ഉത്തരഗ്രീസിലെ ഒരു പുരാതനനഗരമാണ് വിറിയ. ക്രിസ്തുവിനു മുമ്പും പിമ്പുമുള്ള അനേകം നൂറ്റാണ്ടുകളിൽ പ്രസ്തുതസ്ഥലം ബരോവ എന്നറിയപ്പെട്ടിരുന്നു. ഗ്രീസിലെ വെർമിയോൺ പർവ്വതനിരകളുടെ പൂർവഭാഗത്താണ് ബരോവ. ബിസി 1000 മുതൽ ബരോവയിൽ ജനവാസമുണ്ടായിരുന്നു. അന്നവിടെ ത്രേസ്യൻ വംശജർ താമസിച്ചിരുന്നു. പിന്നീട് ഗ്രീക്കുകാർ കുടിയേറിപ്പാർത്തു. ഗ്രീക്കുകാരാണു മാസിഡോണിയ എന്ന രാജ്യം സ്ഥാപിച്ചത്. ഇന്നത്തെ മാസിഡോണിയൻ റിപ്പബ്ലിക്കിനു വെളിയിലായി ഗ്രീസിലെ മാസിഡോണിയൻ പ്രദേശത്താണു വിറിയ. ഗ്രീസിലെ ഒരു പ്രധാന നഗരമായ തെസ്സലോനിക്കിയിൽ നിന്നും 45 മൈൽ പടിഞ്ഞാറാണ് ഈ നഗരം. ഏഴു മൈൽ ദൂരത്തുള്ള വെർജിന പുരാതന മാസിഡോണിയയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു. മഹാനായ അലക്സാണ്ടറുടെ കിരീടധാരണം നടന്ന സ്ഥലമാണത്. ഫിലിപ്പ് രാജാവിന്റെ ശവകുടീരവും ഇവിടെയാണ്.
ത്യൂസിഡൈഡ്സ് (Thucydides) എന്ന യവനചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്ന പെലോപ്പനേഷ്യൻ യുദ്ധചരിതത്തിൽ ബരോവ പരാമർശിക്കപ്പെടുന്നുണ്ട്. ബിസി 432 ൽ ആണ് പ്രസ്തുത കൃതി രചിക്കപ്പെട്ടത്.
അലക്സാണ്ടർ രാജാവിന്റെ (Alexander the great) മരണശേഷം ബിസി 168ൽ ബരോവ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ബിസി 42ൽ നടന്ന ഫിലിപ്പി യുദ്ധത്തോടുകൂടി മാസിഡോണിയ മുഴുവൻ റോമൻ അധീനതയിലായി. ഫിലിപ്പി യുദ്ധനായകനായിരുന്ന ഒക്റ്റേവിയൻ, ആഗസ്റ്റസ് സീസർ എന്ന നാമധേയത്തിൽ റോമാചക്രവർത്തിയുമായി. ആഗസ്റ്റസ് സീസറിന്റെ കാലത്താണ് യേശു ഭൂജാതനായത്.
ബിസി ഒന്നാംനൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഇഗ്നേഷ്യൻ മഹാരാജവീഥി (Via Ignatia) നിർമ്മിക്കപ്പെടുന്നത്. ബാൾക്കൻ ഉപദ്വീപിനു കുറുകെയുള്ള ഈ രാജവീഥി ബരോവയ്ക്കു തൊട്ടടുത്തുകൂടിയാണു പോയിരുന്നത്. ഇഗ്നേഷ്യൻ രാജവീഥി മാസിഡോണിയായുടെ ബഹുമുഖവികസനത്തിന്റെ ധമനിയായിത്തീർന്നു. പിന്നീടു റോമൻ രാജവീഥികൾ ക്രിസ്തുമതപ്രചാരണത്തിനും വലിയ ഒരു ഉപാധിയായിത്തീർന്നു.
റോമക്കാരുടെ ഭരണകാലത്ത് വലിയതോതിലുള്ള യഹൂദക്കുടിയേറ്റം ബരോവയിലേയ്ക്കും സമീപപ്രദേശങ്ങളിലേയ്ക്കുമുണ്ടായി. നഗരത്തിന്റെ പശ്ചിമഭാഗത്തുള്ള ട്രിപ്പോറ്റമോസ് നദീതടം യഹൂദകുടിയേറ്റത്തിന്റെ കേന്ദ്രമായിത്തീർന്നു. ക്രിസ്തുമതത്തിന്റെ രംഗപ്രവേശം എഡി 51ൽ അപ്പോസ്തലനായ പൌലോസിന്റെ സന്ദർശനത്തോടുകൂടിയാണ്. പൌലോസും ശിഷ്യനായ ശീലാസും പ്രാണരക്ഷാർത്ഥം തെസ്സലോനിക്കിയിൽനിന്നും ഇരുട്ടിന്റെ മറവിൽ ബരോവയിലേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രസ്തുത പലായനത്തെക്കറിച്ച് ബൈബിളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
“അവർ....തെസ്സലോനിക്കയിൽ എത്തി. അവിടെ യഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു....യഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹമുണ്ടാക്കി, യാസോന്റെ വീടുവളഞ്ഞു. അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.... സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നെ പൌലോസിനെയും ശീലാസിനെയും ബരോവയ്ക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യഹൂദന്മാരുടെ പള്ളിയിൽ പോയി. അവർ തെസ്സലോനിക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു..”
അപ്പൊസ്തലനായ പൌലോസിന്റെ രണ്ടാം മിഷ്യനറിയാത്രയിലാണ് ഈ സംഭവം. തെസ്സലോനിക്കിയിൽനിന്നും പൌലോസിനെ പിന്തുടർന്ന് ശത്രുക്കൾ ബരോവയിലുമെത്തി. ക്രിസ്തുമതത്തെ മുളയിലേ നുള്ളിക്കളയുകയായിരുന്നു ശത്രുക്കളുടെ ലക്ഷ്യം. ഗത്യന്തരമില്ലാതെ പൌലോസും കൂട്ടരും ബരോവയിൽ നിന്നും അഥേനയിലേയ്ക്ക് (Athens) പലായനം ചെയ്തു.
യൂറോപ്പിൽ ക്രിസ്തുമതത്തിന്റെ പ്രഭവകേന്ദ്രങ്ങളിൽ ഒന്നായിത്തീർന്നു ബരോവ. ബരോവയിലെ ആദ്യബിഷപ്പ് ഒനേസിമോസ് ആയിരുന്നുവെന്നാണ് പാരമ്പര്യം അവകാശപ്പെടുന്നത്; ബൈബിളിൽ ഫിലോമോന്റെ ലേഖനത്തിൽ പ്രതിപാദിക്കുന്ന അടിമയായിരുന്ന ഒനേസിമോസ്.
2018 സെപ്റ്റംബർമാസത്തിൽ “പൌലോസിന്റെ കാൽച്ചോടുകളിലൂടെ” സഞ്ചരിച്ച ഞങ്ങളുടെ യാത്രാസംഘവും തെസ്സലോനിക്കിയിൽനിന്നും ബരോവയിലേയിക്കു കടന്നുചെന്നു. വിശുദ്ധ പൌലോസിന്റെ പാദസ്പർശമേറ്റ മൂന്നു ചവിട്ടുപടികൾ അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പൌലോസിന്റെ അൾത്താര എന്നു വിളിക്കപ്പെടുന്ന ഈ പടികൾ യഹൂദന്മാരുടെ സിനഗോഗിന്റെ ഭാഗമായിരുന്നു. അവിടെ ചവിട്ടിനിന്നാണ് പൌലോസ് ബരോവക്കാരോടു സുവിശേഷം പ്രസംഗിച്ചതെന്നാണു കരുതപ്പെടുന്നത്. ഈ പടികൾ സ്ഥിതിചെയ്യുന്ന കമാനത്തിന്റെ ഇരുവശങ്ങളിലുമായി രണ്ടു മൊസൈക്കു ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഒന്ന് പൌലോസിന്റെ മാസിഡോണിയൻവിളിയാണ്; അപരചിത്രത്തിൽ സിനഗോഗിന്റെ പടികളിൽ നിന്നുകൊണ്ട് പൌലോസ് യഹൂദന്മാരോടു സംവദിക്കുന്നു.
എന്താണ് മാസിഡോണിയൻവിളി? (ഗ്രീക്കിൽ മക്കദോന്യ എന്നാണുച്ചാരണം. മലയാളം ബൈബിളിലും മക്കദോന്യ എന്നാണെഴുതിയിരിക്കുന്നത്).
അപ്പൊസ്തലനായ പൌലോസിനുണ്ടായ ഒരു ദിവ്യദർശനമാണ് മാസിഡോണിയൻവിളി. പൌലോസ് തന്റെ പ്രേഷിതപ്രവർത്തനം ഏഷ്യാമൈനറിൽ മാത്രമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ ഒരു ദിവ്യദർശനത്തിൽ അദ്ദേഹം മാസിഡോണിയായിലേയ്ക്കു നിയോഗിക്കപ്പെടുന്നു.
ബൈബിൾ ഇങ്ങനെ രേഖപ്പെടുത്തുന്നു.
“അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി. അവിടെവച്ചു പൌലോസ് രാത്രിയിൽ മക്കദോന്യക്കാരനായ ഒരു പുരുഷൻ അരികെ നിന്നു: നീ മക്കദോന്യയിലേക്കു കടന്നു വന്ന് ഞങ്ങളെ സഹായിക്കുക എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ട് അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കദോന്യയ്ക്കു പുറപ്പെടുവാൻ ശ്രമിച്ചു.”
മാസിഡോണിയൻവിളി അനുസരിച്ചാണു പൌലോസും ശിഷ്യന്മാരും യൂറോപ്പിലേയ്ക്കു ചെന്നത്. ആ സംഭവം യൂറോപ്പിന്റെ ചരിത്രത്തെ മാറ്റിമറിച്ചു. യൂറോപ്പിന്റെ ചരിത്രം മാത്രമല്ല, അചിരേണ ലോകചരിത്രവും അത്ഭുതകരമായ മാറ്റങ്ങൾക്കു വിധേയമായി.
പൌലോസിന്റെ അൾത്താരയ്ക്കു തൊട്ടടുത്തുതന്നെ പൌലോസിന്റെ ഒരു വെങ്കലപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ സംഭാവനയാണ് ആ പ്രതിമ.
സമീപസ്ഥമായ തെരുവുകളിൽ സുവനിറുകൾ വില്ക്കുന്ന ധാരാളം കടകളുണ്ട്. അവരുടെ ശുചിമുറികൾ ഉപയോഗിക്കുന്നതിനുമുമ്പ് കടയുടമസ്ഥരുടെ അനുവാദം വാങ്ങണം, അവർക്കു ടിപ്പ് കൊടുക്കണം എന്നൊക്കെ ഞങ്ങളുടെ ഗ്രീക്കുകാരിയായ ഗൈഡ് മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാൽ ബൈബിളിൽ പറയുന്നതു പോലെ ബരോവക്കാർ മാന്യരായിരുന്നു. അവരുടെ ശുചിമുറികൾ ഞങ്ങൾക്കു തുറന്നുതന്നു. ടിപ്പ് സ്വീകരിക്കാൻ അവർ തയ്യാറായതുമില്ല. “യെഫ് ഹാരിസ്തോ” ഗ്രീക്കിൽ ഞങ്ങൾ നന്ദി പറഞ്ഞു.
1941ൽ ഗ്രീസ് നാസിജർമനിയുടെ ഉരുക്കുമുഷ്ടിയിൽ അമർന്നു. സഹസ്രാബ്ദങ്ങളായി മാസിഡോണിയായിൽ വേരുറച്ച യഹൂദകുടുബങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടു. ബരോവയിലെ യഹൂദന്മാർ ചരിത്രത്തിന്റെ കരിപിടിച്ച താളുകളിൽ അപ്രത്യക്ഷരായി.
ഉച്ചഭക്ഷണവും കഴിഞ്ഞ് തെസ്സലോനിക്കിയിലേയ്ക്കു തിരിച്ചുപോകുമ്പോൾ മനസ്സ് തപ്തമായിരുന്നു. ബരോവയിലെ ഉത്തമന്മാരായ യഹൂദന്മാരുടെ ചിത്രം മനസ്സിൽ തങ്ങിനിന്നു. ആ ചിത്രം മനുഷ്യന്റെ ചരിത്രമാണ്; രക്തച്ചൊരിച്ചിലിന്റെയും കണ്ണുനീർച്ചാലുകളുടെയും ചരിത്രം. ഇരുട്ടിന്റെ മറവിൽ പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്ന മനുഷ്യന്റെ ചരിത്രമാണത്.