Image

കൊടി സുനിക്കും രജീഷിനുമായി പാര്‍ട്ടിഗ്രാമങ്ങളില്‍ മിന്നല്‍ റെയ്ഡ്

Published on 28 May, 2012
കൊടി സുനിക്കും രജീഷിനുമായി പാര്‍ട്ടിഗ്രാമങ്ങളില്‍ മിന്നല്‍ റെയ്ഡ്
തലശേരി: ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയായ കൊടിസുനിയേയും സംഭവത്തിലെ മുഖ്യസൂത്രധാരനെന്നു കരുതുന്ന പാട്യം സ്വദേശി ടി.കെ. രജീഷിനേയും പിടികൂടാന്‍ ഇന്നലെ രാത്രിയില്‍ ചൊക്ലി, പള്ളൂര്‍, പാട്യം മേഖലകളിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ പോലീസ് മിന്നല്‍ റെയ്ഡ് നടത്തി. സായുധസേനയുടെയും ബോംബ് സ്‌ക്വാഡിന്റെയും സഹായത്തോടെയായിരുന്നു റെയ്ഡ്.

പാനൂര്‍ സിഐ ജയന്‍ ഡൊമിനിക്, ചൊക്ലി പ്രിന്‍സിപ്പല്‍ എസ്‌ഐ ഷിജു, ചോമ്പാല എസ്‌ഐ ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രണ്ടുപേരുടെയും രഹസ്യതാവളങ്ങളെന്നു കരുതുന്ന വീടുകളുള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇരുവരും തങ്ങാന്‍ സാധ്യതയുണെ്ടന്നു കരുതിയ വീടുകളെല്ലാം പോലീസ് സംഘം അരിച്ചുപെറുക്കിയെങ്കിലും ഇരുവരെയും കണ്‌ടെത്താന്‍ സാധിച്ചില്ല. പാര്‍ട്ടിഗ്രാമങ്ങളില്‍ റെയ്ഡിനു ചെന്നാല്‍ പ്രവര്‍ത്തകര്‍ ചെറുക്കുമെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും എവിടെയും ഒരു തരത്തിലുള്ള ചെറുത്തു നില്പുമുണ്ടായിരുന്നില്ലെന്നു റെയ്ഡിനു നേതൃത്വംനല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടി.കെ. രജീഷ് മുംബൈയിലേക്കും കൊടി സുനി കര്‍ണാടകയിലേക്കും കടന്നിട്ടുണെ്ടന്ന സൂചനകളെ തുടര്‍ന്ന് ഈ രണ്ടു സംസ്ഥാനങ്ങളിലെയും പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം തെരച്ചില്‍ നടത്തുന്നുണ്ട്.

ഇതിനുപുറമെയാണു സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തിയത്. ജില്ലയില്‍ നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങളില്‍ ടി.കെ. രജീഷ് ഉള്‍പ്പെട്ടിട്ടുണെ്ടന്ന റിപ്പോര്‍ട്ടുകള്‍ രജീഷിന്റെ നാട്ടുകാരെ വരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. രജീഷുമായി അടുത്തബന്ധം പുലര്‍ത്തിവരുന്നവരെല്ലാംതന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്്. ഇതിനിടയില്‍ ഒളിവില്‍ പോയിട്ടുള്ള സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തന്‍ വിദേശത്തേക്കു കടന്നതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചതായി അറിയുന്നു. കുഞ്ഞനന്തന്റെ ബന്ധുക്കളും പ്രദേശവാസികളും ഉള്‍പ്പെടെ നിരവധിപേര്‍ വിദേശത്തുള്ളതിനാല്‍ ഏതു രാജ്യത്തേക്കു കടന്നുവെന്ന അന്വേഷണത്തിലാണു പോലീസ്. ഇതിനിടെ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിന് മറയൂരിലെ പഴയ ചന്ദനക്കള്ളക്കടത്തു സംഘങ്ങളുമായി ബന്ധമുള്ളതായും സൂചനകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക