്ച്‌ഐഎസ്) വിഭാഗം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗവും വിത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു.

ഒരു കാരണവശാലും വിത്തുകള്‍ നടരുതെന്ന് നിര്‍ദേശിച്ചിട്ടു ണ്ട്. ഹാനികരമല്ലാത്ത ഔഷധച്ചെടികളുടെയും പൂച്ചെടികളുടെയും പച്ചക്കറികളുടെയും പുല്ലിനങ്ങളുടെയും വിത്തുകളാണ് ഏറെയും. എന്നാല്‍ ഇവയില്‍ പലതും അമേരിക്കയിലെ ഓരോ പ്രദേശത്തെയും തനതു വിളകളെ പോലും നശിപ്പിക്കാന്‍ പോന്നതാകാം എന്ന് സസ്യശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

യുഎസില്‍ ഏറ്റവും കൂടുതല്‍ ചോളം ഉല്‍പാദിപ്പിക്കുന്ന അയോവ സംസ്ഥാനത്താണ് വിത്തുപായ്ക്കറ്റുകളില്‍ ഏറെയുമെത്തിയതെന്നും ആശങ്കപ്പെടുത്തുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചോളം ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് യുഎസ്. രണ്ടാം സ്ഥാനത്തു ചൈനയാണ്. ഇതാണ് ജൈവായുധ സംശയം വര്‍ധിപ്പിക്കുന്നത്. വിത്തിന്റെ പുറത്ത് പര്‍പ്പിള്‍ നിറത്തില്‍ പുരട്ടിയിരിക്കുന്ന ലേപനവും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്.

ഏതെങ്കിലും വിധത്തിലുള്ള കീടനാശിനിയോ വിത്ത് കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കുന്ന വസ്തുവോ ആയിരിക്കാം അതെന്നാണു കരുതുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിലേറെ റിപ്പോര്‍ട്ടുകളും ഫോണ്‍കോളുകളുമാണ് ഇത്തരം വിത്തുപായ്ക്കറ്റുകളുമായി ബന്ധപ്പെട്ട് യുഎസില്‍ ലഭിച്ചത്.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക