Image

കല കുവൈറ്റിന്റെ കൊച്ചിയിലേക്കുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 18ന്

Published on 14 June, 2020
 കല കുവൈറ്റിന്റെ കൊച്ചിയിലേക്കുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 18ന്


കുവൈറ്റ് സിറ്റി: കോവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ രണ്ടാം ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 18ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും.

സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മുന്‍ഗണനാക്രമം പാലിച്ചുകൊണ്ട് ആദ്യഘട്ട രജിസ്‌ട്രേഷനില്‍ നിന്നും തെരഞ്ഞെടുത്ത യാത്രികരെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്. ഗര്‍ഭണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, രോഗികളായവര്‍, തുടര്‍പഠനത്തിനു പോകേണ്ട വിദ്യാര്‍ഥികള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് രണ്ടാം ഘട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആദ്യ ഘട്ടത്തില്‍ 322 പേരും 10 കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 332 യാത്രക്കാരാണ് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടത്. കുവൈറ്റ് എയര്‍വേസിന്റെ സഹകരണത്തോടെയാണ് കല കുവൈറ്റ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാട് ചെയ്യുന്നത്.

നിരവധിയാളുകളാണ് രാജ്യാന്തര സര്‍വീസുകള്‍ മുടങ്ങിയതിന്റെ ഭാഗമായി കുവൈറ്റില്‍ കുടുങ്ങിയിരിക്കുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള വിമാന സര്‍വ്വീസുകളുടെ അപര്യാപ്തത മൂലം നിരവധിയാളുകള്‍ നാട്ടിലേക്ക് മടങ്ങുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കൂടുതല്‍ ആളുകളെ നാട്ടിലെത്തിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക