ഡാലസ് ∙ മിനിയാപോലീസിൽ കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ചു വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറിയ പ്രതിഷേധപ്രകടനങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേൽക്കുകയും നൂറു കണക്കിനു ആളുകളെ അറസ്റ്റു ചെയ്തു ജയിലിലടക്കുകയും ചെയ്തു. ഗതാഗത തടസ്സം സൃഷ്ടിച്ചു ജനങ്ങൾ റോഡുകളിൽ നിലയുറപ്പിക്കുകയും ചെയ്തു.
ഇതിനോടനുബന്ധിച്ചു ഡാലസിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ മൂന്നാം ദിവസത്തേക്ക് കടന്നതോടെ അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ഡാലസ് കൗണ്ടി ജയിലിനു മുമ്പിലും ഡാലസ് ഡൗൺ ടൗണിലും വൻ പ്രതിഷേധമാണ് അരങ്ങേറിയത്.
ഇതിനെ തുടർന്ന് പൗരന്മാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണെന്നും ഡാലസ് കൗണ്ടിയിൽ പ്രധാന കേന്ദ്രങ്ങളായ ഡൗൺ ടൗൺ, സിഡാർ, ഡീപ് ഈലം, അപ് ടൗൺ, വിക്ടറി പാർക്ക് എന്നിവയിൽ നൈറ്റ് കർഫ്യു ഏർപ്പെടുത്തുകയാണെന്ന് ഡാലസ് പോലീസ് ചീഫ് റിനെ ഹാൾ മെയ് 31 ഞായറാഴ്ച വൈകിട്ട് പ്രഖ്യാപിച്ചു.
വൈകിട്ട് 7 മുതൽ രാവിലെ 6 വരെയാണ് ഇപ്പോൾ കർഫ്യു പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 7 വരെ കർഫ്യു തുടരുമെന്നും ചീഫ് പറഞ്ഞു. ടെക്സസ് ഗവർണർ ടെക്സസിലെ എല്ലാ കൗണ്ടികളിലും ഡിസാസ്റ്റർ ഡിക്ലറേഷൻ നടത്തി.
ഫെഡറൽ ലൊ എൻഫോഴ്സ്മെന്റ്, പീസ് ഓഫിസേഴ്സായി പ്രവർത്തിക്കുവാൻ അവസരം ലഭിക്കുന്നതിനു വേണ്ടിയാണ് ഡിസാസ്റ്റർ ഡിക്ലറേഷൻ എന്ന് ഗവർണർ ഏബട്ട് മെയ് 31 ന് ഞായറാഴ്ച ഉച്ചക്ക് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.