ഷിക്കാഗോ ∙ ഷിക്കാഗോ സിറ്റിയിൽ പിതൃദിന വാരാന്ത്യത്തിൽ നടന്ന വെടിവയ്പ്പിൽ പരുക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടേയും എണ്ണത്തിൽ വർധനവ്. പിതൃദിന വാരാന്ത്യത്തിൽ നടന്ന വെടിവയ്പ്പിൽ 14 പേർ മരിച്ചു. 104 പേർക്കു വെടിയേറ്റിരുന്നു. 2020 വാരാന്ത്യങ്ങളിൽ ഷിക്കാഗോ തെരുവീഥികളിൽ നടന്ന അക്രമ സംഭവങ്ങളിൽ വലുതാണ് പിതൃദിനവാരാന്ത്യത്തിൽ ഉണ്ടായിരിക്കുന്നത്. 2012 നു ശേഷം ഉണ്ടായ ഏറ്റവും ഭീകരമായ വാരാന്ത്യം. കൊല്ലപ്പെട്ടവരിൽ 12 പേർ 18 വയസ്സിന് താഴെയുള്ളവരും, അതിൽ തന്നെ 5 കുട്ടികളും ഉൾപ്പെടുന്നു.ഡാലസിലെ മുൻ പൊലീസ് ചീഫ് അടുത്തിടെയാണ് ഷിക്കാഗോ സിറ്റി പൊലീസ് സൂപ്രണ്ടായി നിയമിതനായത്. ഷിക്കാഗോ തെരുവുകളിൽ ധാരാളം കുറ്റവാളികൾ കേന്ദ്രീകരിച്ചിട്ടുണ്ടെന്നു സൂപ്രണ്ട് ഡേവിഡ് ബ്രൗൺ പറഞ്ഞു. പിതൃദിനത്തിൽ നടന്ന അക്രമസംഭവങ്ങളിൽ ഞാൻ തീർത്തും നിരാശനാണ്. ജയിലിൽ നിന്നും പുറത്തിറങ്ങിയ കുറ്റവാളികളെ മോണിറ്റർ ചെയ്യുന്നതിനുള്ള സൗകര്യം വർധിപ്പിച്ചു കുറ്റകൃത്യങ്ങൾ തടയുകയേ മാർഗമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ കാറിൽ സഞ്ചരിച്ചിരുന്ന മൂന്നു വയസ്സുകാരി വെടിയേറ്റു കൊല്ലപ്പെട്ടിട്ടുണ്ട്. പിതാവിനെയാണ് അക്രമികൾ ലക്ഷ്യമിട്ടതെങ്കിലും കുട്ടിയുടെ ശരീരത്തിലാണ് വെടിയുണ്ട തറച്ചത്.