ന്യു യോര്‍ക്ക്: ആദ്യകാല മലയാളിയും മാധ്യമ -സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന രാജന്‍ മാരേട്ട്, (നൈനാൻ ഉമ്മൻ-67), നിര്യാതനായി.
1968- ല്‍ അമേരിക്കയിലേക്ക് കുടിയേറിയ കല്ലൂപ്പാറ മാരേട്ട് മാരുമണ്ണില്‍
പരേതനായ ഡോ. നൈനാന്‍ ഓ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) പുത്രനാണ്. മാതാവ്
പരേതയായ മേരിക്കുട്ടി ഇരവിപേരൂര്‍ ശങ്കരമംഗലം താന്നിക്കല്‍ കുടുംബാംഗം.
സംസ്‌കാരം പിന്നീട് നടത്തപെടും.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1971-ല്‍ അമേരിക്കയില്‍ എത്തിയ രാജന്‍
മാരേട്ട് ഇവിടെ കോളേജു വിദ്യാഭ്യാസത്തിനു ശേഷം എം.ടി.എ.യില്‍ ജോലി
ആരംഭിച്ചു. സൂപ്പര്‍വൈസര്‍ ആയി 2013- ല്‍ വിരമിച്ചു. വിശ്രമ ജീവിതം
നയിച്ച് വരവേ സ്‌ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍
പ്രവേശിപ്പിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍
ഒരാളാണ്. മാഗസിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. പിത്രുസഹോദര പുത്രന്‍
പരേതനായ രാജന്‍ മാരേട്ട് ആയിരുന്നു ചീഫ് എഡിറ്റര്‍. രാജു മൈലപ്ര, ബേബി
ഊരാളില്‍, ജോര്‍ജ് ഏബ്രഹാം തുടങ്ങി ഒരു പറ്റം പേര്‍ ആയിരുന്നു മാസികക്കു
വേണ്ടി രണ്ടു രാജന്മാരോടുമൊപ്പം പ്രവര്‍ത്തിച്ചത്.
ആദ്യമായി അമേരിക്കയിലെത്തുന്ന മലയാളികളെ എയര്‍പോര്‍ട്ടില്‍ നിന്നും വാസ
സ്ഥലങ്ങളില്‍ എത്തിക്കുന്നത് നിയോഗം പോലെ ഏറ്റെടുത്തിരുന്നു. അതുപോലെ
പള്ളിയില്ലാതിരുന്നപ്പോള്‍ വീടുകളില്‍ കുര്‍ബാന നടത്തുന്നതിന്
വൈദികരക്കൊപ്പം സഹായിയായി പ്രവര്‍ത്തിച്ചു.
മലയാളി സമൂഹത്തിലെ പ്രമുഖ നേതാവായ ഭാര്യ ലീലാ മാരേട്ട് (ഇന്ത്യന്‍ നാഷണല്‍
ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ്, ഫൊക്കാനയിലെ മുതിര്‍ന്ന നേതാവ്) ആലപ്പുഴ
എട്ടു പറയില്‍ കുടുംബാംഗം ആണ്.
രാജീവ് മാരേട്ട്, ഡോ. രഞ്ജനി മാരേട്ട് എന്നിവര്‍ മക്കളും സൂസി മാരേട്ട്,
സുനില്‍ എബ്രഹാം എന്നിവര്‍ മരുമക്കളും, എമിലി മാരേട്ട്, സേവ്യര്‍ എബ്രഹാം,
ലൂക്കാസ് എബ്രഹാം എന്നിവര്‍ കൊച്ചു മക്കളും ആണ്.
സുശീല (മൂവാറ്റുപുഴ), ജെയിംസ് (ന്യൂ യോര്‍ക്ക്), ജീന (കൊളറാഡോ) എന്നിവര്‍ സഹോദരങ്ങളാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് രാജീവ് മാരേട്ട്: 917 705 0410
വാര്‍ത്ത: ഫിലിപ്പ് മാരേട്ട്