എന്റെ നിശ്വാസങ്ങളുടെ
ഗതി വേഗങ്ങൾക്കൊപ്പം
സഞ്ചരിച്ചവൾ
ചിന്തയുടെ ഗോവണിപ്പടികൾ
എന്നോടൊപ്പം കയറിയവൾ
എന്റെ കണ്ണിലെ രാസമാറ്റം
വ്യക്തമായി തിരിച്ചറിഞ്ഞവൾ
ചിലപ്പോഴെല്ലാം
വിവേകത്തിന്റെ മഴത്തുള്ളികൾ
എന്നിലേക്ക് പ്രവഹിപ്പിച്ചവൾ
ഒരു വാക്കിന്റെ വാൾമുന കൊണ്ടുപോലുമെന്റെ
ഹൃദയം നുറുക്കാത്തവൾ
രാവിരുളുമ്പോൾ
തളർന്ന കോശങ്ങളുമായി മല്ലിടുന്നവൾ
പുകയുന്ന മോഹങ്ങളുമായി
എന്നിലേക്ക് ചായുന്നവൾ
സഹനത്തിന്റെ പ്രതീകം പോലെ
വാടിത്തളർന്നവൾ
അവളാണിന്നലെ
ഒന്നും മിണ്ടാതെ യാത്രയായത്..
എന്നിലൊരു ചോദ്യത്തിന്റെ വാൽക്കഷണം
അവശേഷിപ്പിച്ചുകൊണ്ട്..