Image

ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ മലയാളിയുടെ വേദനിപ്പിക്കുന്ന വരകൾ (വിജയ് .സി.എച്ച്)

Published on 11 June, 2020
ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ  മലയാളിയുടെ വേദനിപ്പിക്കുന്ന വരകൾ (വിജയ് .സി.എച്ച്)
ജീവിതവ്യഗ്രതകൾക്കിടയിൽ ഖേദപൂർവ്വം വിസ്മരിക്കേണ്ടിവന്ന ജന്മനായുള്ള ചില അഭിരുചികളെ വീണ്ടുമൊന്നു താലോലിക്കാൻ ഒരു ഇടവേള നൽകിയതാവാം ഒരുപക്ഷെ കാലൻ കൊറോണ ആകെ ചെയ്തൊരു സൽ‍ക്കർ‍മ്മം.

തങ്ങളെത്തന്നെ വീണ്ടും കണ്ടെത്താൻ അപ്രതീക്ഷിതമായി അവസരം കൊടുത്ത ആ പത്തൊമ്പതാം നമ്പറുകാരൻ കീടത്തോട് പ്രണയമൊന്നുമില്ലെങ്കിലും, എന്തോ കടപ്പാട് തോന്നുന്നുണ്ട് അതുമൂലം ഇങ്ങിനെയൊരു ആനുകൂല്യം ലഭിച്ചവർക്ക്!

കേരളത്തിലെ അതിഥി തൊഴിലാളികളുടെ നൊമ്പരപ്പെടുത്തുന്ന കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ കാലഗതിയിൽ, ലോക്ക്ഡൗൺ കാലത്തു മറ്റൊരു സംസ്ഥാത്ത് കുടുങ്ങിപ്പോയൊരു മലയാളി കുടുംബത്തിൻറെ അതിജീവനവും കലാജീവിതവുംകൂടിയാണിത്.

അഞ്ചു വർഷം മുന്നെ ഹോട്ടൽ മാനേജർ ജോലി സ്വീകരിച്ച് കുടുംബസമേതം പൂനക്ക് വണ്ടി കയറുമ്പോൾ കൂടെ കൊണ്ടുപോയ പൈൻറിങ് സാമഗ്രികളുടെ പെട്ടി രണ്ടു മാസംമുന്നെയാണ് കെ.കെ ചേന്നംകുളത്ത് എന്ന അപരനാമം സ്വീകരിച്ചിട്ടുള്ള കല്യാൺ കുമാർ ആദ്യമായി തുറന്നത്!

ഇതിനകം പല കളർ ട്യൂബുകളും, പോസ്റ്റർ കളറുകളും, ഓയിൽ പൈൻറുകളും ഉപയോഗിക്കാൻ കഴിയാത്തവിധം ഉണങ്ങിപ്പോയതു നേരിൽക്കണ്ടപ്പോൾ അയാളുടെ ഉള്ള് തേങ്ങി. അസ്തിത്വം നിലനിർത്താൻതന്നെ ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്നവരുടെ ജീവിതത്തിൽ സുകുമാര കലകൾക്കെവിടെ സ്ഥാനം?

നിത്യേനെ 18 മണിക്കൂർവെച്ച് ആഴ്ചയിൽ ഏഴു ദിവസം ജോലിയുള്ള കെകെ മാസത്തിലൊരിക്കലാണ് 30 കിമീ ദൂരെ താമസിക്കുന്ന ഭാര്യയേയും മക്കളേയും ഒരു നോക്കു കാണുന്നത്. അതിനുള്ള സമയം കണ്ടെത്തുന്നതുപോലും സഹപ്രവർത്തകരുമായി പല ക്രമീകരണങ്ങളും നടത്തുന്നതിനൊടുവിൽ.

രാജ്യം സമ്പൂർണ്ണ ലോക്ക്ഡൗണിലേക്കു നീങ്ങിയ മാർച്ച് 24 മുതൽ കെകെ ജോലിചെയ്യുന്ന ഹോട്ടൽ ആദ്യമായി അടച്ചിട്ടു.

പൂനെ സിറ്റിയിൽനിന്ന് 40 കിമീ അകലെ, ഔറംഗബാദ് ഹൈവേയോടു ചേർന്നുകിടക്കുന്ന മഹാരാഷ്ട്രാ ഇൻഡസ്ട്രിയൽ ഡവലപ്മെൻറ് സോണിലുള്ള ഹോട്ടലിലെ തനിക്കനുവദിച്ച കൊച്ചു മുറിയിൽനിന്ന്, കുടുംബം കഴിയുന്ന മൂംബൈ ഹൈവേയിലെ രഞ്ജൻ ഗാവിലെ വസതിയിലേക്ക് കെകെ താമസം മാറി.

നീണ്ട കാത്തിരിപ്പിനുശേഷം തൻറെ ആവിഷ്കാര ചിന്തകൾക്ക് ചിറകടിച്ചുയരാൻ ഇതാ വിശാലമായ ആകാശം! തനിക്ക് ഏറ്റവും പ്രിയപ്പെട്ട കേരികേച്ചർ രചനയിൽ മുഴുകാൻ കൊറോണക്കാലമിതാ തന്നിരിക്കുന്നു അമൂല്യമായൊരു സമ്മാനം!

"ഏറെ മോഹിച്ച് ലീവിൽ നാട്ടിൽ വരാൻ ബുക്കുചെയ്ത ട്രൈൻ ടിക്കറ്റുകൾ വേദന കടിച്ചമർത്തി കേൻസൽ ചെയ്യേണ്ടിവന്നു. ഇനിയെന്ത്? കേരളത്തിൽ എത്തിയ അന്നുതന്നെ പോയി നേരിൽ കാണാൻ കൊതിച്ചിരുന്ന ചെങ്ങാതിമാരുടെ പടങ്ങൾ ഇരുന്നു വരക്കാൻ തുടങ്ങി," കെകെയുടെ ശബ്ദത്തിൽ ശോകം നിഴലിച്ചിരുന്നു.

ബോട്ടിൽ ആർട്ടിലൂടെ ബുദ്ധനെ ദൃശ്യവൽകരിച്ച് സെൻസേഷനായിമാറിയ വികാസ് പുല്ലൂണിയും, പിന്നണി ഗായകരെപ്പോലെ പാടുന്ന വിമോജും, പ്രസിദ്ധരെ അനുകരിക്കുന്ന വസന്തനും, വീടിനടുത്ത കവലയിലെ പുളിഞ്ചോട്ടിൽ പതിവായി കാണാറുള്ള അലി ഭായിയും കെകെയുടെ അയൽവാസികളായ ചെങ്ങാതിമാർ. ഇവരെയെല്ലാം മറാഠി മണ്ണിലിരിക്കുന്ന കെകെയുടെ കേരികേച്ചറൽ സ്കെച്ച് പെന്നിൻറെ തുമ്പത്തെത്തിച്ചത് പറിച്ചെറിയാൻ കഴിയാത്ത ഗതകാലസുഖസ്‌മരണകളാണ്!

പരിണതഫലമായി ലോക്ക്ഡൗൺ കാലത്ത് കെകെ വീട്ടിലിരുന്ന് വരച്ചുതീർത്തത് 'ചിരിവര' എന്നു നാമകരണം ചെയ്തിരിക്കുന്ന നൂറിൽപരം കേരികേച്ചറുകളാണ്. ഗൃഹാതുരത്വമുണർത്തുന്ന ചിന്തകളുടെ ചിത്രാത്മകമായ ഭാഷ്യം!

"ഈ ഭൂമുഖത്ത് സർവത്ര നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണയെ നാമെല്ലാം എത്രയോ ഭീതിയോടെയാണ് വീക്ഷിക്കുന്നത്. എന്നാൽ, ഇതുമൂലം യാദൃച്ഛികമായി ലഭിച്ച ഈ ഒഴിവുകാലം വളരെ പ്രിയങ്കരമായിത്തോന്നുന്നു!" ഫോണിലൂടെ കേട്ട ശബ്ദത്തിൽപോലും കെകെയുടെ ഉത്സാഹവും ആഹ്ലാദവും ദർശിക്കാനായി.

ദീർഘമായ കാലയളവിൽ പാലെറ്റും, ബ്രഷും തൊട്ടിട്ടില്ലാത്തതിനാൽ, വരയിൽ തൻറെ കൈവഴക്കം നഷ്ടമാകുമോയെന്ന് വ്യാകുലപ്പെട്ടിരിക്കുന്ന സമയത്തെത്തിയ ലോക്ക്ഡൗൺ-വെക്കേഷൻ വലിയൊരനുഗ്രഹമായെന്ന് ഈ ചിത്രകാരൻ പറയുന്നു.

ലളിതമായ പെൻസിൽ വർക്ക് മുതൽ കത്തികൊണ്ട് ഓയിൽ പെയ്ൻറ് തേച്ചുപിടിപ്പിച്ചു രചിക്കുന്ന (Palette Knife Oil Painting) മനോഹരമായ ക്ലാസ്സിക് ദൃശ്യങ്ങൾവരെ കെകെയുടെ കൈകൾക്കു വഴങ്ങുമെങ്കിലും, ലോക്ഡൗൺ കാലത്തേക്ക് ഈ കലാകാരൻ തിരഞ്ഞെടുത്തത് പ്രധാനമായും 'ചിരിവര'കളാണ്.

ആഡംബരമുള്ളതായി തോന്നില്ലെങ്കിലും, കാരികേച്ചർ എന്ന കലാശാഖയിലൂടെ തത്വശാസ്ത്രവും, സാഹിത്യവും, ഗുണദോഷ നിരൂപണവും, സർഗ്ഗശക്തിയുള്ള വിമർശനവുമെല്ലാം സാധാരണക്കാരന് പെട്ടെന്ന് ഗ്രഹിക്കുവാൻ കഴിയുന്ന രൂപത്തിൽ അവതരിപ്പിക്കുവാൻ കഴിയുമെന്ന് കെകെ വ്യക്തമാക്കുന്നു.

"അഞ്ചുവർഷമായി മനസ്സിൽ കെട്ടിക്കിടക്കുന്നതെല്ലാം ചറപറാന്ന് വരച്ചുതീർക്കാമെന്നതായിരുന്നു പ്രധാന ആകർഷണം. വല്ലാത്തൊരു ആവേശത്തിലാണ് ഞാനിപ്പോൾ! ഒരു മണിക്കൂറുകൊണ്ട് ഞാനൊരു കാരിക്കേച്ചർ വരക്കും. ചില ദിവസങ്ങളിൽ മൂന്നു വർക്കുകൾവരെ ചെയ്തിട്ടുണ്ട്," കെകെ പങ്കുവെച്ചു.

"രാജ്യമിപ്പോൾ അടച്ചിടലിൻറെ നാലാംഘട്ടത്തിലാണ്.
മാർഗനിർ‍ദ്ദേശങ്ങളിൽ അയവു വരുത്തിയാൽ ഹോട്ടൽ തുറക്കും. അപ്പോൾ തിരക്കോടു തിരക്കുള്ള ആ 'ബിസിനസ്' ജീവിതത്തിലേക്ക് എനിക്കു തിരിച്ചു പോകേണ്ടേ? പിന്നെയൊന്നും നടക്കില്ലല്ലൊ."

ഫൈൻ ആർട്സ് കോളേജിൽ ചിത്രരചന കോഴ്സിന് ഒന്നാം റാങ്കിൽ കെകെക്ക് അഡ്മിഷൻ ലഭിച്ചിട്ടും, അതിനു പോകാതെ ഹോട്ടൽ മാനേജ്മെൻറ് പഠിക്കാൻ പോകേണ്ടിവന്നത് അതിജീവനം വരപ്പുകൊണ്ടു കഴിയില്ലെന്ന് മുതിർന്നവർ അനുശാസിച്ചതുകൊണ്ടാണ്.

ഫൈൻ ആർട്സ് കോഴ്സിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൻറെ വിധി കർത്താവായെത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി, വരച്ചു പഠിച്ചുവെച്ചിരിക്കുന്ന നദിയുടെ തീരത്തെ തെങ്ങും, പുക തുപ്പിയോടുന്ന തീവണ്ടിയുമൊന്നുമല്ലാതെ, ആദ്യമായി മനസ്സിലെത്തുന്നതൊന്നു വരക്കാൻ പരീക്ഷാർ‍ഥികളോട്
ആവശ്യപ്പെട്ടപ്പോൾ, കെകെ വരച്ചത് ഹാളിൽ നിരീക്ഷകനായി ഇരുന്നിരുന്ന വരയുടെ രാജാവിനെത്തന്നെയായിരുന്നു!

ഇടതൂർന്നു തഴച്ചുവളർന്ന വെള്ളിത്താടിയാലും മുടിയാലും 'സൗന്ദര്യം അൽപം കൂടുതൽ തോന്നിക്കുന്ന' 'കെകെയുടെ നമ്പൂതിരി'യെ കണ്ടു സ്‌തബ്‌ധനായ 'ആർട്ടിസ്റ്റ് നമ്പൂതിരി', റേങ്ക് ലിസ്റ്റിൽ അതു വരച്ചയാളെ ഒന്നാമനാക്കിയതിൽ അതിനാൽ അത്ഭുതമുണ്ടോ? നമ്പൂതിരിയുടെ പെണ്ണുങ്ങൾക്കു മാത്രമല്ല, ആണുങ്ങൾക്കും ചന്തം ഇത്തിരി കൂടുതാലാണെന്നത് പൊതുവിജ്ഞാനം!

നമ്പൂതിരിയെ മാത്രമല്ല, രാജാ രവി വർമ്മയേയും, ടാഗോറിനേയും, പികാസ്സൊയെയും, വാൻ ഗോഗിനേയും, ക്ലാഡ് മോണറ്റിനേയും, ഡാ വിൻചിയേയും, മൈക്കേൽ ആഞ്ജലോയേയും, കെകെ നോക്കിക്കാണുന്നത് ആരാധനയോടെയാണ്. എന്നാൽ, ഇവരാരുംതന്നെ കെകെയുടെ രചനകളെ സ്വാധീനിച്ചിട്ടില്ലായെന്നതാണ് ഈ ചെറുപ്പക്കാരനെ ഒരു വേറിട്ട കലാകാരനാക്കുന്നത്.

"പ്രശസ്തരെയും, സെലബ്രിറ്റികളെയും വരക്കാനും അവരുടെ പടങ്ങളെക്കൊണ്ട് ചുമർ അലങ്കരിക്കാനും ധാരാളം പേരുണ്ടല്ലൊ. അതുകൊണ്ട് ഞാൻ കൂടുതൽ‍ ഇഷ്‌ട്ടപ്പെടുന്നത് സമൂഹത്തിലെ താഴെത്തട്ടിൽ കിടക്കുന്നവർക്കുവേണ്ടി ചായം ചാലിക്കാനാണ്. മരപ്പണിക്കാരനെയും, കൽപ്പണിക്കാരനെയും, കോൺക്രീറ്റ് വാർപ്പ് ജോലിക്കാരനേയും , പൈൻറിങ് തൊഴിലാളിയെയുമെല്ലാം ഞാൻ ആവിഷ്കരിക്കുന്നുണ്ട്," കെകെ പറഞ്ഞു.

'നമ്മെ ശരിയാക്കാൻ നാം തന്നെ ക്വട്ടേഷൻ കൊടുക്കുന്ന എടപാടാണ് ജനാധിപത്യം' എന്നു പറഞ്ഞ കൊച്ചു കവിമിടുക്കൻ ദ്രുപദ് ഗൗതമും, മിമിക്രി കലാകാരൻ വിനോദും, കാർട്ടൂണിസ്റ്റ് പ്രിൻസും, ഇവരെപ്പോലെയുള്ള മറ്റു പലരും ശരിക്കും അറിയപ്പെടേണ്ടവരാണെന്ന് കെകെ കരുതുന്നു.

"ഇക്കാരണത്താൽ ഇങ്ങിനെയുള്ളവരും എൻറെ വരക്ക് വിഷയങ്ങളായിട്ടുണ്ട്," കെകെ തൻറെ രീതികൾ വിവരിച്ചു.

എന്നാൽ, അടുത്തറിയുമ്പോഴോ കേട്ടറിയുമ്പോഴോ ഏതെങ്കിലുമൊരു മണ്ഡലത്തിൽ പ്രാഗൽ‍ഭ്യമോ പ്രത്യേകതയോ ഉള്ളവരാണെന്ന് കെകെക്കു തോന്നിയവർ ആരായാലും അവരെല്ലാം അദ്ദേഹത്തിൻറെ രചനകളിൽ കഥാപാത്രങ്ങളാകുന്നു. വിഷയം തിരഞ്ഞെടുക്കുന്നതിൽ മറ്റൊരു മാനദണ്ഡവുമില്ലെന്നും കെകെ കൂട്ടിച്ചേർത്തു.

പൂനെയിൽ പോകുന്നതിനുമുന്നെ കേരളത്തിലെ കലാ-സാംസ്കാരിക-സാഹിത്യ മേഖലകളിൽ അത്യന്തം സജീവമായിരുന്ന ഈ ചിത്രകാരന് മുഖപരിചയമുള്ളവർ സംസ്ഥാനത്ത് എമ്പാടുമുണ്ട്. തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ഗവർമെൻറ് കോളേജിലെ അദ്ധ്യാപകനും പ്രഭാഷകനുമായ വിജു നായരങ്ങാടിയും, മലയാള ബാലസാഹിത്യകാരൻ രാമകൃഷ്ണൻ കുമരനല്ലൂരും, കാഥികൻ ജോസ് കല്ലടയും, കണ്ണൂരുകാരൻ മാഷ് പത്മനാഭൻ ബ്ലാത്തൂരും, പ്രസാധക പ്രസിദ്ധനായ പുനലൂരുകാരൻ എ൯.ബി സുരേഷും കെകെയുടെ
ചിരിവരകൾക്ക് മുഖഭാവം നൽകിയത് അതിനാൽ സ്വാഭാവികം.

ഒരു വ്യക്തിയിൽ പ്രകടമായിക്കാണുന്നൊരു കാര്യത്തെ പെരുപ്പിച്ചു കാണിച്ച് നർമ്മം ജനിപ്പിക്കുന്നതാണ് കാരികേച്ചറെങ്കിൽ, കെകെയുടെ വരകൾ ഒരു നിരൂപകന്‍റെ വസന്തമാണ്. കടുപ്പമുള്ള കവിതകളെഴുതി ശിഷ്യരെ നടുക്കുന്ന കണ്ണൂർ ഹൈസ്കൂളിലെ നിസ ടീച്ചറുടെ കയ്യിൽ ബാലരമയും ടോം & ജെറിയും കൊടുക്കുന്നതിനേക്കാൾ ശക്തിയേറിയ മറ്റൊരു ആക്ഷേപഹാസ്യമുണ്ടോ?

പാലക്കാട്ടെ കോളേജ് അദ്ധ്യാപിക ജീജയുടെ കയ്യിൽ ചൂരൽ കൊടുത്തതും, കൊടുങ്ങല്ലൂരിലെ യുവകവയിത്രി ജിഷ കാർത്തികയുടെ കഴുത്തിൽ 'ഇന്നത്തെ കവിത' എന്ന ID തൂക്കിയതും അനുവാചകരെ ചിന്തിച്ചിരുന്നു ചിരിപ്പിക്കുന്ന കെകെയുടെ കരുത്തുള്ള രൂപവൽ‍ക്കരണങ്ങളിൽ ചിലതാണ്.

ഈയിടെയായി കണ്ടുവരുന്ന iPad-ഉും മറ്റും ഉപയോഗിച്ചുള്ള ഡിജിറ്റൽ കേരികേച്ചറിങ്ങിൽ കലാകാരന് സ്ഥാനമില്ലെന്നും, കലാപരമായ സൃഷ്ടി നടത്തണമെങ്കിൽ കടലാസും പെന്നും, യന്ത്രത്തിൻറേതല്ലാത്ത മനസ്സുംതന്നെ വേണമെന്നും കെകെ വിശ്വസിക്കുന്നു.

"പത്തമ്പതു കേരികേച്ചർ വരച്ചു പിന്നിട്ടപ്പോൾ, ഒരു
ചെയ്ഞ്ചിന് ഒരു നൈഫ് വർക്കു ട്രൈ ചെയ്തു. ഭാര്യ കൂടെയിരുന്ന് പാട്ടുകൾ പാടിത്തന്നതിനാൽ, രണ്ടു ദിവസംകൊണ്ടത് തീർക്കാൻ സാധിച്ചു," കെകെ ആവേശംകൊണ്ടു.

ഭാര്യ സയന ഇഷ്ടഗാനങ്ങളുമായി കൂട്ടിരിക്കുന്നതാണത്രെ കെകെ സൃഷ്ടികളുടെ മാസ്മരികമായ ചാലകശക്തി! ഒരു ഗായക കുടുംബത്തിലെ അംഗമായ സയന നാടൻ പാട്ടുകളും സിനിമാഗാനങ്ങളും ആലപിച്ച് ഈയിടെ ഒരു യുറ്റ്യൂബ് താരമായിമാറിയ കലാകാരിയാണ്.

"അടുക്കള ജോലികഴിഞ്ഞ്, മകൾ താരയും മകൻ മാധവും അനുവദിക്കുന്ന പക്ഷം, സയന കൂടെയിരുന്നു പാടും. ശ്രവിക്കാൻ അവളുടെ ശബ്ദമുണ്ടെങ്കിൽ, വർക്ക് നീങ്ങുന്നതറിയില്ല," ചിത്രകാരൻ വെളിപ്പെടുത്തി.

കോവിഡും അടച്ചുപൂട്ടലും ഒഴിഞ്ഞ് കേരളക്കര പിടിക്കാനുള്ള തീവ്ര മോഹവുമായി അന്യസംസ്ഥാനത്തു കഴിയുന്ന ഈ മലയാളി കുടുംബത്തിന് നാടെത്തുംവരെ കഴിച്ചുകൂട്ടാനുള്ള അവലംബമാണ് ഇന്ന് ഈ കലാജീവിതം!

ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ  മലയാളിയുടെ വേദനിപ്പിക്കുന്ന വരകൾ (വിജയ് .സി.എച്ച്)ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ  മലയാളിയുടെ വേദനിപ്പിക്കുന്ന വരകൾ (വിജയ് .സി.എച്ച്)ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ  മലയാളിയുടെ വേദനിപ്പിക്കുന്ന വരകൾ (വിജയ് .സി.എച്ച്)ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ  മലയാളിയുടെ വേദനിപ്പിക്കുന്ന വരകൾ (വിജയ് .സി.എച്ച്)ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ  മലയാളിയുടെ വേദനിപ്പിക്കുന്ന വരകൾ (വിജയ് .സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക