ഫ്ലോറിഡാ ∙ ചെറുപ്പക്കാരന്റെ കൈയിലിരുന്ന സെൽഫോൺ തോക്കാണെന്നു തെറ്റിധരിച്ചതിനെ തുടർന്ന് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിവെച്ചതിനെ തുടർന്ന് മാരകമായി പരുക്കേൽക്കുകയും അരയ്ക്കു താഴെ പൂർണ്ണമായും തളർച ബാധിക്കുകയും ചെയ്ത ഡോൺട്രൽ സ്റ്റീഫന് 6 മില്യൺ ഡോളർ അനുവദിച്ചുകൊണ്ടുള്ള ബില്ലിൽ ഫ്ലോറിഡാ ഗവർണർ റോൺ ഡിസെയ്ന്റ്സ് ഒപ്പുവച്ചു.
2013 ൽ നടന്ന ഷൂട്ടിങ്ങിലാണു കറുത്ത വർഗ്ഗക്കാരനായ ചെറുപ്പക്കാരന് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടത്.ഇത്തരം കേസ്സുകളിൽ ഏറ്റവും കൂടുതൽ 200,000 ഡോളർ നൽകിയാൽ മതി എന്ന നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമ നിർമാണം ഫ്ലോറിഡാ ലജിസ്‌ലേച്ചർ അംഗീകരിച്ചത്.
016 ൽ ഫെഡറൽ ജൂറി 22 മില്യൺ നഷ്ടപരിഹാരം നൽകുന്നതിന് സംഭവത്തിൽ ഉൾപ്പെട്ട ഡെപ്യൂട്ടിയോടു ആവശ്യപ്പെട്ടിരുന്നു. ആദ്യം ആവശ്യം നിരാകരിച്ചുവെങ്കിലും പിന്നീട് നടന്ന ചർച്ചയിൽ പാം ബീച്ച് ഷെറിഫ് 4.5 മില്യൺ ഡോളർ നൽകുന്നതിന് സമ്മതിച്ചിരുന്നു. റിപ്പബ്ലിക്കന് ഭൂരിപക്ഷമുള്ള ലജിസ്ലേച്ചറാണ് 6 മില്യൺ ഡോളർ അനുവദിച്ചത്.
ഇതിൽ 3.4 മില്യൺ ജീവിത ചിലവിനും അറ്റോർണി ഫീസായി 1.1 മില്യണും, മെഡിക്കൽ ബില്ലിനു 2.5 മില്യൻ ഡോളറുമാണ് ചിലവഴിക്കുക.തിരക്കുപിടിച്ച റോഡിലൂടെ സൈക്കിൾ ഓടിച്ചിരുന്ന സ്റ്റീഫൻ ഡെപ്യൂട്ടി ആഡംസ് ലിനിന്റെ പെട്രോൾ കാറിനു നേരെ നടന്നടുക്കുന്നതു കണ്ടാണ് ഡെപ്യൂട്ടി നിറയൊഴിച്ചത്. സ്റ്റിഫന്റെ കയ്യിലുണ്ടായിരുന്ന സെൽഫോൺ തോക്കാണെന്ന ഡെപ്യൂട്ടി തെറ്റിദ്ധരിച്ചതാണ് വെടിവയ്പിലേക്കു നയിച്ചത്. വെടിയേറ്റ് നിലത്തു വീണ സ്റ്റീഫനു ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ ഡെപ്യൂട്ടിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.