ഫ്ലോറിഡാ ∙ കോവിഡ് 19 നിയന്ത്രണാധീതമായതോടെ ലോക്ഡൗണിൽ ഇളവ് നൽകിയതും, ജനങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതും, ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രകടനങ്ങളും കൊറോണ വൈറസിന്റെ പുതിയ വ്യാപനത്തിനു വഴിയൊരുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽ പ്രതിദിനം 20,000 കോവിഡ് കേസുകളാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നതെന്നും ടെക്സസ്, ഫ്ലോറിഡാ, കാലിഫോർണിയ തുടങ്ങിയ 21 സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുതലും ഉണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.ജൂൺ 14 ന് ലഭ്യമായ കണക്കുകൾ അനുസരിച്ചു അമേരിക്കയിൽ 2093335 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ 561816 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 115729 ആയി ഉയർന്നു. ന്യുയോർക്കിലാണ് ഏറ്റവും കൂടുതൽ മരണം 30790, രണ്ടാമത് ന്യുജഴ്സി 12489, കാലിഫോർണിയ, ഫ്ലോറിഡ,ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തൊട്ടടുത്തു നിൽക്കുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ശക്തമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സിഡിസി നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.