Image

ശ്രീമദ് വാല്മീകി രാമായണം ദിനം 8: അയോധ്യാകാണ്ഡം നാൽപ്പത്തി നാലാം സർഗം മുതൽ അറുപതു വരെ (ദുർഗ മനോജ്)

Published on 23 July, 2020
ശ്രീമദ് വാല്മീകി രാമായണം ദിനം 8:  അയോധ്യാകാണ്ഡം നാൽപ്പത്തി നാലാം സർഗം മുതൽ അറുപതു വരെ (ദുർഗ മനോജ്)
 രാമൻ വനവാസത്തിലേക്കു പ്രവേശിക്കുന്നതും, ചിത്രകൂടത്തിൽ എത്തുന്നതും, ഗംഗാ തീരത്തു രാമനെ എത്തിച്ചു തിരികെ  അയോധ്യയിൽ എത്തിച്ചേർന്ന  സുമന്ത്രർ പറയുന്ന വൃത്താന്തം കേട്ടുള്ള പ്രതികരണങ്ങളുമാണ് ഇത്രയും സർഗങ്ങളിൽ പ്രതിപാദ്യം.

രാമൻ്റെ അഭാവത്തിൽ അയോധ്യയിൽ ജീവനോടെ പാർക്കാൻ ദശരഥൻ ആഗ്രഹിച്ചില്ല. ദശരഥൻ, രാമാ, ലക്ഷ്മണാ എന്നു ദീനം വിലപിച്ചു. താപത്താൽ വെന്തുരുകുന്ന ദശരഥനോടു കൗസല്യ, രാമനെ കാട്ടിലയച്ച കൈകേയിയുടെ ക്രൂരത എണ്ണിപ്പറഞ്ഞു കരയുവാൻ തുടങ്ങി. ഇതൊക്കെ കേട്ട് ലക്ഷ്മണ മാതാവു സുമിത്ര കൗസല്യയെ സമാധാനിപ്പിച്ചു. അവർ പറഞ്ഞു, കീർത്തിക്കു കീർത്തിയും, ക്ഷമക്കു ക്ഷമയുമാണു രാമൻ. അച്ഛൻ നൽകിയ വാക്കുപാലിക്കുവാനാണു രാമൻ അയോധ്യ ഉപേക്ഷിച്ചത്.ലക്ഷ്മണൻ പിതാവിനെ എന്ന പോലെ രാമനെ ശുശ്രൂഷിക്കും. വനവാസം ക്ഷണത്തിൽ പൂർത്തിയാക്കി തിരികെ വന്നു രാമൻഅയോധ്യാപതിയാകും. അതു വരെക്കാത്തിരിക്കൂ എന്ന്.

ഈ സമയം അയോധ്യാ നഗരി വിട്ടു സുമന്ത്രർ തെളിച്ച തേരു പായുകയായിരുന്നു. എന്നാൽ പൗരന്മാർ പിന്തുടരാതിരുന്നില്ല.രാമനുള്ളയിടമാണ യോധ്യയെന്നും രാമനില്ലാത്തിടം അടവിയെന്നും പറഞ്ഞ് അവർ രഥം പോയ വഴിയേ സഞ്ചരിച്ചു.

ഒടുവിൽ തമസാ നദിക്കരയിലെത്തി. നേരം സന്ധ്യയാകുന്നതു കണ്ട്, രഥത്തിൽ നിന്നും കെട്ടഴിച്ചു കുതിരകളെ മാറ്റി, പുല്ലിട്ടുകൊടുത്തും ധാരാളം വെള്ളം കൊടുത്തും അവയുടെ ദാഹം മാറ്റുകയും ചെയ്തു സുമന്ത്രർ. അപ്പോഴേക്കും പൗരന്മാരും എത്തിച്ചേർന്നു. ആ രാത്രി അവിടെ കഴിച്ചുകൂട്ടാമെന്നായി. മരങ്ങളുടെ ഇലകളാൽതീർത്ത ശയ്യയിൽ രാമനും സീതയും വിശ്രമിച്ചു. ലക്ഷ്മണനും സുമന്ത്രരും അവർക്കു കാവലായ് നിലകൊണ്ടു. രാവു പുലരാനായി രാമൻ കാത്തു നിന്നില്ല. പൗരന്മാർ ഉണരും മുമ്പ് അവർക്ക് എത്തിപ്പിടിക്കാനാകുന്നതിലും ദൂരെ എത്തണം. അതിനായി മുന്നിൽ കണ്ട തേർ പോകുന്ന വഴിയേ കുറേ ദൂരം തേർ നടത്തി തിരികെ വരാൻ സുമന്ത്രരോടു പറഞ്ഞു. അപ്രകാരം ചെയ്തു തിരികെ വന്നു കഴിഞ്ഞപ്പോൾ തേരിലേറി, അവർ വടക്കു ദിക്കിലേക്കു യാത്രയായി.

പുലർന്നപ്പോൾ രാമനെക്കാണാഞ്ഞ് പൗരന്മാർ അലമുറയിട്ടു.ഉറങ്ങിപ്പോയത് കഷ്ടമായല്ലോ എന്നു വിലപിച്ചു. തേർ പാഞ്ഞ വഴിയിലൂടെ കുറേ ദൂരം മുന്നോട്ടു പോയെങ്കിലും യാതൊരു അടയാളവും കിട്ടാതെ, അവർ തിരികെ അയോധ്യക്കു മടങ്ങി.
എന്നാൽ രാമനെക്കൂട്ടാതെ മടങ്ങിയ അവരെ എതിരേറ്റത് പുരസ്ത്രീകളുടെ വിലാപമാണ്. അയോധ്യയിലെ ശ്രീ രാജ്യം വിട്ടു പോയി. കൈകേയിയുടെ രാജ്യത്തു ഭൃത്യരെപ്പോലെ ജീവിക്കുന്നതിലും നല്ലതു മരണമാണെന്നൊക്കെ പറഞ്ഞ് അവർ വിലപിച്ചു. സൂര്യനസ്തമിക്കേ അയോധ്യ നീർ വറ്റിയ നീരാഴി പോലെ സന്തോഷമറ്റതായ് തീർന്നു.

ഈ സമയം രാമൻ ബഹുദൂരം യാത്ര ചെയ്തു. പിന്നെ കോസലം പിന്നിട്ട് അവർ ഗംഗാതടത്തിലെത്തി.ഗംഗ കണ്ടു കൺകുളിർക്കേ രാമൻ അന്നവിടെ തങ്ങാം എന്നു നിശ്ചയിച്ചു. ഈ സമയം നിഷാദ രാജാവായ ഗുഹൻ, തൻ്റെ വൃദ്ധരും ജ്ഞാനികളുമായ മന്ത്രിമാരുമായി രാമനെ എതിരേൽക്കുവാനെത്തി. എന്തു സൗകര്യവും ഒരുക്കുവാൻ തയ്യാറായ അവരോട് കുതിരകൾക്കു ഭക്ഷണവും, തങ്ങൾക്കു വിശ്രമിക്കുവാൻ ഇടവും മാത്രമാണു രാമൻ ആവശ്യപ്പെട്ടത്. അന്നു വെറും നിലത്തു സീതയോടൊപ്പം രാമൻ നിദ്രയെ പുൽകി. അല്പം മാറി, സുമന്ത്രർക്കും ഗുഹനുമൊപ്പം കാവലായ് സൗമിത്രി നിലകൊണ്ടു. ഗുഹൻ എത്ര നിർബന്ധിച്ചിട്ടും ലക്ഷ്മണൻ വിശ്രമിക്കുവാൻ കൂട്ടാക്കിയില്ല.

സൂര്യോദയമായി.ഗംഗ കടക്കുവാൻ ഗുഹൻ  തോണി ഏർപ്പാടു ചെയ്തു. എന്നിട്ട് സുമന്ത്രരോട് വേഗം അയോധ്യയിലേക്കു തിരികെ പോകുവാൻ ആവശ്യപ്പെട്ടു.അവിടെ ചെന്ന് ഏവരേയും ആശ്വസിപ്പിക്കുവാനും പറഞ്ഞു.രാമൻ്റെ ഏറെ നിർബന്ധത്തിനു വഴങ്ങി സുമന്ത്രർ മടങ്ങി.  വന ജീവിതത്തിലേക്കു കടക്കും മുമ്പ് ജടാധാരണത്തിനായി പേരാലിൻ കറകൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. അതുപയോഗിച്ചു രാമലക്ഷ്മമണൻമാർ ജടാധാരികളായി.വത്ക്കലവും ചുറ്റി അവർ ഋഷികളെപ്പോലെ ശോഭിച്ചു.അനന്തരം ഗംഗ തരണം ചെയ്യുവാൻ  എത്തിയ തോണിയിൽ കയറി മൂവരും . സീത, ഗംഗാദേവിയെ പ്രാർത്ഥിച്ചു.പതിനാലു വർഷത്തിനു ശേഷം മടങ്ങി വന്നു കഴിഞ്ഞ് വേണ്ട വിധം പ്രസാധിപ്പിക്കുമെന്നു പ്രാർത്ഥിച്ചു.
മറുകരയിൽ വിട്ട്, തോണി മടങ്ങി. അന്നു മുതൽ അവർ യഥാർത്ഥ വനവാസം ആരംഭിച്ചു.ആ രാത്രി , വേട്ടയാടിക്കിട്ടിയ നാലു മൃഗങ്ങളെ ഭക്ഷണമാക്കി, വലിയ വൃക്ഷത്തിൻ്റെ വേരുശയ്യയാക്കി ക്ഷീണിച്ചുറങ്ങി.

നേരം പുലർന്നപ്പോൾ  ഗംഗ യമുനയുമായി സന്ധിക്കുന്നിടത്തേക്കു യാത്ര ചെയ്തു.അധികം വൈകാതെ ഭരദ്വാജ ആശ്രമത്തിലെത്തി.അന്നവിടെ തങ്ങി, പിറ്റേന്ന്, മുനിയുടെ നിർദ്ദേശാനുസരണം കാളിന്ദി നദി മുറിച്ചു കടന്നു ചിത്രകൂടത്തിലേക്കു യാത്ര ചെയ്യുവാൻ നിശ്ചയിച്ചു. കാട്ടുമരങ്ങൾ കൂട്ടിക്കെട്ടി വലിയചങ്ങാടമുണ്ടാക്കി, ആറ്റുവഞ്ഞിടേയും ഞാവൽ മരത്തിൻ്റേയും കൊമ്പുകൾ മുറിച്ചു ലക്ഷ്മണൻ സീതക്കു ഇരിപ്പിടമൊരുക്കി. കാളിന്ദിയുടെ നടുക്കെത്തിയപ്പോൾ സീത നദിയെ വന്ദിച്ചു.
ആര്യപുത്രൻ്റ വ്രതം പൂർത്തിയാക്കി അയോധ്യയിലേക്കു മടങ്ങുവാൻ സഹായിക്കണമെന്നു പ്രാർത്ഥിച്ചു. മറുകര എത്തിയപ്പോൾ, അവിടെ തീരത്തു കണ്ട ശ്യാമ വടവൃക്ഷത്തെ സീത പൂജിച്ചു.
പിന്നെ രാമൻ ലക്ഷ്മണനോടു പറഞ്ഞു അനിയാ നീ സീതയുമൊത്തു മുന്നിൽ നടക്കുക. അവൾക്കു കൗതുകം തോന്നുന്ന പൂവോ കായയോ കണ്ടാൽ അതവൾക്കു കൊടുക്കുക.ഞാൻ നിങ്ങളുടെ രക്ഷക്കായി പിന്നാലെയുണ്ട്.അങ്ങനെ മെല്ലെ നടന്നു  രണ്ടുനാൾ കൊണ്ട് അവർ ചിത്രകൂടത്തിലെത്തി. അഗ്നിവർണ്ണത്തിലെ പൂക്കൾ തിങ്ങിയ പിലാശു നിറഞ്ഞ കാടും, വലിയ തേനീച്ചക്കുടുകളും, നിരവധി പക്ഷികളും നിറഞ്ഞ മനോഹരമായ കാട്.നിരപ്പായ ഒരിടം കണ്ടെത്തിപ്പോൾ
അവിടെ ഉറപ്പുള്ള മരങ്ങൾ കൊണ്ടു പാർപ്പിടം നിർമ്മിച്ചു പുല്ലുമേഞ്ഞു.ശാലാ പൂജ ചെയ്തു. അവർ മോദമാർന്നു.

ഈ സമയം സുമന്ത്രർ തിരികെ അയോധ്യയിലെത്തി. വിവരങ്ങൾ ഓരോന്നും സവിസ്തരം പറഞ്ഞു കേൾപ്പിച്ചു. അയോധ്യയിലെ വിലാപം അവസാനിച്ചില്ല.
അയോധ്യ രാമനെ ഓർത്തു വേദനിച്ചു.

രാമൻ്റെ ജീവിതം യഥാർത്ഥ വനവാസത്തിലേക്കു കടന്നിരിക്കുന്നു.രാമനിരിക്കുന്നയിടം സ്വർഗമെന്ന സീതയുടെ കണ്ടെത്തലെത്ര സത്യമാണെന്നു തോന്നും ചിത്രകൂട വർണ്ണന കണ്ടാൽ.അതിൽ അതിർയോക്തി ഇല്ല താനും. സീതയും രാമനും ലക്ഷ്മണനും മാത്രമുള്ള മറ്റൊരയോധ്യ ചിത്രകൂടത്തിൽ വീണ്ടും ജനിക്കുകയാണ്.

എട്ടാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക