Image

വായുവിലൂടെയും കൊറോണ പകരാം, അടച്ചിട്ട ഇടങ്ങളിലും മാസ്ക് വേണം: സിഎസ്‌ഐആര്‍

Published on 21 July, 2020
വായുവിലൂടെയും കൊറോണ പകരാം, അടച്ചിട്ട ഇടങ്ങളിലും മാസ്ക് വേണം: സിഎസ്‌ഐആര്‍
ന്യൂഡല്‍ഹി: വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറു കണികകളിലൂടെ സാര്‍സ് കോവ് 2 വൈറസ് വ്യാപിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനു പിന്നാലെ പൊതുസ്ഥലങ്ങളില്‍ മാത്രമല്ല അടച്ചിട്ട ഇടങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കണമെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍). വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചെറു കണികകളിലൂടെ വ്യാപിച്ചേക്കാമെന്നും സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ പറഞ്ഞു.

വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളേക്കാള്‍ തുറന്നയിടങ്ങള്‍ തിരഞ്ഞെടുക്കുക. ജോലിസ്ഥലങ്ങളിലും കൂടുതല്‍ ഇടപഴകുന്ന സ്ഥലങ്ങളിലും മതിയായ വായുസഞ്ചാരം ഉണ്ടെന്നു ഉറപ്പു വരുത്തുക. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുക, ധരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക തുടങ്ങിയവ വൈറസ് വ്യാപനം തടയാനുള്ള വഴികളാണ്. പൊതു ഇടങ്ങളില്‍, പ്രത്യേകിച്ച് തിരക്കുള്ളതും അടച്ചിട്ടതും വായുസഞ്ചാരം ഇല്ലാത്തതുമായ സ്ഥലങ്ങളിലാണ് പകര്‍ച്ചാസാധ്യത കൂടുതല്‍. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്നും ശേഖര്‍ മാണ്ഡെ പറഞ്ഞു.

രോഗം ബാധിച്ച ഒരാള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിക്കുന്ന സ്രവങ്ങളിലൂടെ മാത്രമാണ് വൈറസ് പകരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ അടങ്ങിയ സംഘമാണ് വൈറസ് വായുവിലൂടെ പകരാന്‍ സാധ്യത ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. വൈറസ് അടങ്ങുന്ന കണങ്ങള്‍ക്ക് ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങിനിന്ന് രോഗം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് സിഎസ്‌ഐആര്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് പരക്കാതിരിക്കാന്‍ മുറികളിലെ വായു ഇടയ്ക്ക് മാറ്റേണ്ടത് അത്യാവശ്യമാണെന്നും മുറിയിലെ വായു വീണ്ടുംവീണ്ടും ചുറ്റിത്തിരിയാന്‍ അവസരമൊരുക്കുന്ന എസി പോലുള്ള ഉപകരണങ്ങള്‍ കാര്യങ്ങള്‍ വഷളാക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക