കൂരയിൽ നിത്യം പുകയുന്ന,
അടുപ്പെന്ന സ്വപ്നവും പേറി..
കടലിനക്കരെ...
ദിശയറിയാ-ത്തീരങ്ങളിലേക്ക്,
ജീവിതത്തോണി തുഴഞ്ഞടുപ്പിച്ച,
പ്രവാസ സുമനസുകൾക്ക്,
കാലം സമ്മാനിച്ച..
ദുരനുഭവ മുറിവുകളിൽ..
കിനിഞ്ഞ നിറഭേദമില്ലാത്ത,
നിണകണങ്ങളിൽ മുക്കിയ..
ദുർവിധിയെന്ന
തൂലികത്തുമ്പിൽ ഇറ്റിയ,
ഗദ്ഗദങ്ങളും നെടുവീർപ്പുകളും,
മണൽച്ചൂടിന്റെ ഊഷരതയിൽ
പൊള്ളുന്ന കാൽവെള്ളകളുടെ,
രോദനം പോലെയടർന്നു വീണ..
ഓരോ അക്ഷരങ്ങളും,
ഓരോരോ.....
ആത്മ വിലാപ കാവ്യങ്ങളായിരുന്നു