ചോദിച്ചത് ടോണി വലേറിയോ ആണ്. ന്യൂ മെക്‌സിക്കോ എന്ന സംസ്ഥാനത്തെ റിയോ അറീബ കൗണ്ടി നിവാസി.
കൗണ്ടിയിലെ വാന്‍ ദേ ഒണിയാതെ എന്ന സ്പാനിഷ് കോണ്‍കിസ്റ്റഡോറിന്റെ വെങ്കലത്തില്‍ തീര്‍ത്ത സ്റ്റാച്യൂ മാറ്റണമെന്ന ആവശ്യവുമായി വന്ന പ്രകടനക്കാരെ നേരിടുവാന്‍ പ്രതിമ സംരക്ഷണത്തിന് വേണ്ടി മുന്നോട്ടു വന്ന ഏതാനും തദ്ദേശവാസികളിലൊരാളാണ് 65 വയസ്സ് പ്രായം വരുന്ന ടോണി വലേറിയോ. പ്രതിമ മാറ്റാന്‍ പോകുന്നുവെന്ന് ഏതോ ഒരു അയല്‍ക്കാരന്‍ അലറി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ടോണി ഭവനത്തില്‍ നിന്നും പാഞ്ഞെത്തി. വിവരം അറിഞ്ഞു മറ്റു പലരും ഇതിനോടകം പ്രതിമ നില്‍ക്കുന്നിടത്തേക്കു ഓടിയെത്തിയിരുന്നു. അതെന്റെ ഹീറോയാണ് സ്റ്റാച്യൂ മാറ്റരുതെന്നു പറയുന്നതിനിടയില്‍ പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ പ്രതിമ ട്രക്കിലേക്കു മാറ്റുന്നു.
വെങ്കലത്തില്‍ തീര്‍ത്ത 'ല ഹൊര്‍ണത' (യാത്ര) എന്ന് നാമകരണം ചെയ്തിരിക്കുന്നതാണ് പ്രതിമ. 1598 -ല്‍ സ്പാനിഷ് ആധിപത്യം അമേരിക്കയുടെ ഉത്തരദിശയിലേക്കു എത്തിച്ച ഭീകരനായ പോരാളിയായിട്ടാണ് ഒനിയാറ്റയെന്ന സ്പാനിഷ് കോങ്കിസ്റ്റഡോറിനെ നേറ്റീവ് അമേരിക്കക്കാര്‍ കാണുന്നതു. തന്റെ അനന്തിരവന്‍ ഉള്‍പ്പെടെ 13 സ്പാനിയേര്‍ഡ്സിനെ കൊലചെയ്തതിനു പകരം വീട്ടുന്ന ഒണിയാതെ നൂറുകണക്കിന് ഗ്രാമവാസികളെ കൊല്ലുകയും പിടിക്കപ്പെട്ട ഇരുപത്തിയഞ്ചിന് മുകളില്‍ പ്രായമുള്ളവരുടെ ഒരു കാല്‍ വെട്ടിമാറ്റുവാന്‍ ഉത്തരവിടുകയും ചെതെന്നാണ് പറയപ്പെടുന്നത്. പ്രതിമയുടെ വലതു കാല്‍ 1998 -ല്‍ ആരോ വെട്ടിമാറ്റുകയുണ്ടായി.
പ്രതിയോഗികളുളോട് അതിവ ക്രൂരത കാട്ടിയ അവസാനത്തെ 'സ്പാനിഷ് കോണ്‍ക്വിസ്റ്റഡോര്‍' വാന്‍ ദേ ഒണിയാതെയുടെ പ്രതിമയില്‍ അദ്ദേഹം കുടിയേറ്റക്കാരെ നയിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്പാനിഷ് പാരമ്പര്യത്തിന്റെ ഭാഗമായി ഈ പ്രതിമയെ വിലമതിക്കുന്നവര്‍ അനേകരാണ്. മത്സരബുദ്ധിയോടെ പ്രതിമകള്‍ തകരുമ്പോള്‍ ഓരോ വിഭാഗത്തിനും പറയാന്‍ ഒരുപാട് ന്യായങ്ങളുണ്ടാവും.
സംഘര്‍ഷ ഭരിതമായ നിമിഷങ്ങള്‍ക്കിടയില്‍ ആര്‍ക്കോ വെടിയേറ്റു. പ്രതിമ സംരക്ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. പോലീസിനെതിരെ മറ്റെല്ലാ നഗരങ്ങളിലും പ്രതിഷേധം നടക്കുമ്പോള്‍ തന്നെ ഇവിടെ സഹായത്തിനായി പോലീസു തന്നെയാണ് എത്തുന്നതെന്നത് വിചിത്രമായി തോന്നാം. പ്രതിഷേധക്കാരും സഹായത്തിനു വിളിക്കുന്നത് പോലീസിനെയാണ്. (വെടിയുതിര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍).
പ്രതികരിക്കാനാവാത്ത പ്രതിമകളോടുള്ള കടുത്ത പ്രതിഷേധം അമേരിക്കയില്‍ ശക്തിപ്പെടുകയാണ്. കോണ്‍ഫെഡറേറ്റ് പ്രതിമകളും അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമായ ഇതര പ്രതിമകളും എന്നുവേണ്ട പ്രതിമകളുടെ കഷ്ടകാലം തന്നെ. പലപ്പോഴും പോലീസ് നോക്കുകുത്തികളായി നില്‍ക്കുന്നു. അമേരിക്കയില്‍ എവിടെയും ഇന്ന് കാണുന്ന കാഴ്ചയാണിത്. തങ്ങള്‍ക്കു അനിഷ്ടമായ പ്രതിമകള്‍ ഒരു വിഭാഗം ആളുകള്‍ വിപ്ലവാവേശത്തോടെ തകര്‍ക്കുന്നു.
ചരിത്രം തിരുത്തിയെഴുതുവാനുള്ള ലക്ഷ്യമോ ഇതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങള്‍ ഇതു ആഘോഷമാക്കുന്നു. പലരും ഈ പ്രതിമകളുടെ നേര്‍ക്കുള്ള പ്രതിഷേധം എവിടെചെന്നെത്തും എന്ന് ടോണി വലേറിയോയെപ്പോലെ ആശങ്കപ്പെടുന്നു.
ചരിത്രത്തിന്റെ ഭാഗമായ പ്രതിമകള്‍ നശിപ്പിക്കുവാന്‍ ഒരു വിഭാഗം ജനങ്ങള്‍ ആക്രോശിക്കുമ്പോള്‍ പ്രതിഷേധത്തിന്റെ മുന്നില്‍ ആരും എതിര്‍ക്കുവാനോ ചോദ്യം ചെയ്യുവാനോ ഒരുമ്പെടുന്നില്ല. ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കുവാനുള്ള ബാലിശമായ നടപടികള്‍ സമൂഹമധ്യത്തില്‍ ഏകപക്ഷീയമായി നടപ്പാക്കുന്നുണ്ട് .
വിമര്‍ശിക്കുന്നവരുടെ താമസസ്ഥലം, അവരുടെ ബിസിനെസ്സ് എന്നിവ കേന്ദ്രീകരിച്ചു പ്രതിഷേധം തുടങ്ങുന്നു. വിയോജിക്കുന്നവരുടെ ജോലി നഷ്ടപ്പെടുന്നു, പലരും നിയമക്കുരുക്കില്‍ പെടുന്നു. എന്നുവേണ്ട പ്രതിഷേധത്തെ വിമര്‍ശിക്കുന്നവരോട് സഹതാപം കാട്ടിയാല്‍ പോലും പണി കിട്ടുമെന്നുറപ്പ്. രാജ്യം അരാജകാവസ്ഥയിലേക്കു പോകുകയാണോ? സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ചിലരുടെയെങ്കിലും അഭിപ്രായം.
ക്രമസമാധാനം ഉറപ്പാക്കേണ്ട പോലീസിനെ പാര്‍ട്ടിയടിസ്ഥാനത്തില്‍ നേതാക്കള്‍ മത്സരബുദ്ധിയോടെ നിര്‍വീര്യമാക്കുമ്പോള്‍ വിപ്ലവകാരികളുടെ അജണ്ടാ നടപ്പാക്കുവാന്‍ എത്ര എളുപ്പം. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന വിപ്ലവ അജണ്ടാ. വിവേകമുള്ളവര്‍ ചോദിക്കുന്നു, ഈ രാജ്യത്തിനെന്തുപറ്റി ? കൊളംബസ് പ്രതിമകള്‍, കോണ്‍ഫെഡറേറ്റ് പ്രതിമകള്‍, ചെറുതും വലുതുമായ ഒട്ടേറെ പ്രതിമകള്‍, ശിലയില്‍ കൊത്തിയതും ലോഹത്തില്‍ നിര്‍മിച്ചതും, അങ്ങനെ ഓരോന്നോരോന്നായി വീഴുകയാണ്.
'അടുത്തത് സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിയോ?' ടോണി വലേറിയോയോടൊപ്പം ഓരോ അമേരിക്കക്കാരനും ഇന്ന് ചോദിച്ചുപോകും. ലോകം അമേരിക്കയെ നോക്കി ചിരിക്കുമ്പോള്‍ ഇല്ലാതാവുന്ന പ്രതിമകളോടൊപ്പം നഷ്ടപ്പെടുന്നത് അമേരിക്കന്‍ സ്വപ്നങ്ങളാവുമോ?