Image

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നത്: കെ സുരേന്ദ്രന്‍

Published on 09 July, 2020
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നത്: കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം തന്റെ സില്‍ബന്തികളിലേക്ക് എത്തുമെന്ന് അറിയാവുന്നത് കൊണ്ടാണ് പോലീസ് അന്വേഷണം പോലും മുഖ്യമന്ത്രി പ്രഖ്യാപിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേ. സുരേന്ദ്രന്‍. 


ആരോപണം നേരിടുന്ന വ്യക്തിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.


കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോളാര്‍ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിരുന്നു. 


ആരോപണ വിധേയയായവരുമായി ബന്ധമുള്ളവര്‍ പുറത്തുപോകണം. ശിവശങ്കറിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ അന്വേഷിക്കണം. ഇതേ ആരോപണം സ്പീക്കര്‍ക്കെതിരേയും ഉയര്‍ന്നിട്ടുണ്ട്.


ശിവശങ്കരനെ മാറ്റിയെങ്കിലും അദ്ദേഹത്തിനെതിരെ ഒരന്വേഷണവും നടക്കുന്നില്ല. അന്വേഷണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേക്ക് ആയതുകൊണ്ടാണ് സര്‍ക്കാര്‍ ഇതിന് മടിക്കുന്നത്. കസ്റ്റംസിന് സംസ്ഥാന പോലീസ് വിഭാഗം ഒരു സഹായവും നല്‍കുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.


തെറ്റ് ചെയതിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശയാണ് ചെയ്യേണ്ടിയിരുന്നത്. 


പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാം എന്നും പല സര്‍ക്കാര്‍ പരിപാടികളിലും സംഘാടനത്തില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ഞാന്‍ പറഞ്ഞതാണ്. 



എന്നാല്‍ ഇതൊന്നും നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഓഫീസിലെ എഡിറ്റ് ചെയ്യാത്ത സിസിവി ദൃശ്യങ്ങള്‍ പുറത്ത് സര്ക്കാരിന്റെ ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പ് എങ്ങിനെ സ്വപ്ന സുരേഷിന് കിട്ടിയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം.


സിപിഎം നേതാക്കളും അറബ് നാട്ടിലെ വ്യവസായികളും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരിയാണ് സ്വപ്‌ന. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഉള്‍പ്പെടെ ആരോപണ വിധേയനാണ്. 


മുഖ്യമന്ത്രിയുടെ മകള്‍ക്ക് സംസ്ഥാന ഐടി വകുപ്പില്‍ നിന്ന് ലഭിച്ച സഹായങ്ങള്‍ ശിവശങ്കറിനറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നാല്‍ മാത്രമേ സത്യം പുറത്തുവരുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക