കൈലാസ് നാഥ്മഹാദേവനെ കണ്ടു മനസ്സ് നിറഞ്ഞതിനു ശേഷം ഭക്താപ്പൂര്‍ ദര്‍ബാര്‍ സ്‌ക്വയര്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. മഴ നിറുത്തുന്ന ലക്ഷണമില്ലെന്ന് ഇരുണ്ടു കറുത്ത ആകാശം സൂചിപ്പിച്ചു. ഈ സീസണില്‍ മഴ വന്നും പോയും ഇരിക്കുമെന്നും കാഴ്ചകള്‍ക്ക് തടസ്സമാവില്ലെന്നുമുള്ള നരേഷിന്റെ ആശ്വസിപ്പിക്കലില്‍ വിശ്വസിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
രാജകൊട്ടാരങ്ങളോടനുബന്ധിച്ചുള്ള സാംസ്‌കാരിക കേന്ദ്രങ്ങളാണ് ദര്‍ബാര്‍ സ്‌ക്വയറുകള്‍ എന്ന് പറഞ്ഞിരുന്നല്ലോ. കാഠ്മണ്ടു താഴ്വരയില്‍ മൂന്ന് ദര്‍ബാര്‍ സ്‌ക്വയറുകളാണ് ഉള്ളത്. ബസന്ത്പുര്‍, പട്ടാന്‍ , ഭക്താപൂര്‍ എന്നിവയാണവ. സമുദ്ര നിരപ്പില്‍ നിന്ന് ആയിരത്തി നാനൂര്‍ മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോദ്‌ഗോവന്‍ എന്ന് നേപ്പാളി ഭാഷയില്‍ അറിയപ്പെടുന്ന ഭഗത്പൂര്‍ നഗരത്തിലാണ് ഭക്താപൂര്‍ സ്ഥിതി ചെയ്യുന്നത്. സാംസ്‌കാരിക പൈതൃകം ഏറെ അവകാശപ്പെടാനുള്ള ഈ ദര്‍ബാര്‍ സ്‌ക്വയര്‍ ആണ് കൂട്ടത്തില്‍ വലുതും വിസ്മയിപ്പിക്കുന്നതും.
നേപ്പാളിന്റെ സംസ്‌കാരികതലസ്ഥാനം ആയിരുന്നു ആദ്യ കാലത്ത് ഭക്താപൂര്‍ . എട്ടാം നൂറ്റാണ്ട് മുതലുള്ള നേപ്പാള്‍ ചരിത്രത്തില്‍ ഇത് ഇടം പിടിച്ചിട്ടുണ്ട്. ചുറ്റുമതിലുകളാല്‍ സംരക്ഷിച്ചിരിക്കുന്ന ഈ നഗരം പറന്നുയരുന്ന ഒരു പ്രാവിനെപ്പോലെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
തനത് നേപ്പാള്‍, ബുദ്ധിസ്റ്റ് വാസ്തു രീതികള്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ വാസ്തുശില്പ രീതിയിലുള്ള ക്ഷേത്രങ്ങളും
കെട്ടിടങ്ങളും ഇവിടത്തെ പ്രത്യേകതയായിരുന്നു.
ലോക പൈതൃകപ്പട്ടികയിലെ സ്ഥാനത്തോടൊപ്പം നഗരത്തിന്റെ സംസ്‌കാരം തനതുരീതിയില്‍ പരിരക്ഷിക്കുന്നതിനാല്‍ യുനസ്‌കോയുടെ ബഹുമാന്യ പരാമര്‍ശത്തിന് കൂടി ഈ ദര്‍ബാര്‍ സ്‌ക്വയര്‍ പാത്രീഭവിച്ചിട്ടുണ്ട്.
ചരിത്രവും സംസ്‌കാരവും ഇഴ ചേര്‍ത്തു നില്കുന്ന ഭക്താപ്പൂര്‍ ദര്‍ബാര്‍ സ്‌ക്വയര്‍ വാസ്തുശില്പത്തിന്റെ ദൃശ്യവിസ്മയത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ്. നേവാരി സംസ്‌കാരത്തിന്റെ തുടിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന ജീവിക്കുന്ന മ്യൂസിയം എന്ന അപരനാമം കൂടിയുണ്ട് ഈ നഗരത്തിന്. കല്ലും , ലോഹവും , മരവും, കളിമണ്ണും ഉപയോഗിച്ചുള്ള സൂക്ഷ്മമായ ചിത്രപ്പണികളാല്‍ സമൃദ്ധമാണ് ഇവിടത്തെ ഒരോ നിര്‍മ്മാണവും.
കടന്നുവരുന്നവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ക്ഷേത്രം ഉണ്ടായിരുന്നു. ചതുരാകൃതിയിലുള്ള ഒരു കുളവും. കാലപ്പഴക്കത്താല്‍ നശിച്ചു പോയതെങ്കിലും സര്‍പ്പശിരസ്സില്‍ നിന്ന് ജലം കുളത്തിലേക്കെത്തുന്ന നൂതന സാങ്കേതിക വിദ്യയില്‍ മയം മയങ്ങി ഞങ്ങള്‍ അവിടെ കറങ്ങി നടന്നപ്പോള്‍ ഇതൊക്കെ സാംപിള്‍ മാത്രമാണ് , ഇതു നോക്കി സമയം കളയരുത് എന്ന് പറഞ്ഞ് ഒരു ഗൈഡിനെ ഞങ്ങളെ ഏല്പിച്ച് നരേഷ് അപ്രത്യക്ഷനായി.
നേപ്പാളിലെ ഇതുവരെ കണ്ട ഓരോ കാഴ്ചകളിലും ഭൂകമ്പം ഏല്പിച്ച മുറിപ്പാടുകള്‍ കാണാമായിരുന്നു. അവിടത്തെ ചരിത്ര പ്രസിദ്ധമായ ഓരോ കാഴ്ചകളും വേദനയുടെതും കൂടി മാറിയത് അതുകൊണ്ടാണ്. പക്ഷേ ശില്പങ്ങളും ക്ഷേത്രങ്ങളും കെട്ടിടങ്ങളും തകര്‍ത്തെറിയപ്പെട്ട ഭക്താപൂര്‍ ദര്‍ബാര്‍ സ്‌ക്വയര്‍ കാഴ്ചകള്‍ ശരിക്കും മനസ്സ് വിഷമിപ്പിക്കുന്നതായിരുന്നു. ചെറുമഴയുടെ അകമ്പടിയും കൂടിയായപ്പോള്‍ വിഷാദ ഭാവത്തിന് ആഴമേറി.
അവിടെ പുനര്‍നിര്‍മ്മിതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിയുന്നത്ര പഴയവ നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍മ്മാണ രീതിയാണ് അവിടെ നടക്കുന്നത്. പുനര്‍നിര്‍മ്മിക്കാനാവാത്തവിധത്തിലുള്ള അഗാധമായ സംസ്‌കാരിക ചരിത്രം ഈ പ്രദേശത്തിനുണ്ട്.
കല്ലില്‍ലും മരത്തിലും വിരിഞ്ഞ അത്ഭുതങ്ങള്‍ തന്നെയായിരുന്നു ഭൂകമ്പത്തിലലിയാതെ അവശേഷിച്ച ഓരോ നിര്‍മ്മാണങ്ങളും. ആള്‍ വലുപ്പത്തിലുള്ള സിംഹമുഖങ്ങളും ഗജഗാംഭീര്യവും കണ്ട് മയങ്ങിയ ഞങ്ങളെ ഗൈഡ് അമ്പത്തിഅഞ്ച് ജനാലകളുള്ള കൊട്ടാരത്തിലേക്ക്
നയിച്ചു. എ.ഡി പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കൊട്ടാരം ഇന്നൊരു മ്യൂസിയം കൂടിയാണ്. കൊട്ടാരച്ചുമരുകളില്‍ പച്ചിലച്ചായങ്ങളാല്‍ കലാകാരന്‍മാര്‍ വരച്ചിട്ട അപൂര്‍വ്വ ചിത്രങ്ങളും പ്രകൃതി ദുരന്തത്തില്‍ മങ്ങിത്തുടങ്ങിയിരുന്നു. അവയെ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാനുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് കൂടെ വന്ന ഗൈഡ് പറഞ്ഞു. അന്‍പത്തിഅഞ്ച് ജനാലകളും അതിലെ കൊത്തുപണികളും, മിതശീതോഷ്ണ രീതിയിലുള്ള മുറികളും അവയോട് ചേര്‍ന്ന ചെറുബാല്കണികളും കാഴ്ചകളില്‍ നിറഞ്ഞു.
ഈ കൊട്ടാരത്തിന്റെ മുന്‍വാതില്‍ മറ്റൊരു മഹാത്ഭുതമാണ്. ലുധ്വക്ക് എന്ന് നേപ്പാളി ഭാഷയില്‍ അറിയപ്പെടുന്ന സ്വര്‍ണ്ണ കവാടം എന്ന് പ്രസിദ്ധമായ ഇത് ലോകത്തില്‍ വെച്ചേറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. അമൂല്യങ്ങളായ പലവിധവസ്തുകളാളും നിറങ്ങളാലും ഭംഗി പിടിപ്പിച്ച ഈ പടിവാതിലില്‍ ഹിന്ദു ദേവതകളായ കാളിയെയും ഗരുഡനെയും പ്രതിഷ്ടിച്ചിരിക്കുന്നു. കൂട്ടത്തില്‍ പത്തു കൈകളുള്ള തലേജഭവാനി ദേവിയും പരിചാരകരായ ഗംഗയും യമുനയും, രാക്ഷസന്‍മാരും, ഭൂതഗണങ്ങളും . കണ്ടു മതിയാവാത്ത ദൃശ്യ വിസ്മയമായിരുന്നു , ഈ കവാടം. ആനത്തോല് പൊതിഞ്ഞ പെരുമ്പറ കൊട്ടാരത്തിലെ മറ്റൊരു അപൂര്‍വ്വ കാഴ്ചയായിരുന്നു.
ഭൂകമ്പത്തില്‍ കാര്യമായ കേടുപാടുകള്‍ ഇവിടെ സംഭവിച്ചിട്ടില്ല. പക്ഷേ ഈ പടിവാതിലിന് പിന്നിലും ഒരു ദുരന്തകഥയുണ്ട്. ഇതുപോലൊന്ന് ഇനിയുണ്ടാവരുതെന്ന് കരുതി ഇത് നിര്‍മ്മിച്ച ശില്പികളുടെ കൈ വെട്ടിക്കഞ്ഞു എന്നതാണത്. സിഹവാതിലുകളും സ്വര്‍ണ്ണകവാടങ്ങളും അനാഥമാവാനിതുമൊരു കാരണമാവാം.
പശുപതിനാഥ ക്ഷേത്രത്തിന്റെ ചെറുപതിപ്പ് കൂടാതെ, രാമേശ്വരം, ബദരിനാഥ് , കേദാര്‍നാഥ്, ഗോപിനാഥ് ക്ഷേത്രങ്ങളും ഇവിടെയുണ്ടായിരുന്നു. താന്ത്രിക രൂപത്തില്‍ ധ്യാനനിമഗ്‌നനായ ഹനുമാന്‍ മറ്റൊരു കാഴ്ചയായിരുന്നു. ക്ഷേത്രങ്ങളും ക്ഷേത്ര ഗോപുരങ്ങളും വേറിട്ടു നില്‍ക്കുന്നത് അതിസൂക്ഷ്മമായ കൊത്തുപണികള്‍ കൊണ്ടാണ്. ഓരോരിടത്തും വേറിട്ട കാഴ്ചകള്‍ സമ്മാനിച്ചു കൊണ്ട് അവയിങ്ങനെ തലയുയര്‍ത്തി നിന്നു.
കൂട്ടത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് വത്സലാ ദേവീ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ചതുരാകൃതിയിലുള്ള ഒരു സ്‌നാനസ്ഥലമായിരുന്നു. പച്ച നിറമുള്ള വെള്ളം നിറഞ്ഞ ആ കുളത്തിന്റെ മദ്ധ്യത്തില്‍ പത്തിവിടര്‍ത്തി നില്കുന്ന അനന്തനാഗം ഗംഭീരനായി നിലകൊണ്ടു ,കൂടാതെ ചുറ്റോടുചുറ്റും സ്‌നാനസ്ഥലം സംരക്ഷിച്ചുകൊണ്ടെന്നവണ്ണം പത്തിയുയര്‍ത്തിനില്കുന്ന അനേകം നാഗരൂപങ്ങളും , സൂക്ഷ്മങ്ങളായ കൊത്തുപണികളും കൊണ്ട് മനോജ്ഞമായ ആ കുളിസ്ഥലം അപൂര്‍വ്വമായ കാഴ്ചകളിലൊന്നായിരുന്നു. വേനല്‍ക്കാലത്ത് കിണറ്റില്‍ നിന്നുള്ള വെള്ളം എത്തിക്കാന്‍ സര്‍പ്പ ശിരസ്സോടു കൂടിയ ഒരു ഓവും അക്കാലം നിര്‍മ്മാണ രംഗത്തെ സാങ്കേതിക വിദ്യകളാല്‍ സമ്പന്നമാണെന്ന് ഓര്‍മ്മിപ്പിച്ചു.
പറഞ്ഞു തീര്‍ക്കാന്‍ വയ്യാത്തത്രയും ദൃശ്യവിസ്മയങ്ങള്‍ നിറഞ്ഞ ആ പരിസരത്ത് നിന്ന് ഞങ്ങള്‍ നീങ്ങിയത് കളിമണ്‍ ഗ്രാമത്തിലേക്കായിരുന്നു.
ആ വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍.