ഫോർട്ട്ഹുഡ് ∙ ഏപ്രിൽ 22ന് ഫോർട്ട്ഹുഡ് പട്ടാള ക്യാംപ് പാർക്കിംഗ് ലോട്ടിൽ നിന്നും അപ്രത്യക്ഷയായ പട്ടാള ഓഫിസർ വനേസ്സ ഗല്ലിയറിന്റെ (20) കൊലപാതകവുമായി ബന്ധപ്പെട്ടു ടെക്സസിൽ നിന്നുള്ള യുവതി സിസിലി അഗിലാറിനെ (22) പൊലീസ് അറസ്റ്റ് ചെയ്തതായി ജൂലൈ 2 വ്യാഴാഴ്ച അധികൃതർ അറിയിച്ചു.വനേസ്സയുടെ ശരീരം അറുത്തുമാറ്റുന്നതിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. ഈ ആഴ്ച ആദ്യം വനേസ്സയുടേതെന്നു സംശയിക്കുന്ന ശരീരഭാഗങ്ങൾ ഫോർട്ട്ഹുഡിൽ നിന്നും 30 മൈൽ അകലെയുള്ള കില്ലിനിൽ നിന്നും കണ്ടെത്തിയിരുന്നു.
വനേസ്സയുടെ വധവുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെന്നു സംശയിക്കുന്ന സഹപ്രവർത്തകൻ ഏരൺ ഡേവിസ് റോബിൻസൻ (20) പൊലീസിന്റെ പിടിയിൽ അകപ്പെടുമെന്ന് മനസ്സിലാക്കിയതോടെ ബുധനാഴ്ച രാവിലെ വെടിവച്ച് ആത്മഹത്യ ചെയ്തിരുന്നു.
റോബിൻസൻ വനേസ്സയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി അഗിലാറിനോടു പറഞ്ഞിരുന്നു. കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ അറുത്തു മാറ്റിയാണ് നദിക്കു സമീപം തള്ളിയത്.കണ്ടെത്തിയ ശരീരഭാഗങ്ങൾ ഇതുവരെ ഔദ്യോഗികമായി വനേസ്സയുടേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മുഖം മനസ്സിലാകാത്തവിധം തല തകർന്നിരുന്നതായും അധികൃതർ വെളിപ്പെടുത്തി.വനേസ്സെയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ അവർ മരിച്ചുവെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുകയാണ്.