കാണ്‍പൂര്‍ : ലോക്ക് ഡൗണ്‍ കാലത്ത് വ്യത്യസ്തമായ നിരവധി വിവാഹങ്ങളാണ് നടന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി യുപിയിലെ കാണ്‍പൂരില്‍ നിന്നുള്ള ഒരു വിവാഹം മാധ്യമ ശ്രദ്ധ നേടിയതോടെയാണ് അവിശ്വസനീയമായ ജീവിതകഥ ലോകമറിഞ്ഞത്.
ലോക്ക്ഡൗണ്‍ കാലത്ത് സര്‍വതും നഷ്ടപ്പെട്ട് തെരുവില്‍ ഭിക്ഷാടത്തിന് ഇറങ്ങിയ ഒരു യുവതിക്ക് അനില്‍ എന്ന ഡ്രൈവര്‍ ജീവിതം നല്‍കുകയായിരുന്നു.
തന്‍റെ മുതലാളിയുടെ നിര്‍ദ്ദേശ പ്രകാരം തെരുവില്‍ ഭക്ഷണവിതരണം നടത്തുമ്ബോഴാണ് കാണ്‍പൂരിലെ കക്കഡോ പ്രദേശത്തെ ഫുട്പാത്തിലിരുന്ന് യാചിക്കുന്ന നീലം എന്ന യുവതിയെ അനില്‍ കാണുന്നത്.
പിന്നീട് പല തവണ അവളെ കണ്ടുമുട്ടിയ അനില്‍ നീലത്തോട് കുടുംബത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് നീലത്തിന്റെ സഹോദരനും ഭാര്യയും നിരന്തരം ഉപദ്രവിക്കുകയും അമ്മയെയും നീലത്തെയും വീടിനു പുറത്താക്കുകയും ചെയ്തു. അങ്ങനെയാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്.
ലോക്ക്ഡൗണില്‍ പുറത്തിറങ്ങാന്‍ പറ്റാതായതോടെ ഇവരുടെ ജീവിതം കൂടുതല്‍ കഷ്ടത്തിലായി. എന്നാല്‍ അനില്‍ വിതരണം ചെയ്യുന്ന ഭക്ഷണമായിരുന്നു ഇവരുടെ വിശപ്പകറ്റിയത്. നിരന്തരമുള്ള കണ്ടുമുട്ടലുകളിൽ ആദ്യം സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലേക്കു വഴി മാറുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയുമായിരുന്നു.
ലോര്‍ഡ് ബുദ്ധ ആശ്രമത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു വിവാഹം . നിരവധി സാമൂഹ്യ പ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.
അനിലിന്റെ വിശാല മനസിനാണ് എല്ലാവരും അഭിനന്ദനം അറിയിക്കുന്നത്.