Image

ലോക്ക് ഡൗണില്‍ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍ക്കായി എന്തു ചെയ്തു? സംസ്ഥാനങ്ങളെയും കേന്ദ്രത്തെയും നിര്‍ത്തിപൊരിച്ച്‌ സുപ്രീംകോടതി

Published on 28 May, 2020
ലോക്ക് ഡൗണില്‍ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍ക്കായി എന്തു ചെയ്തു? സംസ്ഥാനങ്ങളെയും കേന്ദ്രത്തെയും നിര്‍ത്തിപൊരിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനിടെ പലയിടങ്ങളിലായി കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികള്‍ക്കായി സര്‍ക്കാരുകള്‍ എന്താണ് ചെയ്തതെന്ന് സുപ്രീം കോടതി. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സ്വമേധയാ എടുത്ത കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിരവധി ചോദ്യങ്ങള്‍ ആരാഞ്ഞു.


തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. കുടുങ്ങിപ്പോയവര്‍ക്കായി ഭക്ഷണം, താമസ സൗകര്യം, ഗതാഗതം തുടങ്ങിയ കാര്യങ്ങളില്‍ എന്തു ചെയ്തുവെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് അന്‍പതോളം ചോദ്യങ്ങളാണ് മൂന്നംഗ ബെഞ്ച് ചോദിച്ചത്.


കുടിയേറ്റ തൊഴിലാളികള്‍ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ആരാഞ്ഞു. അവരോട് യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതില്‍ കോടതിക്ക് തര്‍ക്കമില്ല. എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. ടിക്കറ്റ് നിരക്കില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.


എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല? എല്ലാവരേയും ഒന്നിച്ച്‌ കൊണ്ടുപോവാനാവില്ലെന്ന പ്രശ്‌നം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ യാത്ര ഉറപ്പാവുന്നതുവരെ എല്ലാവര്‍ക്കും ഭക്ഷണവും താമസസൗകര്യവും നല്‍കണം. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ എത്ര സമയം വേണമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക