തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കു മേല്‍ ജീവിച്ചിരുന്ന് മരണമടഞ്ഞ എന്റെ മാതാ പിതാക്കളെ ഓര്‍ത്ത് വേദനിക്കേണ്ടതില്ലാ എന്ന് എന്റെ മനസ്സ് തന്നെ എന്നെ പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും ഇവിടെഞാന്‍ ഒരു കൊച്ചു കുട്ടിയായി തരം താഴുന്നത് ഞാനറിയുന്നു. പള്ളിക്കേസുകളില്‍ ഉള്‍പ്പെട്ടു ഇടിഞ്ഞു വീണുതുടങ്ങിയ ചാത്തമറ്റം കര്‍മ്മേല്‍ പള്ളിയുടെ സെമിത്തേരിയും, അവിടുത്തെ ചുവന്ന മണ്ണും എന്റെ മനസിലെസജീവ ഇടങ്ങളായി മാറിക്കഴിഞ്ഞു. സദാ ചലന സാന്നിധ്യമായി ഞങ്ങളുടെ വീടുകളില്‍ ഓടി നടന്നഅപ്പനമ്മമാരുടെ സജീവ ചിത്രങ്ങള്‍ മുന്‍പ് ഓര്‍ത്തിരുന്നത് വീടുകളുടെയും, പരിസരങ്ങളുടെയും പരിച്ഛേദങ്ങളില്‍ആയിരുന്നെങ്കില്‍ ഇന്നത് ആ ശവക്കോട്ടയിലേക്കു മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. ജീവിതസാഹചര്യങ്ങളുടെ ചിറകുകളില്‍ ഇര തേടി പറന്നകലുന്ന ഓരോ പ്രവാസിയും നാട്ടിലെ തന്റെ കൂട്ടില്‍കാത്തിരിക്കുന്ന തന്റെ പ്രിയപ്പെട്ടവര്‍ അവിടെ ഉണ്ട് എന്ന വിശ്വാസത്തിന്റെ ആശ്വാസത്തിലാണ് ഓരോ നിമിഷവുംപറന്നു കൊണ്ടേയിരിക്കുന്നത് എന്നെതിനാല്‍ ആ വിശ്വാസം നഷ്ടപ്പെടുന്‌പോള്‍ ഉണ്ടാവുന്ന വേദന ഒഴിവാക്കാന്‍കഴിയുമെന്ന് തോന്നുന്നില്ല.
ഒരു കാലത്ത് ഞങ്ങളുടെ കുഗ്രാമത്തിന്റെ സാംസ്‌കാരിക പരിസരം കൂടിയായിരുന്നു കര്‍മ്മേല്‍ പള്ളി. ' ആത്മീകതീര്‍ത്ഥ യാത്ര ഭൗതിക വഴികളിലൂടെ ' എന്ന തത്വം പ്രായോഗിക പരിപാടികളിലൂടെ നടപ്പിലാക്കിയ മഹാനുഭാവന്‍ആയിരുന്നു പടിഞ്ഞാറേക്കുടിയില്‍ മത്തായി കത്തനാര്‍ എന്ന ഞങ്ങളുടെ വല്യച്ചന്‍. അത് കൊണ്ടാണ് നാട്ടില്‍ഒരു റോഡും, സ്‌കൂളും ഉണ്ടാക്കുന്നതില്‍ അദ്ദേഹം മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ച് അത് നടപ്പിലാക്കിയത്. പള്ളിയോടു ചേര്‍ന്നുള്ള സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു മുറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഒരിക്കലും പൊട്ടിച്ചിരിച്ചു കേട്ടിട്ടില്ലാത്ത അദ്ദേഹം ഒരു കൊച്ചു പയ്യനായ എന്നോട് വലിയ സ്‌നേഹംകാണിച്ചിരുന്നു. ഒരു പക്ഷെ, അറിയപ്പെടാതെ കാല യവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞ അദ്ദേഹത്തെ അക്ഷരങ്ങളിലൂടെ ഇത് പോലെ അനുസ്മരിക്കാനുള്ള എന്റെ നിയോഗം അന്നേ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുമോ?
പള്ളിയുടെ മുറ്റത്ത് വല്യച്ഛന്‍ താമസിക്കുന്ന മുറിയുടെ മുന്നില്‍ ഒരു മുതുക്കന്‍ വെട്ടിമരം നിന്നിരുന്നു. നൂറിഞ്ചോളം ചുറ്റളവ് വരുന്ന ആ വെട്ടി മരത്തില്‍ നിന്ന് സമൃദ്ധമായ തണല്‍ മാത്രമല്ലാ, മഞ്ഞച്ചുവപ്പന്‍വെട്ടിപ്പഴങ്ങളും പൊഴിഞ്ഞു വീണിരുന്നു. വല്യച്ചന്റെ മൗനമായ അനുഗ്രഹങ്ങളോടെ രണ്ടു നാടകങ്ങള്‍ പള്ളിയിലെപെരുന്നാളിനോട് അനുബന്ധിച്ച് അവതരിപ്പിച്ചപ്പോള്‍ അതില്‍ ഞാനും അഭിനയിക്കാനുണ്ടായിരുന്നു. എസ്. എല്‍. പുരം സദാനന്ദന്റെ ' ഒരാള്‍ കൂടി കള്ളനായി ' എന്ന നാടകമായിരുന്നു ആദ്യ വര്‍ഷം. സര്‍ക്കാര്‍ സ്‌കൂളിലെniഅധ്യാപകരായി വന്നു ചേര്‍ന്ന ഗോപാല കൃഷ്ണന്‍ സാറും, സോമന്‍സാറും ഒക്കെ ആയിരുന്നു മുഖ്യ നടന്മാര്‍. ജീവിതായോധനത്തിന്റെ ഭാഗമായി പില്‍ക്കാലത്ത് പുരോഹിതനായിത്തീര്‍ന്ന കദളിക്കണ്ടത്തിലെകറിയാന്‍കുഞ്ഞും, ഞാനുമായിരുന്നു നാടകത്തിലെ പെണ്‍ വേഷക്കാര്‍. സ്ത്രീധനം കിട്ടാഞ്ഞിട്ട് ഭര്‍ത്താവ്തിരിച്ചയച്ച ത്രേസ്യാമ്മ എന്ന കഥാപാത്രത്തെ അന്ന് ടീനേജറായിരുന്ന ഞാന്‍ നന്നായി അവതരിപ്പിച്ചു എന്നാണുആളുകള്‍ പറഞ്ഞു കേട്ടത്.
പിറ്റേ വര്‍ഷം അവതരിപ്പിച്ച ' ഡോക്ടര്‍ ' എന്ന നാടകത്തില്‍ ആശുപത്രിയിലെ അറ്റന്റര്‍ ആയ കുമാരന്റെവേഷമാണ് ഞാന്‍ ചെയ്തത്. മുറി മീശയും, ബഹദൂര്‍ സ്‌റ്റൈലില്‍ മിഴിപ്പിച്ച കണ്ണുകളുമൊക്കെയായി ഞാന്‍ എന്നകുമാരന്‍ ആളുകളെ വല്ലാതെ ചിരിപ്പിച്ചുവെന്ന് അവര്‍ പറയുന്‌പോള്‍ അന്നും, ഇന്നും ഞാനതു വിശ്വസിക്കുന്നില്ല. തീരെ ചിരിക്കാത്ത ഒരാള്‍ എന്ന് ഭാര്യയും മക്കളും വരെ ഇന്നും എന്നെ കുറ്റപ്പെടുത്തുന്‌പോള്‍ എനിക്കെങ്ങനെമറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയും എന്നാണു എന്റെ സംശയം.
തന്റെ മുറുക്കാന്‍ ചെല്ലവുമായി വല്യച്ചന്‍ റിഹേഴ്സല്‍ കാണാനിരിക്കും. തന്റെ നരച്ചു നീണ്ട വെള്ളത്താടി തലോടിമുറുക്കാന്‍ ചവച്ചിരിക്കുകയല്ലാതെ അഭിപ്രായം ഒന്നും പറയുകയില്ല. നാടക അവതരണ വേളകളില്‍ മുന്‍നിരയില്‍തന്നെ ഒരു കസേരയില്‍ ഇരുന്ന് ഒരു ക്യാപ്റ്റനെപ്പോലെ കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കും. വല്യച്ചന്റെകാലത്തു തന്നെ അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച പള്ളിയും സ്വത്തുക്കളും പൊതു ജനങ്ങള്‍ക്ക്അവകാശപ്പെടുത്തിക്കൊടുത്തിരുന്നു. ഭക്തി കച്ചവടം ചെയ്യുന്ന കള്ളക്കാപാലികരുടെ കൈകളില്‍എത്തിച്ചേര്‍ന്നു പോയ ആ സാംസ്‌കാരിക കേന്ദ്രം കോടതി വ്യവഹാരങ്ങളില്‍ അകപ്പെട്ട് ഇടിഞ്ഞു പൊളിഞ്ഞ്കാട് കയറി നശിച്ച് നാമാവശേഷമാവുന്‌പോള്‍, മുതുക്കന്‍ വെട്ടി മരം പൊഴിച്ചിട്ട മഞ്ഞച്ചുവപ്പന്‍ വെട്ടിപ്പഴങ്ങളില്‍നിന്നും, വല്യച്ചന്റെ സ്‌നേഹ വായ്പുകളില്‍ നിന്നും ഒരു പോലെ മധുരം നുണഞ്ഞിരുന്ന ഞാന്‍ ഇന്നുംഇവിടെയിരുന്നും തേങ്ങിപ്പോകുന്നു, ആവലും തടത്തില്‍ കുര്യന്‍ എന്ന എന്റെ വല്യ വല്യാപ്പന്‍ സംഭാവന ചെയ്തഈ സ്ഥലത്ത് ഓര്‍ത്ത് വയ്ക്കാന്‍ എന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുന്ന ഒരു ശവക്കോട്ട എങ്കിലും ബാക്കിയുണ്ടല്ലോ എന്ന ആശ്വാസത്തോടെ !
ഭരണാധികാരികളുടെ അനുഗ്രഹാശംസകളോടെ വിശ്വാസ പരമായ അടിമത്വത്തിന്റെ ഉഴവ് നുകങ്ങള്‍ യഹൂദജനതയുടെ കഴുത്തില്‍ വച്ച് കൊടുത്ത പുരോഹിത വര്‍ഗ്ഗത്തിനെതിരെ ആഞ്ഞടിച്ച യേശുഅദ്ധ്വാനിക്കുന്നവന്റെയും, ഭാരം ചുമക്കുന്നവന്റെയും സഹ യാത്രികനായി രക്ത സാക്ഷിയായപ്പോള്‍ ആ ദുരന്തംനെഞ്ചിലേറ്റി ഉയിര്‍ത്തെഴുന്നേറ്റു വന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍. ദൈവത്തെ ഒരു ചരക്കായിവിറ്റഴിക്കാന്‍ ശ്രമിച്ച പില്‍ക്കാല മത നേതാക്കളുടെ അടങ്ങാത്ത ദ്രവ്യാഗ്രഹം ആര്‍ത്തി പൂണ്ട പന്നികളെപ്പോലെപരസ്പരം കടിച്ചു കീറിയ അഴുക്കു ചാല്‍ സംസ്‌കാരത്തിന്റെ അച്ചടി ഭാഷയാണ് കോടതി വ്യവഹാരങ്ങള്‍. ഇത്തരം ചില വ്യവഹാരങ്ങളില്‍പ്പെട്ട് ആ ശവക്കോട്ട പോലും നാളെ നഷ്ടപ്പെടുമോ എന്നതാണ് ഇന്നത്തെ നില.
ക്രിസ്തു തന്റെ അനുയായികളെ ഭരിക്കാനും, നടത്താനുമായി പ്രധാന ശിഷ്യനായ പത്രോസിനെചുമതലപ്പെടുത്തുന്നതായി ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ശിഷ്യന്മാരായ തോമാസിനേയോ, അന്ത്രയോസിനെയോ, മറ്റാരെയെങ്കിലുമോ ഇപ്രകാരം ചുമതലപ്പെടുത്തിയതായി കാണുന്നുമില്ല. ക്രിസ്തുവിന്റെവാക്കുകള്‍ പിന്തുടര്‍ന്ന ആദിമ സഭ പത്രോസിന്റെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ലോകത്താദ്യമായി സോഷ്യലിസ്റ്റു സന്പ്രദായം നടപ്പിലാക്കിയത് പത്രോസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ആദിമസഭയില്‍ ആയിരുന്നു എന്ന് ബൈബിള്‍ പ്രഖ്യാപിക്കുന്നു. അംഗങ്ങള്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റും, അല്ലാതെയുംപൊതുവായി സൂക്ഷിക്കുകയും, അങ്ങിനെ പൊതുവായിത്തീരുന്ന സ്വത്തില്‍ നിന്ന് ആവശ്യക്കാരന്‍ ആവശ്യത്തിന്എടുക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്.
മനുഷ്യന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ എവിടെയും അവന്‍ സ്വാര്‍ത്ഥമതി ആയിരുന്നു എന്നതിന്തെളിവുകളുണ്ട്. ആദിമ സഭയിലും ഈ സ്വാര്‍ത്ഥത മറനീക്കി പുറത്തു വന്നതായി കാണാം. തങ്ങളുടെ സ്വത്തില്‍നിന്ന് ഒരുഭാഗം രഹസ്യമായി സൂക്ഷിച്ചിട്ട് ബാക്കിയുമായി എത്തിയ ആദ്യ ദന്പതികളായി അനന്യാസും, സഫീറയും പിടിക്കപ്പെട്ടതോടെ ക്രമേണ ആദ്യ സോഷ്യലിസ്റ്റു സന്പ്രദായം തകര്‍ന്നടിഞ്ഞു. ( സോഷ്യലിസ്റ്റ്ഇന്ത്യയിലെ ഭരണകൂട മേലാളന്മാര്‍ തങ്ങളുടെ രഹസ്യ സന്പത്ത് സ്വിസ്സ് ബാങ്കുകളില്‍ ഒളിപ്പിച്ച് കൊണ്ട് നമ്മെനയിക്കുന്നതിന്റെ ആദ്യ പതിപ്പ് ആദിമ സഭയില്‍ അരങ്ങേറുകയായിരുന്നിരിക്കാം ? )
അപ്പസ്‌തോലന്മാര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ക്രിസ്തു ശിഷ്യമാരുടെ കാല ശേഷം വന്ന ആദിമ നൂറ്റാണ്ടുകളില്‍ ലോക ക്രൈസ്തവ സമൂഹം ' പാത്രിയര്‍ക്കീസ് ' എന്ന് സ്ഥാനപ്പേര് സ്വീകരിച്ച പ്രധാനപ്പെട്ട അഞ്ചു സഭാപിതാക്കന്മാരുടെ കീഴില്‍ ഭരിക്കപ്പെട്ടിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍, യെരുശലേം, അലക്സാന്‍ഡ്രിയന്‍, റോമന്‍, അന്ത്യോക്യന്‍ എന്നിവയായിരുന്നു ആ പാത്രിയര്‍ക്കീസുമാര്‍. ( മറ്റു ചിലപ്രാദേശിക പാത്രിയര്‍ക്കീസുമാരെ മറക്കുന്നില്ല ) സ്വന്തം വാക്കുകളാല്‍ തന്നെ സഭാ ഭരണത്തിന്റെ ചുമതലക്രിസ്തു നേരിട്ട് ഏല്‍പ്പിച്ചു കൊടുത്ത പത്രോസിന്റെ പിന്തുടര്‍ച്ചയിലാണ് ഈ പാത്രിയര്‍ക്കീസുമാര്‍ സഭയെഭരിച്ചിരുന്നത്. മറ്റൊരു ശിഷ്യന്മാരെയും സഭാ ഭരണത്തിന്റെ ചുമതല ക്രിസ്തു ഏല്‍പ്പിച്ചിരുന്നില്ലാ എന്നത് കൊണ്ട്തന്നെ ആരെങ്കിലും, എവിടെയെങ്കിലും സഭകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ കൂടിയും ആ സഭകള്‍ പത്രോസിന്റെശ്ലൈകിക സിംഹാസനത്തിന്‍ കീഴിലാണ് ഭരിക്കപ്പെടേണ്ടത് എന്ന നിര്‍ദ്ദേശമായിരിക്കുമല്ലോ ക്രിസ്തുവിന്റെവാക്കുകളില്‍ ഉള്‍ച്ചേര്‍ന്നിരുന്നത് ?
പിന്നീട് വന്നു പോയ നൂറ്റാണ്ടുകളില്‍ ലോകത്തുണ്ടായ അധികാര പരവും, രാഷ്ട്രീയ പരവും, സാമൂഹ്യ പരവുമായഅടിയൊഴുക്കുകളില്‍ അകപ്പെട്ട് പല പാത്രിയര്‍ക്കീസുമാരും തകര്‍ന്നടിഞ്ഞു. പിന്നീട് നിലനിന്ന പ്രധാനപ്പെട്ട രണ്ടുപാത്രിയര്‍ക്കീസുമാരില്‍ ( ഒന്ന് : ) പത്താം നൂറ്റാണ്ടിനു ശേഷം സംഭവിച്ചതും, ചരിത്ര കാരന്മാര്‍ ' ഗ്രെറ്റ് സിസം ' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭിന്നിപ്പിനെ തുടര്‍ന്ന് ലോക കത്തോലിക്കാ സമൂഹത്തിന്റെ തലവനായി'പോപ്പ് ' എന്ന സ്ഥാനപ്പര് സ്വീകരിച്ചു കൊണ്ട് നില നിന്ന റോമന്‍ പാത്രിയര്‍ക്കീസും, ( രണ്ട് : ) കത്തോലിക്കര്‍ഒഴികെയുള്ള മിക്ക ലോക ക്രൈസ്തവരുടെ നേതാവും, ആത്മീക ഭരണാധികാരിയുമായി അന്ത്യോഖ്യയില്‍വാണരുളിയ ഇഗ്‌നാത്തിയോസ് എന്ന് സ്ഥാനപ്പേരുള്ള പാത്രിയര്‍ക്കീസും ആയിരുന്നു എന്ന് ചരിത്രം പറയുന്നു. ' അന്ത്യോഖ്യായുടേയും, കിഴക്കൊക്കെയുടെയും ശ്ലൈഹീക സിംഹാസനത്തില്‍ വാണരുളുന്ന പരിശുദ്ധനായഇഗ്‌നാത്തിയോസ് പാത്രിയര്‍ക്കീസ് ' എന്നാണ് ചരിത്ര രേഖകളില്‍ ഇദ്ദേഹം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
പോര്‍ച്ചുഗീസ് കാരുടെ ഇന്ത്യയിലേക്കുള്ള വരവോടെയാണ് ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ പ്രശ്‌നങ്ങള്‍ഉടലെടുക്കുന്നത്. അതുവരെ വത്തിക്കാനിലെ പോപ്പിന്റെയും, അന്ത്യോഖ്യായിലെ പാത്രിയര്‍ക്കീസിന്റെയുംആത്മീയ നേതൃത്വം അംഗീകരിച്ചു ജീവിച്ചു വരികയായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികള്‍. കച്ചവടക്കപ്പലുകളില്‍ നിന്ന് കരക്കിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ അവരുടെ ഒരു ചരക്ക് കൂടി ഇവിടെ ഇറക്കി. റോമന്‍ പോപ്പിന്റെ രഹസ്യ അംബാസഡര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന പോര്‍ച്ചുഗീസ് ബിഷപ്പുമാരായിരുന്നു ആചരക്ക്. ഈ ബിഷപ്പുമാര്‍ തങ്ങളുടെ രാഷ്ട്രീയ അധികാരികളുടെ പിന്‍ബലത്തോടെ റോമന്‍ കത്തോലിക്കാവിശ്വാസ രീതികള്‍ കത്തോലിക്കര്‍ അല്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ അത് വലിയപ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ടു.
അക്കാലത്ത് കത്തോലിക്കര്‍ അല്ലാത്ത ക്രൈസ്തവരുടെ സഭാ ഭരണത്തിന്റെ നേതൃത്വം വഹിച്ചിരുന്നത് ' മാര്‍ത്തോമ്മാ ' എന്ന സ്ഥാനപ്പേരുള്ള അര്‍ക്കിദിയോക്കാന്‍മാര്‍ എന്ന സഭാ മൂപ്പന്മാര്‍ ആയിരുന്നു. ( ഇവര്‍ബിഷപ്പിന്റെ ആത്മീയ അധികാരങ്ങള്‍ ഇല്ലാത്ത അഡ്മിനിസ്ട്രേറ്റര്‍ മാത്രമായിരുന്നു ) ഒന്നാം മാര്‍ത്തോമ്മാആയിരുന്ന ഗീവറുഗീസ് അര്‍ക്കിദിയോക്കോന്‍ 1637 -ല്‍ മരണമടഞ്ഞതോടെ അധികാരത്തില്‍ വന്ന രണ്ടാംമാര്‍ത്തോമ്മായായി അറിയപ്പെട്ടിരുന്ന തോമസ് അര്‍ക്കിദിയോക്കന്‍ പോര്‍ച്ചുഗീസ് ബിഷപ്പുമാരുടെ ഇത്തരംനടപടികളെ തുറന്നെതിര്‍ത്തു കൊണ്ടേയിരുന്നു. തങ്ങളുടെ പരന്പരാഗതമായ വിശ്വാസ - ആചാര രീതികള്‍പഠിപ്പിക്കുന്നതിനും, നില നിര്‍ത്തുന്നതിനായി ശീമയില്‍ നിന്നുള്ള പിതാക്കന്മാരെ മലങ്കര ( കേരളം ) സഭയിലേക്ക് അയക്കണമെന്ന് നിരന്തരമായി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനോട് അദ്ദേഹം അപേക്ഷിച്ചുകൊണ്ടിരുന്നു. ഇത്തരം അപേക്ഷകള്‍ സ്വീകരിച്ച അതാതു കാലത്തെ പാത്രിയര്‍ക്കീസുമാര്‍ വിശ്വാസതീഷ്ണതയുള്ള പിതാക്കന്മാരെ മലങ്കരയിലേക്ക് അയച്ചുവെങ്കിലും, തങ്ങളുടെ രീതികള്‍ തിരുത്താന്‍ വരുന്നശത്രുക്കള്‍ എന്ന നിലയില്‍ അവരെ പരിഗണിച്ച പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ അവരെയെല്ലാം തന്നെ പിടികൂടി അതി ക്രൂരമായി വധിച്ചു കളഞ്ഞു.
ഈ സാഹചര്യത്തില്‍ മലങ്കരയിലേക്ക് വരാന്‍ ശീമയില്‍ നിന്നുള്ള പിതാക്കന്മാര്‍ ഭയപ്പെട്ടുവെങ്കിലും, കടുത്തവിശ്വാസ തീഷ്ണതയുള്ള ചില പിതാക്കന്മാര്‍ മലങ്കരയിലേക്ക് ഇറങ്ങി പുറപ്പെടുക തന്നെ ചെയ്തു. അങ്ങിനെപുറപ്പെട്ട ആദ്യകാല പിതാക്കന്മാരില്‍ മലങ്കരയില്‍ എത്തിച്ചേര്‍ന്ന ഒരു പിതാവാണ് കോതമംഗലം ചെറിയപള്ളിയില്‍ കബറടങ്ങിയിട്ടുള്ള മാര്‍ ബസോലിയോസ് ബാവ. കേരളത്തിന്റെ പശ്ചിമ തീരത്ത്‌പോര്‍ച്ചുഗീസുകാരുടെ ശക്തമായ സായുധ കാവല്‍ ഉണ്ട് എന്ന് അറിയാമായിരുന്നത് കൊണ്ടാണ് അദ്ദേഹംഅറബിക്കടലും, ഇന്ത്യന്‍ മഹാ സമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും ചുറ്റി തമിഴ് നാടിന്റെ കിഴക്കന്‍ തീരത്ത്കരക്കിറങ്ങിയതും തമിഴ്നാട് വട്ടം ചവിട്ടിക്കടന്ന് കേരളത്തില്‍ എത്തിച്ചേര്‍ന്നതും. തന്റെ സഹായികളായിഉണ്ടായിരുന്ന വളരെപ്പേര്‍ക്ക് ഈ സാഹസിക യാത്രക്കിടയില്‍ ജീവന്‍ വെടിയേണ്ടി വന്നുവെങ്കിലും, വൃദ്ധനായആ പിതാവും, ഒരു സഹായിയും കോതമംഗലത്ത് എത്തിച്ചേരുകയും അധികം വൈകാതെ അവിടെ വച്ച് കാലംചെയ്യുകയും ആണുണ്ടായത്.
മാര്‍ ബസേലിയോസ് ബാവാ കോതമംഗലത്ത് എത്തിച്ചേരുന്നതിനും മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് , കൃത്യമായിപറഞ്ഞാല്‍ മുപ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1653 -ല്‍ മറ്റൊരു വഴിയിലൂടെ മലങ്കരയില്‍ എത്തിച്ചേരാന്‍ശ്രമിക്കുകയും, പോര്‍ച്ചുഗീസ് അധികാരികളാല്‍ പിടിക്കപ്പെട്ടു ക്രൂരമായി വധിക്കപ്പെടുകയും ചെയ്ത മറ്റൊരുപിതാവായിരുന്നു മാര്‍ അഹത്തുള്ളാ ബാവ. പടിഞ്ഞാറന്‍ തീരത്തെ പോര്‍ച്ചുഗീസ് കാവല്‍ ഭയന്ന് അതിരഹസ്യമായി അദ്ദേഹം ഗുജറാത്തിലെ സൂററ്റില്‍ വന്നിറങ്ങി. വിവരം മണത്തറിഞ്ഞ ഗോവയിലെ ഇങ്കിസിറ്റര്‍ജനറല്‍ പടയാളികളെ അയച്ച് അദ്ദേഹത്തെ പിടികൂടി കരമാര്‍ഗ്ഗം മദ്രാസിലെത്തിച്ച് അവിടെ മൈലാപ്പൂരിലെ മാര്‍തോമാ ശ്ലീഹായുടെ പേരിലുള്ള പള്ളിയിലെ ഒരു ചെറിയ രഹസ്യ മുറിയില്‍ അടച്ചിട്ടു.
അന്ന് മൈലാപ്പൂരിലെ പള്ളി സന്ദര്‍ശിക്കാന്‍ എത്തിയ
കുറവിലങ്ങാട്ടും, ചെങ്ങന്നൂരും നിന്നുള്ള രണ്ടു ശെമ്മാശന്മാര്‍ പള്ളിയും, പരിസരങ്ങളും കണ്ടുനടക്കുന്നതിനിടയില്‍ തടവില്‍ കിടന്ന ബാവയെ കണ്ടു മുട്ടുകയും, പുരോഹിത ഭാഷയായ സുറിയാനിയില്‍ആശയ വിനിമയം നടത്തുകയും ചെയ്തു. ' മലങ്കരയിലേക്കുള്ള യാത്രാ മദ്ധ്യേ താന്‍ പിടിക്കപ്പെട്ട് തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും, ഇവിടെ നിന്ന് അടുത്ത വ്യാഴാഴ്ച തന്നെ കൊച്ചിയിലേക്കും, അവിടെ നിന്ന്‌ഗോവയിലേക്കും കൊണ്ടുപോകുമെന്നും, കഴിയുമെങ്കില്‍ കൊച്ചിയില്‍ എത്തുന്ന തന്നെ വിശ്വാസികള്‍ ഒത്തുക്കൂടിരക്ഷിക്കണമെന്നും, രക്ഷ പെടുകയാണെങ്കില്‍ തോമസ് അര്‍ക്കിദിയോക്കോനെ മെത്രാനായി വാഴിച്ചുകൊള്ളാമെന്നും, അഥവാ രക്ഷപ്പെടുന്നില്ലെകില്‍ തോമസ് അര്‍ക്കിദിയോക്കോനെ കൈവെപ്പ് ( ആത്മീയമായഅധികാരപ്പകര്‍ച്ച ) ഒഴികെയുള്ള അധികാരങ്ങളോടെ മെത്രാനായി വാഴിച്ചിരിക്കുന്നുവെന്നും ' കാണിച്ചുള്ള ഒരുകത്തും പ്രസ്തുത ശെമ്മാശന്മാര്‍ വശം ബാവ കൊടുത്തയച്ചു.
വിവരം അറിഞ്ഞ തോമസ് അര്‍ക്കിദിയോക്കോനും. കഠിനമായ യാത്രാ ക്ലേശങ്ങള്‍ സഹിച്ച് മലങ്കരയുടെവിവിധങ്ങളായ പ്രദേശങ്ങളില്‍ നിന്ന് കാല്‍നടയായും, അല്ലാതെയും എത്തിച്ചേര്‍ന്ന ഇരുപത്തയ്യായിരം വരുന്നജനക്കൂട്ടവും കൊച്ചി കോട്ടയിലെത്തി. അപ്പോള്‍ അവിടെയുണ്ടായിരുന്ന മുന്നൂറ് പറങ്കിപ്പടയാളികള്‍ തങ്ങളുടെകെട്ടും ഭാണ്ഡവുമായി കൊച്ചി രാജാവിനെ അഭയം പ്രാപിച്ചു.
രാത്രിയായപ്പോള്‍ കപ്പല്‍ കൊച്ചിയിലെത്തി. വിശ്വാസികള്‍ തങ്ങളുടെ ആവശ്യം രാജാവിനെ അറിയിച്ചു. ' സുറിയാനിക്കാരുടെ യജമാനനായ ഈ മഹര്‍ഷിയെ അവര്‍ക്കു വിട്ടു കൊടുത്ത് കൂടെ ? 'എന്ന് രാജാവ്കല്‍പ്പിച്ചെങ്കിലും, പറങ്കികളുമായി സൈനിക - സാന്പത്തിക ചങ്ങാത്തത്തിലായിരുന്ന കൊച്ചി രാജാവിന് അവരെഅനുസരിപ്പിക്കാന്‍ സാധിച്ചില്ല. ഇനിയും ഈ ശീമക്കാരനെ ജീവനോടെ വയ്ക്കുന്നത് പന്തിയല്ലെന്ന്മനസിലാക്കിയ പറങ്കികള്‍ ആ രാത്രിയില്‍ തന്നെ അദ്ദേഹത്തിന്റെ കഴുത്തില്‍ ഒരു വലിയ കല്ല് കെട്ടി ആ വിശുദ്ധപിതാവിനെ കൊച്ചീക്കായലിന്റെ ആഴങ്ങളിലേക്ക് താഴ്ത്തിക്കളഞ്ഞു. ( തുരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍സൂക്ഷിക്കപ്പെട്ടിട്ടുള്ള ' ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ ' എന്ന ഔദ്യോഗിക ചരിത രേഖാ ഗ്രന്ഥത്തിന്റെ നൂറ്റിഅറുപത്തി രണ്ടാം പുറം മുതല്‍ ഈ ചരിത്ര സംഭവങ്ങള്‍ വിശദമായി പ്രതിപാദിച്ചുട്ടുണ്ട്. )
ഇത്തരുണത്തില്‍ കൊച്ചിയില്‍ ഒത്തു കൂടിയ ഇരുപത്തയ്യായിരം മനുഷ്യരുടെ നിസ്സഹായാവസ്ഥ ഒന്ന്വിലയിരുത്തുക. 1653 ജനുവരി മാസം മൂന്നാം തീയതി വെള്ളിയാഴ്ച്ച പുലര്‍ന്നു. പറങ്കിപ്പടയാളികളുടെനിറതോക്കുകളും, രാജകീയ കുതിരപ്പടയുടെ കുളന്പടികളും നിറഞ്ഞു നിന്ന് മരവിച്ച പ്രഭാതം. ഇരുപത്തയ്യായിരംപേര്‍ ഒരുമിച്ചു നിന്നിട്ടു പോലും രക്ഷിച്ചെടുക്കാനാവാതെ പോയ തങ്ങളുടെ വന്ദ്യ പിതാവിനെയോര്‍ത്തുതേങ്ങിപ്പോയ അടിമകളുടെ ആ കൂട്ടായ്മയാണ്, മട്ടാഞ്ചേരിയിലെ വലിയ കല്‍ക്കുരിശില്‍ നിന്ന് നാനാഭാഗത്തേക്കും വലിച്ചു കെട്ടിയ ആലാത്തുകളില്‍ ( വടങ്ങള്‍ എന്നറിയപ്പെടുന്ന വലിയ കയറുകള്‍ ) മുറുകെ പിടിച്ചുകൊണ്ട് ' ഞങ്ങളും, ഞങ്ങളുടെ സന്തതി പരന്പരകളും ഉള്ള കാലത്തോളവും, ഞങ്ങള്‍ റോമന്‍ പാപ്പയെഅംഗീകരിക്കില്ലാ, ഞങ്ങള്‍ അംഗീകരിക്കുന്ന ഞങ്ങളുടെ ആത്മീയ പിതാവ് അന്ത്യോഖ്യായില്‍ വാണരുളുന്നപരിശുദ്ധ പാത്രിയര്‍ക്കീസ് ആയിരിക്കും ഇത് സത്യം, ഇതുസത്യം, ഇത് സത്യം.' എന്ന് തോമസ്അര്‍ക്കിദിയോക്കോന്‍ ചൊല്ലിക്കൊടുത്ത ചരിത്ര പ്രസിദ്ധമായ ' കൂനന്‍ കുരിശ് സത്യം ' ഏറ്റു ചൊല്ലിയത്.
ആ കൂട്ടത്തില്‍ മലങ്കരയിലെ കത്തോലിക്കര്‍ ഒഴികെയുള്ള മുഴുവന്‍ ക്രിസ്ത്യാനികളുടെയും പ്രപിതാമഹന്മാര്‍ഉണ്ടായിരുന്നു എന്നത് കൊണ്ട്, ഇന്ന് അവകാശത്തര്‍ക്കവുമായി തെരുവിലിറങ്ങിയിട്ടുള്ളകാതോലിക്കോസുമാരുടെയും വല്യ വല്യാപ്പന്മാര്‍ ഉണ്ടായിരുന്നുവെന്നും, അന്നവര്‍ സത്യം ചെയ്തിട്ടുള്ളത്അവര്‍ക്കു വേണ്ടി മാത്രമല്ലാ, അവരുടെ സന്തതി പരന്പരകളായി ഇന്ന് ജീവിച്ചിരിക്കുന്ന നിങ്ങള്‍ക്കും കൂടിവേണ്ടിയായിരുന്നു എന്നും മനസിലാക്കുന്‌പോളാണ്, നിങ്ങള്‍ വഴക്കടിക്കുന്നതിന്റെ അര്‍ത്ഥശൂന്യത എത്രയെന്ന്‌നിങ്ങളെങ്കിലും തിരിച്ചറിയേണ്ടത് ? ഇവിടെ നിഷ്പക്ഷമതികളായ പൊതു സമൂഹം മനസിലാകുന്ന ഒന്നുണ്ട് : നിങ്ങളുടെ പ്രശ്‌നം വിശ്വാസത്തിന്റേത് ഒന്നുമല്ലാ, പണത്തിന്റേതാണ് - അതുണ്ടാക്കുവാനുള്ള അടങ്ങാത്തആര്‍ത്തിയുടേതാണ്.
പതിനേഴാം നൂറ്റാണ്ടു വരെ വലിയ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞു വന്ന കേരളത്തിലെ ക്രിസ്ത്യാനികളിലെകത്തോലിക്കര്‍ ഒഴികെയുള്ള മുഴുവന്‍ പേരും കൂനന്‍ കുരിശു സത്യത്തോടെ അന്ത്യോഖ്യന്‍പാത്രിയര്‍ക്കീസിനാല്‍ ഭരിക്കപ്പെടുന്ന ആകമാന സുറിയാനി സഭയുടെ ഭാഗമായിത്തീരുകയും, മാറ്റമില്ലാത്തവിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്ന ' ഓര്‍ത്തഡോക്‌സിസം ' പിന്തുടരുന്ന രീതിയില്‍ വളര്‍ന്നു വരികയുമായിരുന്നു.
കൂനന്‍ കുരിശു സത്യം നടന്ന കാലം വരെ മലങ്കര സഭയുടെ ആത്മീയ അധികാര പകര്‍ച്ചകള്‍ ( കൈവയ്പ്പ്, മൂറോന്‍ മുതലായവകള്‍ ) അന്ത്യോഖ്യയില്‍ നിന്നോ, അവിടെ നിന്ന് അയക്കപ്പെട്ട ആധികാരിക പ്രതി നിധികള്‍വഴിയോ ആണ് നിര്‍വഹിക്കപ്പെട്ടിരുന്നത്. മലങ്കര സഭക്ക് പരിശുദ്ധ പാത്രിയര്‍ക്കീസിന്റെ കീഴില്‍ സ്വദേശിയായഒരു മെത്രാപ്പോലീത്താ വേണം എന്ന ആവശ്യത്തെ തുടര്‍ന്ന് കൂനന്‍ കുരിശു സത്യത്തിനും ശേഷം പന്ത്രണ്ട്‌സംവത്സരങ്ങള്‍ കഴിഞ്ഞ് 1665-ല്‍ അന്നത്തെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ആയിരുന്ന ' ഇഗ്‌നാത്തിയോസ്ഇരുപത്തി മൂന്നാമനാല്‍ അയക്കപ്പെട്ട മാര്‍ ഗ്രീഗോറിയോസ് ബാവാ മലങ്കരയില്‍ എത്തിച്ചേര്‍ന്ന്, ക്രമ പ്രകാരവും, ഓര്‍ത്തഡോക്‌സ് പരവും, സത്യ വിശ്വാസ പരവുമായ കൈവയ്പ്പ് നല്‍കിക്കൊണ്ട് തോമസ് അര്‍ക്കിദിയോക്കോനെമലങ്കരയിലെ ആദ്യത്തെ മെത്രാപ്പോലീത്തയായി വാഴിക്കുക ആണുണ്ടായത്. അതേ കൈവയ്പ്പിന്റെപിന്തുടര്‍ച്ചയിലാണ് ഇന്ന് അടി കൂടുന്ന കാതോലിക്കോസുമാര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ബിഷപ്പുമാരും ചുവന്നകുപ്പായത്തിനുള്ളില്‍ ആയിരിക്കുന്നത് എന്നതല്ലേ സത്യം ?
സഭ ശക്തമാവുകയും, അംഗ സംഖ്യ വര്‍ധിക്കുകയും ഒക്കെ ചെയ്തപ്പോള്‍ സ്വാഭാവികമായും പള്ളികളില്‍സ്വത്തുക്കള്‍ അടിഞ്ഞു കൂടി. 1912- ല്‍ കിഴക്കിന്റെ കാതോലിക്കോസ് എന്ന സ്ഥാനപ്പേരോടെ മലങ്കരയില്‍കാതോലിക്കേറ്റ് സ്ഥാപിച്ചത് പാത്രിയര്‍ക്കീസാണ്. ( ഇതിനിടയില്‍ ചില ഉടക്കിന്റെയും, മുടക്കിന്റെയും ഒക്കെകഥകളുണ്ട്, അത് വിടുക ) മലങ്കര സഭക്ക് സ്വന്തമായി ഒരു ഭരണ ഘടന വേണം എന്ന ആവശ്യവുമായി അന്ന്ഒന്നിച്ചു നിന്ന പള്ളികളിലേക്ക് കാതോലിക്കോസ് അയച്ചു കൊടുത്ത രേഖയില്‍ മുഴുവന്‍ വിശ്വാസികളുംസന്തോഷത്തോടെ ഒപ്പിട്ടു കൊടുത്തു. ' മലങ്കര സഭ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള സിറിയന്‍ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമായിരിക്കുമെന്നും, സഭയുടെ പരമാധികാരി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ്ആയിരിക്കുമെന്നും ' സഭാ ഭരണ ഘടനയുടെ ഒന്നാം ഖണ്ഡമായി തന്നെ രേഖപ്പെടുത്തിയിട്ടുള്ള പ്രസ്തുതരേഖയില്‍ അപാകതയൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനാലാവണം, നിഷ്‌കളങ്കരായ മുഴുവന്‍വിശ്വാസികളും അതില്‍ ഒപ്പിട്ടു കൊടുത്തത്.
സഭാ ഭരണം ഒരു സുഖമുള്ള ഏര്‍പ്പാടാണേ -? കൊട്ടാര സദൃശ്യമായ അരമനകളില്‍ പാര്‍പ്പ്, ഇഷ്ട ഭക്ഷണംവിളന്പാന്‍ പരിചാരകര്‍, അകന്പടിക്കാരായി ആശ്രിത പാരസൈറ്റുകള്‍, കൈ മുത്താന്‍ കാത്തു നില്‍ക്കുന്നകുഞ്ഞാട്ടിന്‍ കൂട്ടങ്ങള്‍, മഹാ രാജാക്കക്കന്മാര്‍ക്ക് പോലും ലഭിക്കാത്ത സാമൂഹ്യ റെസ്പെക്ട്, . എത്തിപ്പെടുന്നഇടങ്ങളിലെല്ലാം വന്പന്‍ സ്വീകരണങ്ങള്‍, ഇതിലെല്ലാമുപരിയാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ തണലില്‍വളരുന്ന സര്‍വീസ് മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള പിന്‍വാതില്‍ കോഴകളില്‍ നിന്ന് ലഭ്യമാവുന്നകോടികളുടെ ജോര്‍ജുകുട്ടികള്‍.
' എന്തിന് പാത്രിയര്‍ക്കീസിനെ നന്പണം ' എന്ന സാധാരണ മനുഷ്യന്റെ ചിന്ത കാതോലിക്കോസിനും ഉണ്ടായത്സ്വാഭാവികം. ' അയല്‍ വീട്ടിലെ അടുപ്പില്‍ നിന്ന് തീ വായ്പ വാങ്ങി കഞ്ഞി വച്ചു എന്ന് കരുതി ആ കഞ്ഞിയുടെവീതം അയല്‍ക്കാരന് കൊടുക്കണമോ ? ' എന്ന വാദവുമായി ആസ്ഥാന പണ്ഡിത ശകുനിമാരുടെ ഒരു നിരതന്നെ പിന്തുണയുമായി എത്തിയതോടെ കോട്ടയം കാതോലിക്കോസിന്റെ പൂച്ച പുറത്തു ചാടി : ' ഞങ്ങള്‍സ്വതന്ത്ര സഭയാണ്, ഞങ്ങള്‍ പാത്രിയര്‍ക്കീസിന്റെ അണ്ടറിലല്ലാ, ഞങ്ങള്‍ തോമാ ശ്ലീഹ സ്ഥാപിച്ച സഭയാണ്, ഞങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയാണ്. ( ഓര്‍ത്തഡോക്‌സ് എന്ന പദത്തിന്റെ നിഘണ്ടുവിലെ അര്‍ത്ഥം ഇവര്‍പരിശോധിച്ചിട്ടുണ്ടോ ആവോ ? )അപ്പോള്‍ പത്രോസാകുന്ന പാറമേല്‍ ക്രിസ്തു സ്ഥാപിച്ച സഭയോ ? എന്നാരെങ്കിലും ചോദിച്ചാല്‍, ' ഓ! ക്രിസ്തുവോ ? ഒറ്റ വസ്ത്രവുമായി ജീവിച്ച ആ ദരിദ്രവാസിയെ ആര്‍ക്കുവേണം? ' എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് തുബ്ദേനില്‍ ഞങ്ങള്‍ അനുസ്മരിക്കുന്നുണ്ടല്ലോ എന്ന് സമാധാനം.
സ്വതന്ത്ര സഭാ വാദം ഉയര്‍ത്തിയ കാതോലിക്കോസിന് പകരം പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്ന മറ്റൊരുകാതോലിക്കോസിനെ പാത്രിയര്‍ക്കീസ് വാഴിച്ചു. അങ്ങിനെ രണ്ടു കാതോലിക്കാമാര്‍ നിലവില്‍ വന്നു. കോട്ടയത്തെ ദേവലോകം കേന്ദ്രമാക്കിയ മാര്‍ തോമായുടെ സിംഹാസനത്തില്‍ ( ?) ആരൂഢനായ ? ) ഒരുകാതോലിക്കായും, ഇപ്പോള്‍ പുത്തന്‍ കുരിശ് കേന്ദ്രമാക്കിയ പാത്രിയര്‍ക്കാ സെന്ററില്‍ ( വാഴുന്ന ? ) മറ്റൊരുകാതോലിക്കായും. മലങ്കര സഭയിലെ തെക്കന്‍ ഭാഗത്തുള്ളവര്‍ തോമാ കാതോലിക്കായുടെ കൂടെയും, വടക്കന്‍ഭാഗത്തുള്ളവര്‍ പത്രോസ് കാതോലിക്കായുടെ കൂടെയും പാറ പോലെ ഉറച്ചു നിന്നു.
ഇടക്ക് അനുരഞ്ജന ചര്‍ച്ചകളും, ഒത്തു തീര്‍പ്പുകളും ഒക്കെ ഉണ്ടായി എന്ന് കേട്ടിരുന്നു. ഒരിക്കല്‍ മിക്കപത്രങ്ങളുടെയും വെണ്ടക്കകളില്‍ ' മേലാല്‍ നാം രണ്ടല്ലാ, ഒന്നാണ് ' എന്ന തലക്കെട്ടുകളില്‍ വെളുക്കെ ചിരിച്ചുനില്‍ക്കുന്ന ബിഷപ്പുമാരുടെ വെള്ളത്താടിച്ചിത്രങ്ങള്‍ കണ്ടതായും ഓര്‍മ്മയിലുണ്ട്.
സമൂഹ സന്പത്തിന്റെ ഏറ്റവും വലിയ തുണ്ടുകള്‍ സ്വന്തം മാളത്തിലേക്ക് കടിച്ചു വലിക്കുന്ന സാമൂഹ്യപെരുച്ചാഴികളുടെ പിന്തുണയോടെ ഓരോ കൂട്ടരും മത്സരിച്ച് സ്വത്ത് സന്പാദിക്കുന്നു. ഈ സ്വത്ത് ഓരോവിഭാഗത്തിലെയും നിഷ്‌കളങ്കരായ വിശ്വാസികളുടെ വിയര്‍പ്പായിരരുന്നുവെങ്കിലും അതിന്റെ ഗുണ ഭോക്താക്കള്‍പുരോഹിത വര്‍ഗ്ഗവും, അവരുടെ പാരസൈറ്റുകളും മാത്രമായിരുന്നു എന്നതാണ് സത്യം. ' മത ന്യൂന പക്ഷങ്ങള്‍ക്ക്' ലഭ്യമായ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇവര്‍ ആരംഭിച്ച സര്‍വീസ് മേഖലകള്‍ കഴുത്തറുപ്പന്‍ കച്ചവടസ്ഥാപനങ്ങളാവുന്നതാണ് നമ്മള്‍ കണ്ടത്. ആശുപത്രികളുടെയും, കോളേജുകളുടെയും ഇടനാഴികളില്‍കോഴയുടെയും, കൊള്ളയുടെയും ദുര്‍ഗന്ധങ്ങള്‍ വഴിഞ്ഞൊഴുകി.
സ്വത്തുക്കളില്‍ കണ്ണ് വച്ച് കൊണ്ടുള്ള മൂപ്പിളമ തര്‍ക്കം കൊടുന്പിരിക്കൊണ്ടപ്പോള്‍ വിഷയം കോടതി കയറി. കാഞ്ഞ ബുദ്ധി കയറ്റുമതി ചെയ്യാന്‍ പ്രാപ്തരായ മധ്യകേരള മാപ്പിള വക്കീലന്മാര്‍ തന്ത്ര പൂര്‍വം സൃഷ്ടിച്ച പഴയഭരണഘടന പരിശോധിച്ച സുപ്രീം കോടതി ജഡ്ജി അന്തിമ വിധി പറഞ്ഞു : ' മുഴുവന്‍ കോഴികളും ഒരുകുറുക്കന്റെ മാത്രം വകയാണ്. അവനിഷ്ടം പോലെ പിടിച്ചു തിന്നാം '
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം നില നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത് തങ്ങളുടെസ്വന്തം ഭവനങ്ങളില്‍ ഇടിച്ചു കയറാന്‍ അയല്‍ക്കാരന് അവകാശം കൊടുക്കുന്ന ഈ കോടതികള്‍ ഏതുനീതിന്യായം ആണ് നടപ്പിലാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല.
വിശ്വാസവും ഒരാളുടെ സ്വകാര്യ സ്വത്താണ് എന്നിരിക്കെ, ആ വിശ്വാസം പടുത്തുയര്‍ത്തിയ സ്വത്തുക്കള്‍അപഹരിക്കപ്പെടുന്‌പോള്‍ ഉണ്ടാവുന്ന സ്വാഭാവിക കരച്ചിലും, പല്ലുകടിയുമാണ് മലങ്കര സഭയില്‍ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ' നിയമം മനുഷ്യന് വേണ്ടിയാണ് ' എന്ന മാനവികതയുടെ മഹത്തായ മന്ത്രംതിരുത്തിക്കൊണ്ട് ' മനുഷ്യന്‍ നിയമത്തിനു വേണ്ടിയാണ് ' എന്ന് വിശ്വസിക്കുന്നവരുടെ വലിയ കൂട്ടങ്ങള്‍അപകടകരമസയി വളര്‍ന്നു വരികയാണ് ലോക സമൂഹങ്ങളില്‍ എന്നതിനാല്‍, നിസ്സഹായരായി നോക്കിനില്‍ക്കുവാന്‍ മാത്രമേ നമുക്കും കഴിയുന്നുള്ളു ?
നിരപ്പും സമാധാനവും വിഭാവനം ചെയ്യുന്ന ക്രൈസ്തവ തത്വദര്‍ശനം, ക്രിസ്തുവിന്റെ പേരില്‍ കെട്ടിപ്പൊക്കിയക്രൈസ്തവ സഭകളില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ സംജാതമായ സാമൂഹിക ദുരന്തത്തിന്റെ ദുരനുഭവങ്ങളാണ്ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്ന നിലയില്‍ നമ്മളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
എന്റെ വല്യാമ്മ,, അപ്പന്‍,അമ്മ, കൊച്ചപ്പന്‍, കൊച്ചമ്മ, അനീഷ്, കുഞ്ഞമ്മ, മറ്റു പ്രിയപ്പെട്ടവര്‍ എല്ലാവരും ഉറങ്ങുന്നആ ചുവന്ന മണ്ണില്‍ മനസ്സിലെ മരിക്കാത്ത ഓര്‍മ്മകളുടെ വര്‍ണ്ണച്ചെപ്പുമായി ഓടിയെത്തുന്ന എന്നെപ്പോലുംകോടതി വിധിയുടെ പിന്‍ബലത്തോടെ എത്തിച്ചേരുന്നവര്‍ അടിച്ചോടിക്കുമോ എന്ന ഭയം ഉള്ളിലുള്ളത്‌കൊണ്ടാണ് ഇത്രയും എഴുതിപ്പോയത്.