Image

ശ്രീമദ് വാല്മീകി രാമായണം ദിനം ഒമ്പത് (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 24 July, 2020
ശ്രീമദ് വാല്മീകി രാമായണം ദിനം ഒമ്പത് (ദുര്‍ഗ മനോജ്)
അയോധ്യാകാണ്ഡം
അറുപത്തി ഒന്നാം സർഗം മുതൽ എഴുപത്തി ഒമ്പതു വരെ

ദശരഥൻ്റെ ദേഹവിയോഗം, ഭരത ശത്രുഘന്മാരുടെ വരവും, ഭരതവാക്യവുമാണ് ഇന്നത്തെ പ്രതിപാദ്യം

രാമിനല്ലാത്ത അയോധ്യയിൽ കൗസല്യാ മാതാവിന് ജീവിതം തീർത്തും ദുഃസ്സഹമായി.ഒരിക്കലും കൈകേയിയുടെ താത്പര്യത്തിനു വിരുദ്ധമായി ദശരഥൻ പ്രവർത്തിച്ചിരുന്നില്ല. അതിനാൽ പത്നിമാരിൽ മുതിർന്നവളായിട്ടും രാജാവിൻ്റെ യാതൊരു പരിഗണനയും കൗസല്യക്കു ലഭിച്ചിരുന്നില്ല. ഒപ്പം, സപത്നിമാരോടു വിദ്വേഷം പുലർത്തുകയും ചെയ്തിരുന്നു കൈകേയി. ഇപ്പോഴിതാ കൈകേയി കാരണം മകനെ വനവാസത്തിനയക്കേണ്ട ദുർഗതിയും വന്നു ഭവിച്ചിരിക്കുന്നു. സ്വാഭാവികമായും കൗസല്യയുടെ വിലാപം ദശരഥനെ കൂടുതൽ തളർത്തി. ദയവായി തന്നെ ഇനിയും പരുഷ വാക്കുകളാൽ മുറിവേൽപ്പിക്കരുതേ എന്നു ദശരഥൻ കേണു. ദുഃഖം കൊണ്ടു കാഴ്ച മറഞ്ഞ് ദീനനായ ദശരഥൻ, കൗസല്യയോട് അദ്ദേഹത്തിൻ്റെ ബാല്യകാലത്തു നടന്ന ഒരു സംഭവത്തെക്കുറിച്ച് പൊടുന്നന്നെ ഓർമ്മയിൽ വന്നതു പറയുവാൻ തുടങ്ങി.
"ഭദ്രേ, ഒരുവൻ ചെയ്യുന്നതു നല്ലതോ ചീത്തയോ ആകട്ടെ, അതിൻ്റെ ഫലമാണു ലഭിക്കുക. പൂവു കണ്ടു കായയെക്കുറിച്ചു മോഹിച്ചു, മാവു വെട്ടി പ്ലാശിനു വെള്ളമൊഴിക്കുന്നതു പോലെയാണ് കർമ്മവും. ഫലത്തെക്കുറിച്ചറിയാതെ കർമം തുടരുന്നവൻ പ്ലാശിനെ നട്ടുനനയ്ക്കുന്നതിനു തുല്യമാണ്. "

യുവരാജാവായിരുന്ന കാലത്തു ദശരഥനു ശബ്ദവേധിയായ കുമാരൻ  എന്ന ഖ്യാതിയുണ്ടായിരുന്നു. ഒരു മഴക്കാലത്തു രാത്രി നായാട്ടിനായി ഇറങ്ങിയ ദശരഥൻ സരയൂ നദിയിൽ ഏതോ മൃഗം വെള്ളം കുടിക്കുന്ന ശബ്ദം കേട്ട് ആ ദിക്കിലേക്കു ബാണമയച്ചു. അപ്പോൾ, ഹാ..... എന്ന മനുഷ്യ ശബ്ദമാണു കേട്ടത്.അടുത്തേക്കു ചെന്നപ്പോൾ അതൊരു മുനി കുമാരനായിരുന്നു. അദ്ദേഹം പറഞ്ഞു ഞാൻ മരിച്ചാൽ പരസഹായമില്ലാതെ ജീവിക്കുവാനാകാത്ത എൻ്റെ വൃദ്ധമാതാപിതാക്കൾ പട്ടിണി കിടന്നു മരിക്കും. അവർക്കു ദാഹജലം തേടി വന്നതാണു ഞാൻ. ഈ നടന്നു തെളിഞ്ഞ ഒറ്റയടിപ്പാതയിലൂടെ പോയാൽ ഞങ്ങളുടെ പർണ്ണശാല കാണാം. അവർക്കു ദാഹനീർ നൽകി സമാധാനിപ്പിച്ച് എൻ്റെ മരണവിവരം അറിയിക്കുക. വേദന സഹിക്കുവാൻ ഇനിയും വയ്യ.
എൻ്റെ മർമ്മം തകർത്ത അമ്പു വലിച്ചുരുക. ഞാൻ ബ്രാഹ്മണനല്ല. അതിനാൽ ബ്രഹ്മഹത്യാ പാപം ഏൽക്കില്ല.
ആ താപസൻ്റെ നെഞ്ചിൽ തറച്ച അമ്പു ദശരഥൻ ഊരി എടുത്തതോടെ അദ്ദേഹം മരിച്ചു.
പിന്നെ, കുടങ്ങളിൽ വെള്ളവുമായി ആ വൃദ്ധമാതാപിതാക്കളുടെ അടുത്തെത്തി.ദാഹനീർ നൽകി.ഉണ്ടായ സത്യം പറഞ്ഞു. പക്ഷേ പുത്ര ശോകത്താൽ തളർന്നു പോയ അവർ മകനെ അവസാനമായി കാണണമെന്ന് ആഗ്രഹിച്ചു. നദിക്കരയിൽ നിർജ്ജീവമായിക്കിടക്കുന്ന മകനെത്തലോടി അവർ ഹൃദയം പിളർക്കെ കരഞ്ഞു.ഒടുവിലവർ മകന് സ്വർഗത്തിൽ എല്ലാ സദ്ഗതിയും അനുഗ്രഹിച്ചു. പരേതന് ഉദകം നൽകി. ഈ സമയത്തു മകൻ ഇന്ദ്രനൊപ്പം പ്രത്യക്ഷനായി താൻ മഹത്തായ സ്ഥാനം പ്രാപിച്ചിരിക്കുന്നുവെന്നറിയിച്ചു.
ഭാര്യയുമൊത്ത് ഉദകക്രിയ പൂർത്തിയാക്കിയ ശേഷം, ദശരഥനോട്  അങ്ങും പുത്ര വ്യഥയാൽ കാലഗതി പ്രാപിക്കും എന്നു പറഞ്ഞു പത്നിനിയോടൊപ്പം ചിതയിലേറി സ്വർഗം പ്രാപിച്ചു.ആ കഴിഞ്ഞ കാലം മനോമുകുരത്തിൽ കണ്ടു കൊണ്ടു രാജാവു പറഞ്ഞു, പ്രിയേ,അപഥ്യമായിക്കഴിച്ച ആഹാരത്താൽ വന്നു പെട്ട വ്യാധി എന്ന പോലെ, ആ മഹാത്മാവിൻ്റെ വാക്ക് സത്യമായിരിക്കുന്നു."

 പതിനാലു വർഷം കഴിഞ്ഞു, സീതയ്ക്കും ലക്ഷ്മണനുമൊത്തു രാമനെ കാണുന്നവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു അദ്ദേഹം തളർന്നു മയങ്ങി.ആ രാവിൽ, രാമനെ പിരിഞ്ഞ് ആറാം നാൾ രാത്രി താണ്ടവേ ദശരഥമഹാരാജാവു ദേഹം വെടിഞ്ഞു.

പിറ്റേന്ന്, പള്ളിയുറക്കത്തിൽ നിന്നുണരാത്തതു കണ്ട് ഉണർത്താൻ ശ്രമിക്കവേ ഏവരും ആ സത്യം തിരിച്ചറിഞ്ഞു. മകൻ വനവാസത്തിൽ, ഇപ്പോൾ ഭർത്താവും ദേഹം വെടിഞ്ഞിരിക്കുന്നു. കൗസല്യാ ദേവിയും സുമിത്രയും ബോധം നഷ്ടപ്പെട്ടു കിടന്നു.ദശരഥൻ്റെ ദേഹം വിധിപ്രകാരം, തൈലത്തോണിയിലേക്കു മാറ്റി. മക്കളാരും സ്വദേശത്തില്ലാത്തതിനാൽ ഭരതനേയും ശത്രുഘ്നനേയും വരുത്തുവാൻ ദൂതരെ അയച്ചു. വസിഷ്ഠ വാക്കു കേട്ട ദൂതർ വായുവേഗത്തിൽ സഞ്ചരിച്ചു. കേകയ രാജ്യത്തെത്തി. ഈ സമയം ഭരതൻ രാത്രി സ്വപ്നത്തിൽ അച്ഛനു അപകടം എന്തോ പിണഞ്ഞതായി സ്വപ്നം കണ്ട്, ആകെ ചിന്താ മൂകനായിരിക്കുകയായിരുന്നു. ആ സമയത്തു തന്നെ ദൂതരും എത്തിച്ചേർന്നു.എന്നാൽ ഗുരു നിർദ്ദേശപ്രകാരം,
അയോധ്യയിലെ വാർത്തകളേതും പറയാതെ ഭരതനേയും ശത്രുഘ്നനേയും മടക്കിക്കൊണ്ടു വരുവാൻ ദൂതർ ധൃതികൂട്ടി.

കേകയ രാജ്യത്തു നിന്നും  കണക്കറ്റ ഉപഹാരങ്ങളുമായി ഒരു കൂട്ടം സൈനികൾ ഭരതനും ശത്രുഘ്നനുമൊപ്പം യാത്രയായി.എന്നാൽ ഇടക്കു വെച്ചു രഥത്തിലെ യാത്രക്കു വേഗത പോരെന്നു തോന്നി, വേഗതയേറിയ കുതിരപ്പുറത്തു ഭരതൻ അയോധ്യയിലേക്കു പാഞ്ഞു.ഒടുവിൽ ഏഴു രാവു നീണ്ട യാത്ര കഴിഞ്ഞു അയോധ്യയിലേക്കു കടക്കുമ്പോൾ തന്നെ ആ മഹാത്മാവിൻ്റെ മനം പിടഞ്ഞു.വീടുകളിൽ അലങ്കാരങ്ങളില്ല, മുറ്റമടിച്ചിട്ടില്ല, ദേവാലയങ്ങൾ ശൂന്യം, വ്യാപാരികളെ കാണുനില്ല, ആകെ അശുഭമാണല്ലോ എന്നോർത്തു ആ മഹാത്മാവ്.

അച്ഛനെ കാണാൻ ധൃതി പൂണ്ട് പിതൃഗൃഹത്തിലെത്തിയെങ്കിലും അവിടെ കാണാതെ, വേഗം അമ്മ കൈകേയിയുടെ അന്ത:പുരത്തിലെത്തി. എന്നാൽ അവിടേയും അച്ഛൻ കിടക്കുന്ന സപ്രമഞ്ചക്കട്ടിൽ അനാഥമായി കിടക്കുന്നതു കണ്ട്, അമ്മയുടെ അടുത്തെത്തി, പാദം തൊട്ടു വന്ദിച്ചു കൊണ്ട് അച്ഛനെ ആരാഞ്ഞു.

മകന് വലിയ സന്തോഷമാകുമെന്നു കരുതി, കൈകേയി നടന്ന കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ അതു കേട്ടതും ഭരതൻ ക്രോധം കൊണ്ടും സങ്കടം കൊണ്ടും തകർന്നു. എല്ലാം നശിപ്പിച്ച അമ്മയെ നിന്ദിച്ച്, കൗസല്യാ മാതാവിനടുത്തേക്ക് ചെന്നു. ഭരതനെക്കണ്ട കൗസല്യാ ദുഃഖം അണപൊട്ടി. കൗസല്യയുടെ ശാസന ഏറ്റുവാങ്ങി ആ മടിയിൽ വീണു ഭരതൻ കരഞ്ഞു.ഒടുവിൽ കൗസല്യ ഭരതനെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു.

ഈ സമയം വസിഷ്ഠ മുനി വന്ന് അച്ഛൻ്റെ സംസ്ക്കാരം ഇനിയും വൈകിക്കരുത് എന്നറിയിച്ചു.എല്ലാ ഉപചാരങ്ങളോടെയും സംസ്ക്കാരം നടത്തി, പതിമൂന്നാം നാൾ അസ്ഥി സഞ്ചയനവും നടത്തി.

ഈ സമയം, ഭരതനോടു ശത്രുഘ്നൻ പറഞ്ഞു, ധീര രാമൻ ഒരു സ്ത്രീയാൽ കാട്ടിലാക്കപ്പെട്ടു. ബലവാനും, വീര്യവാനുമായ ലക്ഷ്മണൻ അച്ഛനെ ബന്ധിച്ചു രാമനെ മോചിപ്പിക്കാത്തതെന്ത്? ഈ അവസരത്തിൽ കൂനി മന്ഥര പണ്ടങ്ങൾ വാരിച്ചാർത്തി, രാജവസ്ത്രങ്ങളറിഞ്ഞ് അവിടെ എത്തി. അവളെ കണ്ട കാവൽക്കാരൻ പറഞ്ഞു എല്ലാറ്റിനും കാരണക്കാരി ഇവളാണ്.ഇതറിഞ്ഞു ശത്രുഘൻ അവളെ ഇറുക്കിപ്പിടിച്ചു. ശത്രുഘൻൻ്റെ കയ്യാൽ കൊല്ലപ്പെട്ടേക്കുമെന്നു തോന്നിയപ്പോൾ കൈകേയി ഭരതനോട് അവളെ കൊല്ലാതെ വിടാൻ അപേക്ഷിച്ചു.സ്ത്രീ വധം രാമന് ഇഷ്ടമാകില്ലെന്നതിനാൽ അവളെ വിട്ടയച്ചു.

ഇതിനിടയിൽ ഭരണാധികാരിയില്ലാത്ത അയോധ്യ നാഥനില്ലാക്കളരിയാകുമെന്നു കണ്ട്, വസിഷ്ഠൻ ഭരതനെ അഭിഷേകം ചെയ്യുന്ന കാര്യം അവതരിപ്പിച്ചു. എന്നാൽ ഭരതൻ ഒരു കാര്യം മാത്രം പറഞ്ഞു.
രാജ്യം രാമൻ ഭരിക്കും. ഞാൻ പതിനാലു വർഷം വനവാസം നടത്തും. അഭിഷേകത്തിനുള്ള എല്ലാ സന്നാഹങ്ങളുമായി.രാമനുള്ള ഇടത്തു ചെന്ന് അഭിഷേകം നടത്തി രാമനെ, അയോധ്യാപതിയായി തിരികെ കൊണ്ടുവരും.
ഭരത പ്രഖ്യാപനം കേട്ടു ഏവരും ഭരതനെ അഭിനന്ദിച്ചു. 
ഒപ്പം രാമനെ തിരികെ കൊണ്ടുവരുവാനുള്ള പ്രവർത്തികൾ ആരംഭിച്ചു.

രാമായണത്തിൽ ഒമ്പതാം ദിനം ഒരു വിയോഗ വാർത്തയും, അതേസമയം ഒരു മഹാത്മാവിൻ്റെ ജനനവും കാണുകയാണ്.

പുത്ര വ്യഥയാൽ മരണമടഞ്ഞ ദശരഥൻ പറയുന്ന വാക്യങ്ങൾ ശ്രദ്ധേയമാണ്. പ്ലാശിന് പൂ കാണാൻ ചന്തമേറിയതാണ് എന്നാൽ മാമ്പൂവോ? കാണാൻ ഏതുമേ ഇല്ല താനും.പ്ലാശിൻ പൂവു കണ്ടാൽ അഗ്നിവർണ്ണമാണ്. അതു കണ്ട്, അതിൻ്റെ ഫലത്തിനും അതേ നിറവും രുചിയുമാകുമെന്നു തെറ്റിദ്ധരിച്ചു കൊണ്ട് ആരെങ്കിലും നിറയെ കായ്ക്കേണ്ട മാവ് മുറിച്ചുമാറ്റി പ്ലാശിനെ വളർത്തിയാലെന്തു ഫലം?
അതിനാൽ പ്രവർത്തിക്കും മുമ്പ് അതിൻ്റെ ലക്ഷ്യത്തെക്കുറിച്ചു ധാരണയുണ്ടാകേണ്ടതുണ്ട്.
ശബ്ദവേധിയായി അമ്പെയ്യുവാൻ സാമർത്ഥനായിരുന്നുവെങ്കിലും, കുടത്തിൽ വെള്ളം നിറയുന്നത് മൃഗമെന്നു തെറ്റിദ്ധരിച്ചതിനാലാണ് മുനി കുമാരൻ മരിക്കാനിടയാകുന്നത്. അറിഞ്ഞോ അറിയാതെയോ എന്നതല്ല. കർമ്മം അതിൻ്റെ ഫലം നൽകുക തന്നെ ചെയ്യുമെന്നു സാരം.
ഇനി, ഭരതൻ, തനിക്കു ലഭിക്കുന്ന രാജ്യം ഒരല്പം പോലും മോഹിക്കാതെ, താൻ വനവാസമനുഷ്ഠിക്കുമെന്നു പറയുമ്പോൾ കേവലം മനുഷ്യനെന്ന നിലയിൽ നിന്നും മഹാത്മാവായി മാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക