സ്വർണക്കടത്ത് കേസിൽ ഒളിവിൽ പോയ സന്ദീപ് നായർ പാർട്ടി പ്രവർത്തകനല്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പ്രചാരവേല കൊണ്ടുവരാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പ്രധാന പ്രവർത്തകനാണ് സന്ദീപ്. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡൻറും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്.
ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാൽ അതിലെ പ്രൊഫൈൽ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നിൽക്കുന്ന ചിത്രമാണെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
സന്ദീപിൻറെ അമ്മ ഉഷയാണ് ഇയാൾ സിപിഎം പ്രവർത്തകനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സന്ദീപിന് ഏതെങ്കിലും പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് ചോദിക്കുമ്പോൾ, അവൻ പാർട്ടിയിലുണ്ട് എന്നാണ് അമ്മ ഉഷ പറയുന്നത്.
അതേസമയം, സന്ദീപ് നായർ സരിത്തിനൊപ്പം മുമ്പും സ്വർണം കടത്തിയെന്ന് ഭാര്യ സൗമ്യ പ്രതികരിച്ചു. സന്ദീപ് ഇടയ്ക്കിടെ ദുബായിൽ പോയിരുന്നുവെന്ന് സൗമ്യ കസ്റ്റംസിൻറെ ചോദ്യംചെയ്യലിൽ അറിയിച്ചു.