ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ഡൗൺ തുടരും. ജൂൺ എട്ടു മുതൽ വിപുലമായ ഇളവുകൾ അനുവദിക്കും. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂൺ എട്ടുമുതൽ തുറക്കാം.ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവയും തുറക്കാം. ആരോഗ്യവകുപ്പിന്റെ മാർഗരേഖഅനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം രണ്ടാം ഘട്ടത്തിലായിരിക്കും തീരുമാനിക്കുക. സ്കൂളുകളും കോളജുകളും തുറക്കുന്നത് സംസ്ഥാനങ്ങളോട് ആലോചിച്ച് തീരുമാനിക്കും.
സംസ്ഥാനം കടന്നും ജില്ല കടന്നുമുള്ള യാത്രയ്ക്കും അനുമതി നൽകും. ഇതിന് മുൻകൂർ അനുമതിയോ ഇ–പാസോ ആവശ്യമില്ലെന്നും കേന്ദ്ര സർക്കാര്‍ അറിയിച്ചു. എന്നാൽ അതത് സംസ്ഥാന സർക്കാരുകൾക്കു സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്താം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും.