Image

സ്വപ്‌നയേയും സന്ദീപിനേയും കുരുക്കിയത് ഫോണ്‍ കോള്‍ പിന്തുടര്‍ന്ന്; സ്വപ്നയെ കുടുക്കിയത് മകളുടെ ഫോണ്‍

Published on 11 July, 2020
സ്വപ്‌നയേയും സന്ദീപിനേയും കുരുക്കിയത് ഫോണ്‍ കോള്‍ പിന്തുടര്‍ന്ന്;  സ്വപ്നയെ കുടുക്കിയത് മകളുടെ ഫോണ്‍


ബംഗലൂരു: സ്വപ്‌നയേയും സന്ദീപിനേയും കുരുക്കിയത് ഫോണ്‍ കോള്‍ പിന്തുടര്‍ന്ന്. സന്ദീപിന്റെ ഫോണില്‍ നിന്നും സഹോദരന്റെ ഫോണിലേക്ക് വന്ന വിളിയാണ് തുമ്പായത്. ഫോണ്‍വിളി പിന്തുടര്‍ന്ന കസ്റ്റംസ് സന്ദീപ് ബംഗലൂരുവിലുണ്ടെന്ന് മനസ്സിലാക്കുകയും എന്‍.ഐ.എയ്ക്ക് വിവരം കൈമാറുകയുമായിരുന്നു. 

ബംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. 
ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സ്വപ്‌നയും ഭര്‍ത്താവും രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു. 

ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബെംഗളൂരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ് വിവരം. പിന്നീട് രണ്ടായി പിരിയുകയും തുടര്‍ന്ന് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്ന സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ഇരുവരെയും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, തിരുവനന്തപുരത്ത് സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ് തുടരുകയാണ്. എന്‍ഐഎയും  ഇപ്പോള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

സ്വപ്നയെ കുടുക്കിയത് മകളുടെ ഫോണ്‍

സ്വപ്‌നയുടെ മകളുടെ ഫോണ്‍ ഉച്ചയോടെ ഓണ്‍ ചെയ്തതാണ് ഒളികേന്ദ്രം കണ്ടെത്താന്‍ എന്‍.ഐ.എയെ സഹായിച്ചത്. സിഗ്നല്‍ ലഭിച്ച ഇന്റലിജന്‍സ് വിഭാഗം ഉടന്‍ തന്നെ ഇവരുടെ ലൊക്കേഷന്‍ എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക