Image

ക്വാറന്റീനിലുള്ള ഭര്‍ത്താവിന്റെ കുത്തേറ്റ യുവതിക്കു ചലനശേഷി തിരികെക്കിട്ടി

Published on 04 July, 2020
ക്വാറന്റീനിലുള്ള ഭര്‍ത്താവിന്റെ കുത്തേറ്റ യുവതിക്കു ചലനശേഷി തിരികെക്കിട്ടി
തൃശൂര്‍: ക്വാറന്റീനില്‍ കഴിയുന്ന ഭര്‍ത്താവ് ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ച യുവതി തിരികെ ജീവിതത്തിലേക്ക്. സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കു ശേഷം ചലനശേഷി തിരികെ കിട്ടിയതിനാല്‍ എടമുട്ടം പുതുവീട്ടില്‍ ധനേഷിന്റെ ഭാര്യ ശീതള്‍ (27) ദിവസങ്ങള്‍ക്കകം ആശുപത്രി വിടും. തലച്ചോറിലേക്കുള്ള പ്രധാന ധമനികളിലൊന്ന് മുറിഞ്ഞും കഴുത്തിലെ കശേരു തകര്‍ന്നും സുഷുമ്‌നാ നാഡിക്കേറ്റ പരുക്കുകളോടെയും കഴിഞ്ഞ 24നാണ് എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ യുവതിക്കു ന്യൂറോ സര്‍ജന്‍ !ഡോ.ആല്‍ഫ്രഡ് മൈക്കിളിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വഴി കശേരു മാറ്റിവച്ചു. രക്തക്കുഴലിലെ കേടുപാടുകളും തീര്‍ത്തു. വിദേശത്തുനിന്നെത്തി എടമുട്ടത്തെ ഭാര്യവീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ കുടുംബപ്രശ്‌നത്തെ തുടര്‍ന്നുള്ള വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചത്.

സമീപത്തെ സിവില്‍ സപ്ലൈസ് വെയര്‍ഹൗസിലെ തൊഴിലാളികള്‍ എത്തിയാണ്, രക്തം വാര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗിക്കു നിരീക്ഷണത്തില്‍ കഴിയുന്ന ആളുമായി സമ്പര്‍ക്കമുണ്ടായത് കണക്കിലെടുത്ത് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും മുന്‍കരുതലുകള്‍ എടുത്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക