Image

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണവും അനന്തര സംഭവങ്ങളും; പമ്പ ചര്‍ച്ച സംഘടിപ്പിച്ചു

പി.പി.ചെറിയാൻ Published on 24 June, 2020
ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണവും അനന്തര സംഭവങ്ങളും; പമ്പ ചര്‍ച്ച സംഘടിപ്പിച്ചു
ഫിലഡല്‍ഫിയ∙ ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ മിനിയാപ്പോളീസ് പൊലീസുകാരന്‍  കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തി പിടിച്ചു ശ്വാസം കിട്ടാതെ മരിച്ച സംഭവം ലോകമെമ്പാടും ദര്‍ശിച്ചപ്പോള്‍ അതൊരു ക്രൂര കൊലപാതകത്തിന്‍റെയും വര്‍ണ്ണവിവേചനത്തിന്‍റെയും, വംശീയതയുടെയും പരിവേഷം കൈ വന്നു.  പുകഞ്ഞു കൊരുന്ന ഒരു അഗ്നിപര്‍വ്വതമാണ് മേയ് 25-നു പൊട്ടിത്തെറിച്ചത് എന്ന് ആലങ്കാരികമായ ഭാഷയില്‍ പറയാം, അതിന്‍റെ അലയൊലികള്‍ ലോകമെമ്പാടും പ്രതിദ്ധ്വനിച്ചു. 
ഈ സംഭവം ഒരു പൊലീസുകാരന്‍ ഒരാളെ അറസ്റ്റ്ചെയ്യാന്‍ ശ്രമിച്ചപ്പോഴുണ്ടായ മല്‍പ്പിടുത്തത്തില്‍ അയാളെ കീഴ്പ്പെടുത്താന്‍ ഉപയോഗിച്ച കിരാതമായ രീതിയിലൂടെ ശ്വാസം കിട്ടാതെ കൊല്ലപ്പെട്ടു എന്നതിനെക്കാള്‍ മനസ്സില്‍ വംശീയതയും വര്‍ണ്ണവിവേചനവും കുത്തി നിറച്ച ഒരു വെള്ളക്കാരന്‍ ഒരു കറുത്തവര്‍ഗ്ഗക്കാരനെ കൊന്നു എന്ന തരത്തില്‍  ലോകമെമ്പാടും കാട്ടുതീ പോലെ ഈ വാര്‍ത്ത പടര്‍ന്നു. അതിന്‍റെ അനന്തരഫലങ്ങള്‍ പ്രതിഷേധമായി തുടങ്ങി പിന്നീട് ഇതിന്‍റെ മറവില്‍ അക്രമവും കൊള്ളയും, രാഷട്രീയ മുതലെടുപ്പുകളും അടിയന്തരാവസ്ഥയും, കര്‍ഫ്യൂവും പ്രഖ്യാപിക്കേണ്ട സാഹചര്യം സംജാതമായ പശ്ചാത്തലത്തിലാണ് ഫിലഡല്‍ഫിയയിലെ പമ്പ മലയാളി അസ്സോസിയേഷന്‍ ചര്‍ച്ച സംഘടിപ്പിച്ചത്.
ജൂണ്‍ 13നു പമ്പ പ്രസിഡന്‍റ് അലക്സ് തോമസ് വിളിച്ചു കൂട്ടിയ സൂം മീറ്റിങ്ങില്‍ ഹൂസ്റ്റണില്‍ നിന്നുള്ള കൗണ്ടി കോര്‍ട്ട് ജഡ്ജിയും മലയാളിയുമായ ജൂലി മാത്യൂസ് മുഖ്യാതിഥിയായിരുന്നു. അമേരിയ്ക്കയിലെ അടിമക്കച്ചവടവും വര്‍ണ്ണവിവേചനവും ഒട്ടൊക്കെ അസ്തമിച്ചെങ്കിലും ഇപ്പോഴും അതിന്‍റെ അംശങ്ങള്‍  ഇവിടെ കാണുവാനും അനുഭവിക്കാനും കഴിയുന്നു എന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണമാണ് വല്ലപ്പോഴും ഉണ്ടാകുന്ന ഇതുപോലുള്ള സംഭവങ്ങള്‍ എന്നു ജഡ്ജി ജൂലി മാത്യൂ പറഞ്ഞു. ശരിയായ വിദ്യാഭ്യാസ രീതിയിലൂടെയും ബോധവത്ക്കരണത്തിലൂടെയുമാണ് ചിന്താഗതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് റോക്ക്‌ലന്‍റ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ കിരാതമായ പ്രവര്‍ത്തിയെ അപലപിച്ചതോടൊപ്പം ഇതിന്‍റെ മറവില്‍ ഉണ്ടായ കൊള്ളയും കൊള്ളിവയ്പും സ്വകാര്യ സ്ഥാപനങ്ങളുടെയും ബിസിനസ്സുകളുടെയും നേര്‍ക്കുണ്ടായ ആക്രമണത്തെയും നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
ന്യൂയോര്‍ക്കില്‍ നിന്നുള്ള ഫൊക്കാന നേതാവ്  ലീല മാരേട്ട്, ട്രൈസ്സ്റ്റേറ്റ്  കേരളഫോറം ചെയര്‍മാന്‍ സുമോദ്  നെല്ലിക്കാല,ഇന്ത്യ പ്രസ്സ്ക്ളബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്‍റ് ജോര്‍ജ് ഓലിക്കല്‍, സിഐഒ ചെയര്‍മാന്‍ സുധ കര്‍ത്ത, പമ്പ യൂത്ത് മെംബര്‍ ആഷ്ലി ഓലിക്കല്‍, പമ്പയുടെ പ്രവര്‍ത്തകരായ മോഡി ജേക്കബ്,ഈപ്പന്‍ ഡാനിയല്‍ ബാബു വറുഗീസ്, ഫീലിപ്പോസ് ചെറിയാന്‍, ജേക്കബ് കോര, തോമസ് പോള്‍, മാക്സ്വെല്‍ ഗിഫോര്‍ഡ് എന്നിവര്‍ ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ മരണത്തിനിടയാക്കിയ പൊലിസിന്‍റെ പ്രവര്‍ത്തിയെ അപലപിക്കുകയും തുടര്‍ന്നുണ്ടായ കലാപത്തില്‍ സ്വകാര്യ സ്വത്തുക്കളും ബിസിനസ്സും കൊള്ളയടിച്ച സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തികളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും  ഈ സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ ഒരു സാമൂഹ്യപ്രസ്ഥാനം എന്ന നിലയില്‍ അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പറഞ്ഞു.
പൊലീസിന് ആയുധം ഉപയോഗിക്കാനുള്ള പരിശീലനത്തേക്കാള്‍ ആളുകളുമായി ഇടപെടാനുള്ള പരിശീലനമാണ് വേണ്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രയാപ്പെട്ടു. 
പമ്പ ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ പൊലിസിന്‍റെ ഭാഗത്തു നിന്നുണ്ടായ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയെയും, തുടര്‍ന്നുണ്ടായ സാമൂഹ്യവിരുദ്ധടെ അഴിഞ്ഞാട്ടവും, കൊള്ളയും പ്രത്യേകിച്ചും നിരപരാധികളായ ഇന്ത്യന്‍ ബിസ്സിനസുകളുടെ നേര്‍ക്കു നടന്ന ആക്രമണത്തെയും അപലപിക്കുന്ന പ്രമേയം അവതരിപ്പിച്ചു.  ഈ ആക്രമണം നടത്തിയവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വരാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണവും അനന്തര സംഭവങ്ങളും; പമ്പ ചര്‍ച്ച സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക