Image

സ്വര്‍ണക്കടത്ത്: റമീസിനെ ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫ്ളാറ്റുകളില്‍ എത്തിച്ച് തെളിവെടുത്തു

Published on 31 July, 2020
സ്വര്‍ണക്കടത്ത്: റമീസിനെ ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫ്ളാറ്റുകളില്‍ എത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെയും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെയും ഫ്ളാറ്റുകളില്‍ അടക്കം റമീസിനെ എന്‍ഐഎ എത്തിച്ചു. ഉച്ചയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്.  

സെക്രട്ടേറിയറ്റിന് സമീപമുള്ള ശിവശങ്കറിന്റെ ഫ്ളാറ്റ്, തിരുവനന്തപുരം നഗരത്തിലെ ആഡംബര ഹോട്ടല്‍ , അമ്പലമുക്കിലുള്ള സ്വപ്നയുടെ ഫ്ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലെല്ലാം റമീസിനെ എത്തിച്ചു.

നഗരത്തിലെ ആഡംബര ഹോട്ടല്‍ അടക്കമുള്ളവയില്‍വച്ചാണ് ഗൂഢാലോചനകള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. സ്വപ്നയുടെ 
ഫ്ളാറ്റിലെത്തിച്ചശേഷം റമീസിനെ അവിടുത്തെ സുരക്ഷാ ജീവനക്കാരനെ കാണിച്ച് തിരിച്ചറിയാന്‍ കഴിയുമോ എന്ന് ആരാഞ്ഞു. 

കേസിന്റെ മുഖ്യകണ്ണിയാണ് റമീസ്. ആദ്യമായാണ് ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. രാത്രിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി എന്‍ഐഎ സംഘം റമീസിനെ പേരൂര്‍ക്കടയിലുള്ള പോലീസ് ക്ലബ്ബിലെത്തിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക