Image

ഭൗമചരിതം (കഥ: സുനിൽ മംഗലത്ത്)

Published on 09 July, 2020
ഭൗമചരിതം (കഥ: സുനിൽ മംഗലത്ത്)
നിലവിളികളോടെ ആൾക്കൂട്ടംവരുന്നത് വീടിൻ്റെ ടെറസിൽ നിന്ന് അയാൾ കാണുകയുണ്ടായി താഴ്ന്ന് പറക്കുന്ന ഒരു വിമാനം മുറ്റത്തെ  പൂക്കളിൽ കാറ്റിൻ്റ അലയൊലികൾ വിതറി പെട്ടെന്ന് ഉയർന്ന് പറന്നു പോയി.

സാർവ്വഭൗമൻ ധൃതിയിൽ താഴേക്കിറങ്ങി ഒറ്റ പാളി കതക് വലിച്ച് തുറന്ന് ഗെയിറ്റിലേക്കോടി.പരിക്ഷീണിതരായ ആൾക്കൂട്ടം കരഞ്ഞ് കലങ്ങിയ കണ്ണുകളാൽ,
ദാഹിക്കുന്ന ആട്ടിൻ കൂട്ടത്തെ പോലെ അയാളെ മുറിപ്പെടുത്തി.

അവൾ മരിച്ചിട്ടില്ലെന്ന് പറയാനാണ് ഞാൻ വന്നത് കൂട്ടത്തിൽ ഒരുസ്ത്രീ പറഞ്ഞു ഒറ്റക്ക് വന്ന് പറയാൻ ധൈര്യമില്ലാത്തത് കൊണ്ട് എൻ്റെ അലമുറയിട്ടുള്ള നിലവിളിക്കൊപ്പം നിന്നെ കാണുമ്പോൾ മറന്ന് പോകാൻ സാധ്യതയുള്ള വാക്കുകൾ പോലെ കൂടെ കൂടിയതാണിവർ.

പിറകിൽ ആൾക്കൂട്ടം തിക്കിതിരക്കുന്നതിനിടയിൽ സാർവ്വഭൗമൻ ടെറസിൽ കഴുകി വിരിച്ചിട്ടിരുന്ന പല നിറങ്ങളിലുള്ള വസ്ത്രങ്ങൾ നോക്കി ഒരു തുകൽ തെറ്റാലിയുടെ വലിഞ്ഞ് മുറുകലോടെ വീടിനകത്തേക്ക് കയറി വാതിലടച്ചു.

തുരങ്കത്തിൽ പെട്ട്,നേർത്ത ഇരുട്ടിൽ തുറിച്ച കണ്ണുകളാൽ പരതുന്നതിനിടയിൽ പുറത്ത് ചങ്ങല പൊട്ടുന്നത് പോലൊരു ശബ്ദം സാർവ്വഭൗമനിൽ നായക്കിതപ്പുണ്ടാക്കി.

മുറ്റത്ത് പൂക്കളെ ചവുട്ടിമെതിച്ച് കുഞ്ഞുങ്ങൾ നിസ്സഹായതയോടെ തേങ്ങി കരഞ്ഞ് നടന്നു. വൃദ്ധരായവർ കതകിൽ തട്ടിയും മറ്റുള്ളവർ ജനാല ചില്ലുകളിലൂടെ കൈമറച്ച് അകത്തേക്ക് സൂക്ഷിച്ച് നോക്കിയും അയാളെ അന്വേഷിച്ചു..

നഗരത്തിലെ പ്രശ്സ്തകോളേജിലാണ് നഗരത്തിന് ദൂരെയുള്ള തൻ്റെ ഗ്രാമത്തിൽ നിന്ന് ബുദ്ധിജീവി വിളിപേരുള്ള ഭൗമൻ തുടർവിദ്യാഭ്യാസത്തിനായി ചേർന്നത്. സ്വാഭാവികമായും ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ നേതൃസ്ഥാനത്തേക്ക് ഒരു തോൾസഞ്ചിയുമായി നഗ്നപാദനായി അയാൾ നടന്നു കയറി.

കോളേജിൻ്റെ പിൻവശത്തുള്ള കശുമാവിൻ തോട്ടത്തിൽ,നിറയെ പൂത്തൊരു മരത്തണലിൽ എട്ട് വിദ്യാർത്ഥിക്കൾക്കും ഒരു വിദ്യാർത്ഥിനിക്കും ആ വെളളിയാഴ്ച നട്ടുച്ച നേരത്ത് ഭൗമൻ വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം വിശദീകരിക്കുകയായിരുന്നു. അന്ന് രതിനിർവേദം റിലീസായത് പഠിതാക്കളെ കുഴക്കിയിരുന്നു. അയാളാണെങ്കിൽ നിർത്താനുള്ള ഭാവമേതുമില്ലായിരുന്നുതാനും.

മാറ്റിനിയുടെ സമയം കഴിഞ്ഞ് എല്ലാവരും തോട്ടത്തിൽ നിന്ന് ക്യാൻറീനിലേക്ക് നടക്കുമ്പോൾ സലീമിൻ്റെ മനസിൽ ഉച്ച നിസ്കാരത്തിന് പള്ളിയിൽ പോകാത്തത് ബാപ്പ അറിഞ്ഞാലുള്ള പേടിയായിരുന്നു. എങ്കിലും അവൻ സുധയോട് സ്വകാര്യമായി ചോദിച്ചു. സഖാവ് പറഞ്ഞതെന്തെങ്കിലും മനസിലായോ? സുധ ഗൗരവത്തോടെ സലീമിനെ ഒന്ന് നോക്കിയതും എല്ലാവരും ക്യാൻറീനിൽ കയറി ചായക്ക് പറഞ്ഞു കഴിഞ്ഞിരുന്നു.

അവസാന വർഷ പൊളിറ്റിക്കിസിന് പഠിക്കുന്ന സുധയും ഭൗമനും പലസ്തീൻ പശ്ചാത്തലമാക്കി തൻ്റെ നാട്ടുകാരൻ കൂടിയായ സുബൈർ എഴുതിയ "ഇൻദിഫാദ" എന്ന നാടകത്തിൽ താൻ എഴുതിയ പാട്ടിനെ കുറിച്ച് സംസാരിച്ച് കൊണ്ട് ഗൂഢമായൊരാനന്ദത്തോടെ കശുമാവിൽ നിന്ന് പൊഴിഞ്ഞ രണ്ട് ഇലകൾ കണക്കെ തിരിഞ്ഞ് മറിഞ്ഞ് ലൈബ്രറിയിലേക്ക് കയറി പോയി.

പിന്നീട് ഇന്ദിരാഗാന്ധിയുടെ മരണത്തെ ടി വി യിൽ കാണിക്കുന്നതിനായി ചന്തയുടെ വടക്കേയറ്റത്തുള്ള പുരാതന വീടിൻ്റെ ചരൽ വിരിച്ച മുറ്റത്ത് നീല പടുത വലിച്ച് കെട്ടുന്നതിനും പുഴയിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരെ ന്യൂസ് പ്രിൻ്റ്ഫാക്ടറിയിൽ നടന്ന സമരത്തിലും അതിനോടനുബന്ധിച്ചുണ്ടായ ബന്ദിൽ പോലീസ് കാരുടെ ക്രൂര മർദ്ദനത്തിനും വിധേയനായ ശേഷം ഭൗമനെ നാട്ടുകാർ അധികം കണ്ടിട്ടേയില്ല.

ആകാശ കാഴ്ച്ചയിൽ കുരിശായി തോന്നുന്ന രണ്ട് റോഡുകളുടെ സംഗമസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നാട്ടിയിരുന്നു.

ഇറച്ചിവെട്ടുകാരൻ അപ്പാണ്ണൻ്റെ പോത്തുകൾ ചന്തയിലെ കുരിശ് വഴികളിലൂടെ കൃസ്തുവിനെ പോലെ ഏന്തി നടന്നു. അതിലൊരു പോത്തിന് ഒറ്റ കണ്ണേയുണ്ടായിരുന്നുള്ളു മറ്റേ കണ്ണ് പൊട്ടി വ്രണമായി ചീഞ്ഞളിഞ്ഞ് തൂങ്ങി കിടന്നിരുന്നു. ചന്തയിലെ ഏതോ ഒരു ചുമട്ട് കാരൻ ഒറ്റക്കണ്ണൻ പോത്തിനെ മുസ്ലി ലീഗിൻ്റെ കൊടിമരത്തിൽ പിടിച്ച് കെട്ടിയിട്ട അന്നാണ് നിയോൺ വെളിച്ചത്തിൽ ഒറ്റക്കണ്ണൻ പോത്തിനെ നോക്കി നില്ക്കുന്ന നിലയിൽ സാർവ്വഭൗമനെ പഴയ സഖാക്കൾ വീണ്ടുംകാണുന്നത്.

പിന്നെയൊരോട്ടമായിരുന്നു ഒറ്റക്കണ്ണൻപോത്ത് എന്നെ കൊല്ലാൻ വരുന്നേയെന്നലമുറയിട്ട് തുണി പറച്ച് കളഞ്ഞ് നഗ്നനായൊരോട്ടം പെട്ടെന്നുള്ള അലർച്ചകേട്ട് സ്തംഭതരായ ആളുകൾ പരസ്പരം നോക്കി ഒരു നിമിഷം ഭയചകിതരായെങ്കിലും ഭൗമൻ പോയ വഴിലൂടെ സഖാക്കൾക്കൊപ്പം പിറകെയോടി. കയറ് പൊട്ടിക്കാനാവാതെ ഒന്നലറിനിലവിളിച്ച് ഈച്ചയാർക്കുന്ന മുഖം കുടഞ്ഞ് പോത്ത് അവിടെ തന്നെ കിടന്നു.

മണലെടുത്ത് ആഴപ്പെട്ട പുഴയിലേക്ക് ചാടാൻ ആയുന്ന സമയത്ത് തന്നെ ഭൗമൻ്റെ കുതറിച്ചയെവകവെക്കാതെ അപ്പാ അണ്ണൻ പോത്തിനെ അറക്കാൻ പിടിക്കുന്ന പോലെ കൂച്ചി പിടിച്ച് ആൾകൂട്ടത്തിനിടയിലേക്ക് തള്ളിമാറ്റിനിർത്തി. അറവ് മൃഗത്തിൻ്റെ നിസ്സഹായതെയോടെ തൻ്റെ മുഖത്തേക്ക് ടോർച്ചടിച്ചവനെ നോക്കി ഭൗമൻ മുഖം കുടഞ്ഞ് തിരിഞ്ഞ് കളഞ്ഞു.

പത്ത്പന്ത്രണ്ട് വർഷം എവിടെയെല്ലാമോ അലഞ്ഞ് തിരിഞ്ഞ് ഹോട്ടൽ പണിയെടുത്തുംപെയിൻറടിക്കാരനായും ജോലികൾ എടുത്ത് നാട്ടിൽ തിരിച്ച് വന്ന് മണൽവാരലും നിർമ്മാണമേഖലയിലെ ഇടനിലക്കാരനായും ഓടിനടക്കുന്നതിനിടയിൽ അയാൾക്ക് ഒരു പെൺകുഞ്ഞുണ്ടായതായും ഓട്ടോറിക്ഷയിൽ ഇരുന്ന് അയാളെ പരിചയമുണ്ടെന്ന് ഭാവിച്ച  ചെറുപ്പക്കാരൻ അപ്പാഅണ്ണനോടായി പറഞ്ഞുകൊണ്ടിരുന്നു.

ഇടവഴിലേക്ക് കയറുമ്പോൾ ഫ്രീക്കൻ പുറത്തേക്ക് കൈചൂണ്ടി അയാളുടെ വീട് അടയാളപ്പെടുത്തി.
ഇരുട്ടിൻ്റെ നെറ്റിയിൽ സിന്ദൂരം പോലെ സന്ധ്യാ ദീപവുമായി ഒരു പെറ്റിക്കോട്ട് കാരി പെൺകുട്ടിയും സ്ത്രീയും ഗെയ്റ്റ്തുറക്കുന്ന ശബ്ദത്തെ ഇരുട്ടിലൂടെ ഒളിഞ്ഞ് നോക്കി നിന്നു.

ഇയാളെ പുറത്തേക്ക് വിടരുതെന്ന് പറഞ്ഞ് തൻ്റെ കടമയാണ് ചെയ്തതെന്ന ചാരി ത്ഥാർത്യത്തോടെ അപ്പാ അണ്ണനും മുറ്റത്തെ പൂക്കളിൽ കണ്ണോടിച്ച് ഫ്രീക്കനും പ്രത്യേകിച്ചൊന്നും മിണ്ടാതെ ഗെയിറ്റിന് കൊളുത്തിട്ട് ബീഡി കത്തിച്ച് സ്റ്റാർട്ടായ ഓട്ടോറിക്ഷയിൽ കയറി കുലുങ്ങിയും ഇളകിയും തൻ്റെ ഒറ്റക്കണ്ണൻ പോത്തിനടുത്തേക്ക് തിരിച്ച് പോയി.

ആ തണുത്ത വെളുപ്പാൻ കാലത്ത് സുധയെയും ഗോപിക മോളേയും കാണാനില്ലായെന്ന് വെട്ടം വീഴുന്ന വേഗത്തിൽ ഓരോ വീടിൻ്റെയും മുറ്റത്ത് കാറ്റ് കൊണ്ടുപോയി കുടഞ്ഞിട്ടു.

ആർത്തിരമ്പി വരുന്ന ആൾക്കൂട്ടത്തെ അയാൾ ടെറസിൻ്റെ മുകളിൽ നിന്ന് ചീഞ്ഞഴുകിയ കണ്ണുകളുള്ള പോത്തുകളായി പരിവർത്തനപ്പെടുത്തുന്ന സമയത്ത് അപ്പാ അണ്ണൻ അറുത്ത് തൂക്കിയ പോത്തിറച്ചിക്കായി ഇറച്ചി കടയിൽ ആളുകൾ അക്ഷമരായികാത്ത് നിൽപ്പുണ്ടായിരുന്നു.




Join WhatsApp News
Sreekumar 2020-09-16 19:43:47
വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നപോലെയാണ് പലരും കഥയും കവിതയുമൊക്കെ എഴുതുന്നത്. ഒരു തെങ്ങിന്റെ അടുത്താണ് വീടെന്ന് പറയും. നമ്മൾ ചെന്ന് നോക്കുമ്പോൾ എല്ലാവീടുകളും അവിടെ തെങ്ങുകളുടെ അടുത്താണ്. അതിഥിയുടെ കണ്ണിലൂടെ ചിന്തിക്കാത്തതാണ് ഇവിടെ പ്രശ്നം. അതുപോലെ സാഹിത്യത്തിൽ വായനക്കാരന്റെ കണ്ണിൽ കൂടി വായിക്കുവാൻ എഴുത്തുകാർ തയാറാകുന്നില്ല. അപ്പോൾ എഴുത്തുകാരൻ ഒരർത്ഥം കണ്ടിടത്ത് വായനക്കാരൻ ഒൻപതു അർഥം കണ്ടു കുഴങ്ങും. ഒന്നുമങ്ങോട്ടു ചേര്ന്നുമില്ല. രണ്ടാമത്തെ കാര്യം പരീക്ഷണ കഥകൾ എഴുതി ലോകത്തിന്നേവരെ ആരും പ്രശസ്തരായിട്ടില്ല. പ്രശസ്തരായവരിൽ പരീക്ഷണകഥകൾ എഴുതിയിട്ടില്ലാത്തവരുമില്ല. ഇരുന്നിട്ട് വേണം കാലുനീട്ടനെന്നു അവർക്ക് അറിയാമായിരുന്നു. അവരുടെ മുന്നെഴുത്തുകളുടെ വെളിച്ചത്തിലാണ് വായനക്കാർ അവരുടെ പരീക്ഷണങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചത്. ഈ കഥയിലെ ബൗദ്ധികതയും പഴയ ശൈലിയിലുള്ള അവതരണവും ഇത് ആസ്വദിക്കാൻ പറ്റാത്തതാക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക