Image

"ചൈനാ മുക്ക്' പേരുമാറ്റം അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനിക്കുമെന്ന് പ്രസിഡന്റ്

Published on 27 June, 2020
"ചൈനാ മുക്ക്' പേരുമാറ്റം അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനിക്കുമെന്ന് പ്രസിഡന്റ്
പത്തനംതിട്ട: അങ്ങനെ ഇപ്പോള്‍ ഈ നാട്ടില്‍ ചൈന ആളാകേണ്ട! കോന്നിക്കാരുടേതാണ് അഭിപ്രായം. കോന്നി പട്ടണത്തോടു ചേര്‍ന്നുള്ള പ്രധാന ജംക്ഷനായ 'ചൈനാ മുക്കി'ന്റെ േപരാണു ചൈനയോടുള്ള പ്രതിഷേധ സൂചകമായി മാറ്റാനൊരുങ്ങുന്നത്. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചൈനയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നീക്കം. 23ന് ഇതു സംബന്ധിച്ച അപേക്ഷ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ ഭരണസമിതിക്കു നല്‍കി.

ഭാരതത്തിന്റെ ധീര ജവാന്മാര്‍ ജന്മനാടിനായി പോരാടി വീരമൃത്യു വരിച്ച സാഹചര്യത്തില്‍ അവരോടുള്ള ആദരസൂചകമായി ചൈനാമുക്കെന്ന പേര് ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പേരു മാറ്റുന്ന വിഷയത്തില്‍ അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമെടുക്കുമെന്നു പ്രസിഡന്റ് എം.രജനി വ്യക്തമാക്കി.സ്ഥലത്തിന് കോന്നി മുക്ക് എന്ന പേരു വന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 1951ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു കോന്നി സന്ദര്‍ശിച്ചിരുന്നു.നെഹ്‌റുവിനെ സ്വീകരിക്കാന്‍ മേഖലയില്‍ എങ്ങും കോണ്‍ഗ്രസിന്റെ പതാകകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.

എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ എങ്ങും ചുവന്ന കൊടികളും തോരണങ്ങളും.ഇതു കണ്ട നെഹ്‌റു പ്രസംഗത്തിനിടെ കളിയായി താന്‍ ചൈനീസ് ജംക്ഷനില്‍ ആണോ നില്‍ക്കുന്നതെന്നു ചോദിച്ചിരുന്നു. ഇതാണു പിന്നീട് ഇവിടം ചൈനാമുക്ക് ആയി അറിയപ്പെടാന്‍ കാരണമെന്ന് ഒരു വിഭാഗം പറയുന്നു. നേരത്തെ പ്രദേശത്തിന് ഈ പേരായിരുന്നു എന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. പേരു മാറ്റണമെന്നു നാട്ടുകാരില്‍ ചിലരും ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫിനാണ് പഞ്ചായത്തിന്റെ ഭരണം. പ്രധാന പ്രതിപക്ഷമായ സിപിഎം പേരുമാറ്റത്തെ അനുകൂലിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക