Image

നീലിമ (കഥ: ദീപ ബിബീഷ് നായര്‍)

Published on 31 July, 2020
നീലിമ (കഥ: ദീപ ബിബീഷ് നായര്‍)
അവൾ 'നീലു' എന്ന നീലിമ. മട്ടുപ്പാവിൻ്റെ മുകളിലെ ആടുന്ന ഊഞ്ഞാലിനോടൊപ്പം പിന്നേക്ക് പായുകയായിരുന്നു അവളുടെ മനസ്. ഉൾവലിഞ്ഞ ഒരു കടൽ പോലെ മാറിയിരുന്നു അവൾ. ഒറ്റപ്പെട്ട ദ്വീപിൽ കഴിയുന്ന ഒരു ജീവിയെപ്പോലെ. വിവാഹ ജീവിതം അവളെ എത്തിച്ചത് ഒരു മരുഭൂമിയിലാണെന്ന് പറയാം. മനസ് ഒന്ന് തുറന്നിടാൻ, മനസിനകത്തെ വീർപ്പുമുട്ടലുകൾ ഒഴുക്കി കളയാൻ, ഹൃദയഭാരമൊന്നിറക്കി വക്കാൻ ആരുമില്ലാതെ തളർന്നു പോയൊരു പെണ്ണ്.

നീലുവിൻ്റെ കുട്ടിക്കാലം മുത്തശ്ശിക്കൊപ്പമായിരുന്നു. പഴയ ഒരു നാലുകെട്ട്. തറവാട്ടിലേക്ക് കടന്നു വരുന്ന കളപ്പുരവാതിൽ. വലിയ മുറ്റം. മുറ്റത്തിൻ്റെ ഒരു കോണിൽ മുത്തശ്ശിയോളം പ്രായം വരുന്ന ഒരു മാവ്. അടുക്കളപ്പണിക്ക് സഹായത്തിനെത്തുന്ന നാണിയേട്ടത്തി.
തറവാട്ടിന് മുന്നിൽ താറിടാത്ത ഒരു റോഡ്. റോഡിനപ്പുറം വിശാലമായ വയലേലകൾ. അതൊക്കെയായിരുന്നു നീലുവിൻ്റെ ലോകം.

 ജോലി സ്ഥലത്തിൻ്റെ മാറ്റങ്ങൾ കാരണം മാതാപിതാക്കൾ അവളെ വേണ്ട രീതിയിൽ നോക്കിയില്ല എന്നും വേണമെങ്കിൽ പറയാം. അതു കൊണ്ട് തന്നെ അവൾക്കെല്ലാം മുത്തശിയായിരുന്നു. ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം മുത്തശ്ശിയോടൊപ്പം. പഴങ്കഥകൾ കേട്ടും ബന്ധങ്ങളുടെ വിലയറിഞ്ഞുമൊക്കെ അവൾ വളർന്നു സുന്ദരിയായി. കൗമാരം പ്രണയമറിയിച്ച നാളിലും അവളത് കാര്യമായെടുത്തില്ല. അവനെ ഇഷ്ടമായിരുന്നു . അമ്പലത്തിൽ മുത്തശ്ശിയോടൊപ്പം പോകുമ്പോൾ പല പ്രാവശ്യം അവനെ കണ്ടിട്ടുണ്ട്, ആ പൊടിമീശക്കാരനെ. അവൻ്റെ കണ്ണുകൾക്ക് എന്തോ വശ്യതയുണ്ടായിരുന്നു. ഒരു കാർത്തിക വിളക്കിന് ചുറ്റമ്പലത്തിനുള്ളിൽ വച്ച് എതിരേ നടന്നു വരികയായിരുന്ന അവൻ്റെ നോട്ടം തൻ്റെ കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. പക്ഷേ, അതൊരിക്കലും അവനെ അറിയിച്ചിരുന്നില്ല.

കാലങ്ങളേറെ കഴിഞ്ഞു. നന്നേ ചെറുപ്പത്തിൽ ഒരു സമ്പന്നനുമായി വിവാഹം ഉറപ്പിച്ചു. പഠനം ഇടക്കു വച്ചു നിർത്തേണ്ടി വന്നു. രൂപം കൊണ്ട് ചേർച്ചയുണ്ടായിരുന്നില്ല എങ്കിലും അവൻ്റെ മനസ് നല്ലതായിരിക്കുമെന്നവൾ കരുതി. പഷേ, അവളുടെ പ്രതീക്ഷകളെ തകർത്തു കൊണ്ട് ദിനങ്ങൾ കൊഴിയുകയായിരുന്നു. സ്വപ്നം കണ്ട പുതിയ ജീവിതം സ്വപ്നമായി മാറുന്നതു പോലെ. വീട്ടിലിരുന്ന മടുപ്പു മാറ്റാനായി അവൾ പഠനം തുടർന്നു. കൂടെ പഠിക്കുന്ന വിവാഹിതരായ കൂട്ടുകാരികൾ അവരുടെ മധുവിധു രാത്രിയെക്കുറിച്ച് പറയുമ്പോൾ ആ മുഖങ്ങൾ നാണം കൊണ്ട് ചുവക്കുന്നത് അവൾ കണ്ടു.  നീലു അമ്പരന്നു, തൻ്റെ ജീവിതത്തിൽ ഇങ്ങനൊന്നുമില്ലല്ലോ എന്നോർത്ത് അവൾക്ക് വല്ലാത്ത വിഷമം തോന്നി. ആദ്യമാദ്യം വീട്ടിലാരോടും അവൾ ഒന്നും പറഞ്ഞില്ല. എല്ലാം ശരിയാകുമെന്ന് കരുതി.

പക്ഷേ കുറച്ച് നാൾ കഴിഞ്ഞപ്പോൾ വേദനയോടെ അവൾ മനസിലാക്കി തൻ്റെ ഭർത്താവ് ഒരു ഷണ്ഡനാണെന്ന്. അവൾക്കതു സഹിക്കാനായില്ല. എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നു?  എങ്ങനെയൊക്കെയോ ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾ പിറന്നു. താൻ ഒന്നിനും കൊള്ളരുതാത്തവനാണെന്ന ബോധം അവളുടെ ഭർത്താവിനെ വേട്ടയാടാൻ തുടങ്ങി. അവൻ അവളെ ഉപദ്രവിക്കാൻ തുടങ്ങി, അതിൽ അവൻ ആനന്ദം കണ്ടെത്തി. ഓരോ ദിവസവും നേരം മയങ്ങാൻ തുടങ്ങുമ്പോൾ അവളുടെ നെഞ്ചിടിപ്പിന് ശക്തി കൂടും. അവൻ്റെ കാമകേളികൾ അവൾക്ക് ദു:സഹമായിരുന്നു. ഒടുവിൽ സഹിക്കാതായപ്പോൾ അവൾ വീട്ടിൽ പറഞ്ഞു. "ഭർത്താക്കന്മാരെ കുറച്ചൊക്കെ സഹിക്കണം" ഇതായിരുന്നു അമ്മയുടെ മറുപടി.

തൻ്റെ മക്കൾക്കു വേണ്ടി അവളെല്ലാം സഹിച്ചു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും അവൻ്റെ ക്രൂരമായ വിനോദങ്ങൾ കൂടി വന്നതേയുള്ളു. ഒരു വേള ജീവിതമവസാനിപ്പിച്ചാലോ എന്നു വരെ തോന്നി, തൻ്റെ മക്കൾ, അവരെന്തു പിഴച്ചു? കുഞ്ഞുങ്ങളുടെ ഭാവി,അവരെ നല്ല നിലയിൽ എത്തിക്കണം എന്ന ചിന്ത അവളെ അതിൽ നിന്നും തടഞ്ഞു.  പിന്നീട് എങ്ങനെയും മക്കളെ വളർത്തി വലുതാക്കണം എന്നത് മാത്രമായിഅവളുടെ ചിന്ത. അങ്ങനെ വർഷങ്ങൾ പലതു കഴിഞ്ഞു. ആകെ താങ്ങായുണ്ടായിരുന്ന മുത്തശിയും ലോകത്തോട് വിട പറഞ്ഞു. ഇതിനിടയിൽ ഭർത്താവിന് ജോലിക്ക് സ്ഥലം മാറ്റമായി. കൂടെ കൊണ്ട് പോകാൻ അവൻ കഴിവതും നിർബന്ധിച്ചു. മക്കളുടെ പഠിത്തത്തിൻ്റെ പേരു പറഞ്ഞ് അവൾ പോയില്ല. ഒരു വേട്ടമൃഗത്തിൻ്റെ കൈയിൽ നിന്നും രക്ഷപ്പെട്ട മാൻപേടയായി താൻ മാറിയതു പോലെ അവൾക്ക് തോന്നി.

അകലെണെങ്കിലും അവൻ അവൾക്ക് മനസമാധാനം കൊടുത്തില്ല. അവൻ്റെ ഫോൺ കോളുകൾ അവളുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽ മക്കൾ വലുതായി.അവരോട് തൻ്റെ സങ്കടങ്ങൾ ഇനിയെങ്കിലും പറയണമെന്ന് അവൾ ഉറപ്പിച്ചു.അങ്ങനെ ഒരു ദിവസം മക്കൾക്ക് ആഹാരം വിളമ്പുന്നതിനിടയിൽ അച്ഛൻ്റെ സ്വഭാവ വൈകൃതങ്ങളെക്കുറിച്ചു പറഞ്ഞു. മക്കൾക്കു വേണ്ടിയാണ് എൻ്റെ ജീവിതം തീർത്തത് എന്നവൾ പറഞ്ഞു തീരും മുന്നേ ഒരു മകൻ ചോദിച്ചു, "ഞങ്ങളാരെങ്കിലും പറഞ്ഞോ, ഞങ്ങളെ നോക്കാനായി അമ്മയുടെ ജീവിതം തീർക്കാൻ? ജീവിക്കാൻ പൈസ വേണം. അച്ഛൻ്റെ പണമില്ലാതെ എങ്ങനെ കഴിയും? എനിക്ക് പഠിക്കണം, ജോലി നേടണം. ഇത്രയും നാൾ സഹിച്ചില്ലേ, ഇനി കുറച്ച് നാൾ കൂടി സഹിക്ക് ", ഇതും പറഞ്ഞ് അവൻ എഴുന്നേറ്റു പോയി.
ഒരു നിമിഷം അവൾ സ്തബ്ദയായി. കണ്ണുകൾ നിറഞ്ഞു. എല്ലാവരും സ്വാർത്ഥരാണ്, മക്കൾ പോലും. പഷേ മോൻ പറഞ്ഞതും ശരിയാണ് അവൻ കുട്ടിയാണ്, അവനും അവൻ്റെ ഭാവി നോക്കണം.

അലകളാർത്തിരമ്പുന്ന ഒരു കടലായിരുന്നു അവളുടെ മനസ്. സ്നേഹം എന്ന വാക്കിനോട് പോലും അവൾക്ക് പുച്ഛം തോന്നി. എന്താണ് സ്നേഹം? ആർക്കാണ് സ്നേഹം? ജന്മം തന്നവർക്ക് അതില്ല. വിവാഹം ചെയ്ത ആൾക്ക് എന്താണ് സ്നേഹമെന്നറിയില്ല. ആദായത്തിൽ കണ്ണും നട്ടിരിക്കുന്ന ബന്ധുക്കൾ, സ്വന്തം ഭാവി മാത്രം ആലോചിക്കുന്ന മക്കൾ, ഇതിനിടയിൽ ഞാൻ - എൻ്റെ സ്വപ്നങ്ങൾ, എൻ്റെ സന്തോഷം, സ്നേഹത്തോടെ ചേർത്തു നിർത്താനൊരാൾ. ഓർക്കുന്തോറും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഊഞ്ഞാലിൻ്റെ കൈവരികളിൽ ഇറുകെ പിടിച്ചു. നെഞ്ചിലെ വിങ്ങലുകൾക്ക് ആക്കം കൂടി വന്നു. കണ്ണിനു മുന്നിലാകെ ഇരുട്ട് പരക്കുന്നതു പോലെ. ശരീരമാകെ തളരുന്നു. മക്കളെ വിളിക്കണമെന്നുണ്ട്, പക്ഷേ നാവ് കുഴയുന്നു.....

കണ്ണ് തുറക്കുമ്പോൾ കട്ടിലിലാണ്. അരികെ മക്കളുണ്ട്, ഡോക്ടറുണ്ട്, അയൽക്കാരുണ്ട്. BP കുടിയത്രേ, അതാണ് കാരണം. മരുന്ന് കഴിച്ച് വിശ്രമിക്കാൻ പറഞ്ഞിട്ട് ഡോക്ടർ പോയി, പിന്നാലെ അയൽക്കാരും.
ഗുളികയും കഴിച്ച് അവൾ കിടന്നു, ഗുളികയുടെ കാഠിന്യമായിരിക്കാം അവൾ ഉറക്കമായി. ആ ഉറക്കത്തിൽ അവൾ പതിവില്ലാതെയൊരു സ്വപ്നം കണ്ടു. പച്ച പുതച്ച ഒരു മലഞ്ചെരുവ്, നല്ല ഇളം കാറ്റ്, പിന്നെ ആരാണെന്നറിയില്ല, മുഖം അവ്യക്തമാണ്, പക്ഷേ ദൃഢശരീരനായ ഒരാൾ. അദ്ദേഹത്തിൻ്റെ കരവലയത്തിൽ ആ മാറോട് ചേർന്നു നിൽക്കുകയാണ് താൻ. താൻ സുരക്ഷിതയാണെന്നവൾക്ക്  തോന്നി. അവൻ്റെ കൈകൾ ഇറുകിക്കൊണ്ടിരുന്നു. അവളുടെ നെറുകയിൽ അവൻ പ്രേമപൂർവ്വം ചുംബിച്ചു. അവൾക്ക് താൻ വേറെ ഏതോ ലോകത്ത് എത്തപ്പെട്ടതുപോലെ തോന്നി....

അതേ , നീലു സ്വപ്നം കാണുകയാണ്. കാണട്ടെ, അവളുടെ സ്വപ്നം മുറിഞ്ഞു പോകാതിരിക്കട്ടെ......



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക