തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഓഫീസിന്റെ ഭാഗമായിരുന്ന ആള്‍ വിവാദ വനിതയുമായി ബന്ധപ്പെട്ടെന്ന് വ്യക്തമായതോടെ അയാളെ മാറ്റിനിര്‍ത്തി. യുഡിഎഫ് കാലത്ത് ഇത്തരം നടപടി സ്വപ്നം കാണാന്‍ കഴിയുമോ? ഇത്തരത്തിലുള്ള നിലപാട് അവര്‍ സ്വീകരിക്കുമോ? വിവാദ സ്ത്രീയുമായി ബന്ധപ്പെട്ടയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാകേണ്ടെന്ന നിലപാടെടുത്തു. അതിനപ്പുറം എന്തെങ്കിലും കാര്യങ്ങള്‍ വരുന്നുണ്ടെങ്കില്‍ ആ ഘട്ടത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കും. അതില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവാദ സ്ത്രീയുമായി ബന്ധപ്പെടാന്‍ പാടില്ലായിരുന്നുവെന്ന് വിശ്വസ്തനായിരുന്ന ഉദ്യോഗസ്ഥന്‍ തങ്ങളോട് കാട്ടിയത് അനീതിയല്ലേ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് അയാളെ മാറ്റിനിര്‍ത്തി. ഇന്ന് അയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമല്ല. അതാണ് വസ്തുത. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണത്തിലിരിക്കുകയാണ്. അന്വേഷണത്തില്‍ എന്തു നടപടിയും അവര്‍ക്കെതിരെ സ്വീകരിക്കും. ശിവശങ്കറിനെ ഇപ്പോള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്യുന്നത് ? വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാകും സര്‍ക്കാര്‍ നടപടി. ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാവില്ല. അന്വേഷണത്തില്‍ തെറ്റു കണ്ടെത്തിയാല്‍ ആരെയും സംരക്ഷിക്കില്ല. കര്‍ശനമായ നടപടി സ്വീകരിക്കും. അന്വേഷണസംഘത്തെ കുറച്ചുനാള്‍കൂടി വിശ്വസിച്ചുകൂടേ?, മുഖ്യമന്ത്രി ചോദിച്ചു.