Image

ശ്രീമദ് വാല്മീകി രാമായണം പന്ത്രണ്ടാം ദിനം (ദുര്‍ഗ മനോജ്‌)

ദുര്‍ഗ മനോജ്‌ Published on 27 July, 2020
 ശ്രീമദ് വാല്മീകി രാമായണം പന്ത്രണ്ടാം ദിനം (ദുര്‍ഗ മനോജ്‌)
അയോധ്യാകാണ്ഡം നൂറ്റിപ്പതിനാറു മുതൽ നൂറ്റിപ്പത്തൊമ്പതു വരെയും
അരണ്യകാണ്ഡം ഒന്നു മുതൽ പതിമൂന്നു വരേയും.

ചിത്രകൂടത്തിലുള്ള വാസം അവസാനിപ്പിച്ചു, രാമനും സീതയും ലക്ഷ്മണനും ദണ്ഡകാരണ്യത്തിലെ പഞ്ചവടിയിലേക്കു യാത്രയാകുന്നതുവരെയാണ് ഇന്നത്തെ പ്രതിപാദ്യം.

അയോധ്യയിൽ മടങ്ങിയെത്തിയ
ഭരതൻ,  ജേഷ്ഠ പാദുകങ്ങളെ മുൻനിർത്തി നന്ദിഗ്രാമത്തിൽ താമസിച്ചു കൊണ്ട്  രാജ്യഭരണം നിർവഹിച്ചു തുടങ്ങി. മരവുരി ഉടുത്തു, ജടപിടിപ്പിച്ചു, മുനി വേഷം പൂണ്ട് സേനയോടൊത്തു ഭരതൻ നന്ദിഗ്രാമത്തിൽ പാർത്തു.

ഭരതനും ശത്രുഘ്നനും അമ്മമാരും വന്നു മടങ്ങിയ ശേഷം ചിത്രകൂടത്തിൽ ഏറെക്കാലം തുടരുവാൻ രാമൻ ആഗ്രഹിച്ചില്ല. രാക്ഷസന്മാരുടെ പല വിധ ആക്രമണങ്ങളിൽ മനംനൊന്ത്, ഖരൻ എന്ന രാഷസൻ്റെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാം എന്ന ഭയത്തിലും,മറ്റു താപസർ അപ്പോഴേക്കും ചിത്രകൂടം വെടിഞ്ഞിരുന്നു. കുറച്ചു വൈകിയാണെങ്കിലും രാമനും ചിത്രകൂടം ഉപേക്ഷിക്കുവാൻ നിശ്ചയിച്ചു.അങ്ങനെ സീതയും ലക്ഷ്മണനുമൊത്ത് അത്രി മഹർഷിയുടെ ആശ്രമത്തിലേക്കു  മൂവരും യാത്ര തുടങ്ങി. അവിടെ എത്തി, മഹർഷിയുടെ ഉപചാരം സ്വീകരിച്ചു. പിന്നീട് മഹർഷിയുടെ പുണ്യവതിയായ ഭാര്യ അനസൂയയോടു, ആ മഹതിയുടെ ആവശ്യപ്രകാരം സീത തൻ്റെ സ്വയംവര കഥ വിവരിച്ചു കൊടുത്തു. സീതാ കല്യാണ വൃത്താന്തം കേട്ടു അതീവ സന്തുഷ്ടയായ അനസൂയ സീതയ്ക്ക് അതിവിശിഷ്ടമായ ആടയാഭരണങ്ങൾ സമ്മാനിച്ചു. അതൊക്കെ ധരിച്ച് സാക്ഷാൽ ലക്ഷ്മിയെപ്പോലെ വിളങ്ങുന്നതു കണ്ട് ആശ്രമവാസികൾ ഏവരും സന്തോഷിച്ചു.
ആ രാത്രി അത്രിമഹർഷിയുടെ ആതിഥ്യം സ്വീകരിച്ചു പിറ്റേന്ന് സീതാരാമ ലക്ഷ്മണന്മാർ അശ്രമത്തിലെല്ലാവരോടും യാത്ര പറഞ്ഞ് വനത്തിൽ പ്രവേശിച്ചു.

അയോധ്യാകാണ്ഡം സമാപ്തം.

അരണ്യകാണ്ഡം ആരംഭിക്കുന്നു.

ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച രാമൻ താപസാശ്രമ മണ്ഡലം കണ്ടു.നിയതാഹാരരായ പരമർഷികളാൽ ശോഭിതമായ ആശ്രമം കണ്ടു മൂവരും ആനന്ദിച്ചു. അവിടുത്തെ ആതിഥ്യവും സ്വീകരിച്ചു മുന്നേറിയ അവരെ കാത്തിരുന്നത് രാക്ഷസനായ വിരാധനാണ്. അവൻ ശാപം കിട്ടിയ ഗന്ധർവ്വനായിരുന്നു. ശസ്ത്രങ്ങളാൽ വധിക്കപ്പെടുകയില്ല എന്നവനു വരം കിട്ടിയിരുന്നു. അവൻ സീതയെ പിടികൂടിയതു കണ്ട് ക്രുദ്ധനായ രാമലക്ഷ്മണൻമാർ സീതയെ അവനിൽ നിന്നും രക്ഷിച്ച് അവനെ കൊല്ലാൻ തീരുമാനിച്ചു.അതിനായി അവൻ്റെ കഴുത്തിൽ രാമൻ ചവിട്ടിപ്പിടിക്കുകയും ലക്ഷ്മണൻ ആനക്കൊത്ത കുഴി കുഴിച്ച് അവനെ അതിലിട്ടു മൂടി പാറക്കല്ലുകൾ അടുക്കി ഭദ്രമാക്കുകയും ചെയ്തു.
മോക്ഷം കിട്ടിയ വിരാധൻ രാമനെ വണങ്ങി ഗന്ധർവ്വ ലോകത്തിലേക്കു യാത്രയായി.വിരാധ നിർദ്ദേശപ്രകാരം, മൂവരും ശരഭങ്ഗ മുനിയുടെ ആശ്രമത്തിലേക്കു യാത്രയായി. അവിടെ എത്തുമ്പോൾ, ഇന്ദ്രൻ്റെ സാന്നിദ്ധ്യം രാമൻ തിരിച്ചറിഞ്ഞു. എന്നാൽ ഇന്ദ്രൻ രാമനു മുന്നിൽ പ്രത്യക്ഷപ്പെടാൻ കൂട്ടാക്കിയില്ല. സമയമായില്ല എന്നറിയിച്ചു മാറി നിന്നു. ഈ സമയത്തു ശരഭങ്ഗ മുനി രാമനോട് തനിക്കു ശരീരം വെടിയുവാൻ സമയമായിരിക്കുന്നുവെന്നും, അതുവരെ കാക്കുക എന്നറിയിച്ചു.ശരഭങ്ഗൻ അഗ്നിജ്വലിപ്പിച്ചു മന്ത്ര പുരസ്സരം ആജ്യം ഹോമിച്ച് ആ അഗ്നിയിൽ പ്രവേശിച്ചു.
ശരഭങ്ഗൻ വീൺപൂകെ, മുനിമാർ രാമനെ സമീപിച്ചു. അങ്ങ് ഇക്ഷ്വാകുലത്തിനും പൃഥ്വിക്കും നാഥനാകുന്നു. എന്നാൽ അങ്ങു നാഥനായുണ്ടായിട്ടും അനാഥരെപ്പോലെ ഞങ്ങൾ രാക്ഷസരാൽപീഡിപ്പിക്കപ്പെടുന്നു.
ഞങ്ങൾക്കു മറ്റൊരു ഗതിയില്ല. ഞങ്ങളെ രക്ഷിച്ചാലും എന്നപേക്ഷിച്ചു.
രാമനതു കേട്ടു മുനിമാരോടു പറഞ്ഞു, താപസന്മാരുടെ ശത്രുക്കളായ രാക്ഷസരെ പോരിൽ കൊല്ലുന്നതാണ്.

പിന്നീട് മൂവരും സൂതീക്ഷണമുനിയുടെ ആശ്രമത്തിലെത്തി, അദ്ദേഹത്തിൻ്റെ അനുഗ്രഹം വാങ്ങി യാത്ര തുടർന്നു.
ഈ സമയം സീത, രാമനോടു ചില കാര്യങ്ങളിലെ ആശങ്ക പങ്കുവച്ചു. മൂന്നു അധർമ്മങ്ങളാണു മനുഷ്യനെ കാത്തിരിക്കുന്നത്. ഒന്ന് മിഥ്യാപവാദം, രണ്ട് പരദാരഗമനം, മൂന്ന്, വൈരംവിനാരൗദ്രതയുമാണവ. അതിൽ ആദ്യത്തെ രണ്ടു കാര്യങ്ങളിലും രാമനെക്കുറിച്ച് അശേഷം ആശങ്ക വേണ്ട. എന്നാൽ മൂന്നാമത്തെ വാക്യം വൈരം വിനാ രൗദ്രതയെക്കുറിച്ചു സീത സംശയം പങ്കുവെച്ചു.  രാമനെ നേരിട്ടാക്രമിക്കാത്ത രാക്ഷസരെ കൊല്ലുന്നതിലൂടെ സംഭവിക്കുക അതല്ലേ എന്നായിരുന്നു സീതയുടെ സംശയം. അതിനുത്തരമായി രാമൻ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.
ക്ഷത്രിയർ ആയുധം ധരിക്കുന്നത് അശരണരുടെ ആർത്തനാദം കേൾക്കാതിരിക്കുവാനാണ്. ദണ്ഡകാരണ്യത്തിൽ രാക്ഷസരുടെ ആക്രമണത്തിൽപ്പെട്ട വനവാസികൾ രക്ഷക്കായ് എന്നെ സമീപിക്കുകയും ഞാൻ വാക്കു നൽകുകയും ചെയ്തതാണ്. ആ വാക്കുപാലിക്കപ്പെടേണ്ടതുണ്ട്. അതിനാൽ അവർ നേരിട്ടാവശ്യപ്പെട്ടില്ലെങ്കിൽ കൂടി അവരുടെ സംരക്ഷണം എൻ്റെ ഉത്തരവാദിത്വമാണ്. സീതയതു അംഗീകരിച്ചു.

 ദണ്ഡകാരണ്യത്തിൽ ഓരോരോ ആശ്രമ മണ്ഡലങ്ങളിലായി പാർത്തുകൊണ്ട് പത്തുവർഷം കടന്നു പോയി. മൂവരും വീണ്ടും സുതീക്ഷ്ണമൂനിയുടെ അടുത്തെത്തി. അവിടെ വച്ച് അഗസ്ത്യമുനിയുടെ ആശ്രമത്തിൽ ചെന്നദ്ദേഹത്തെ കാണുവാനുള്ള ആഗ്രഹം രാമൻ  പ്രകടിപ്പിച്ചു.അങ്ങനെ, സുതീക്ഷ്ണമുനിയുടെ അനുഗ്രഹത്തോടെ അഗസ്ത്യമുനിയുടെ ആശ്രമത്തിലെത്തി അദ്ദേഹത്തിൻ്റെ ആതിഥ്യം സ്വീകരിച്ചു പിന്നെ അദ്ദേഹത്തിൻ്റെ നിർദ്ദേശത്താൽ അവശേഷിച്ച നാലു വർഷങ്ങൾ താമസിക്കുവാൻ പഞ്ചവടിയിലേക്കു പോകുവാൻ നിശ്ചയിച്ചു യാത്ര ആരംഭിച്ചു.

ഇന്നത്തെ രാമായണ യാത്ര ചിത്രകൂടത്തിൽ നിന്നും ദണ്ഡകാരണ്യത്തിലേക്കുള്ളതാണ്. അഗസ്ത്യമുനി ,അത്രിമഹർഷി, ഭാര്യ അനസൂയ ദേവീ, ശരഭങ്ഗ മുനി, സുതീക്ഷ്ണമുനി തുടങ്ങിയ മഹത്തുക്കളുമായി കണ്ടുമുട്ടുന്നതും, വിരാധനെന്ന രാക്ഷസനെ വധിക്കുന്നതുമാണ് പ്രധാനമായ സവിശേഷതകൾ. മഹത്തുക്കളുമായി സംവദിക്കുന്നതിലൂടെ ലഭിക്കുന്ന അറിവുകളും, സദ്സംഗങ്ങളുടെ ഗുണങ്ങളും ഇവിടെ ദർശിക്കാം. സീത കേവലമൊരു കൗമാരക്കാരിയാണ്. പക്ഷേ പത്തു വർഷത്തെ നിരന്തരമായ സദ്സംഗങ്ങൾ രാമനോട് ധർമ്മമോതുവാൻ തക്കവിധം അവളെ വളർത്തുന്നുണ്ട്. ഭർത്താവിൻ്റെ നിഴലിൽ നിൽക്കുമ്പോഴും, സ്വന്തം ഭർത്താവിൽ ധർമ്മഭ്രംശം സംഭവിക്കരുതെന്ന ചിന്ത നമുക്കിവിടെ ദർശിക്കാം.
പന്ത്രണ്ടാം ദിനം സമാപ്തം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക