Image

കോവിഡ്: ജീവിതത്തിനും മരണത്തിനും ഇടയില്‍ 25 ദിവസം; അബര്‍ഡീനിലെ മലയാളി നഴ്‌സിന്റെ ദരനുഭവം പങ്കിട്ട് ഭര്‍ത്താവ്

Published on 25 May, 2020
കോവിഡ്: ജീവിതത്തിനും മരണത്തിനും ഇടയില്‍ 25 ദിവസം; അബര്‍ഡീനിലെ മലയാളി നഴ്‌സിന്റെ ദരനുഭവം പങ്കിട്ട് ഭര്‍ത്താവ്


അബര്‍ഡീന്‍: പലവിധ അസുഖ ബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസോടെയാണ് ഓരോ നഴ്‌സും ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ കോവിഡ് -19 എന്ന ഈ മഹാവിപത്ത് നാം കരുതിയതിലും എത്രയോ വലുതാണ് .

എന്റെ ഭാര്യ സാറ, സ്‌കോട്ലന്‍ഡില്‍ അബര്‍ഡീനിലുള്ള എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി കഴിഞ്ഞ 16 വര്‍ഷമായി ജോലി ചെയ്യുന്നു. നഴ്‌സിംഗ് രംഗത്തു കഴിഞ്ഞ 34 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം .കോവിഡ് പോസിറ്റീവ് ആയവരും റിസള്‍ട്ട് പോസിറ്റീവ് ആകാന്‍ സാധ്യതയുള്ളവരുമായ രോഗികളായിരുന്നു അവരുടെ യൂണിറ്റില്‍ ഉള്ളത്. അവര്‍ക്കാര്‍ക്കും തന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാവരും തന്നെ ഏറെ ജാഗ്രതയോടെ ആണ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്. എന്റെ ഭാര്യ ആ സമയങ്ങളില്‍ അവധിയില്‍ ആയിരുന്നു. എങ്കില്‍ തന്നെ അന്നുമുതല്‍ രണ്ടുപേരും രണ്ടു മുറികളിലും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും മാക്‌സിമം ശാരീരിക അകലം പാലിച്ചു കഴിയുകയുമായിരുന്നു. അവള്‍ തിരികെ ജോലിക്കു പ്രവേശിക്കുമ്പോള്‍ വാര്‍ഡിലുള്ള എല്ലാവരും തന്നെ കോവിഡ് പോസിറ്റിവ് ആയിരുന്നു. അതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണ്ട സമയം ആയപ്പോള്‍ ഞാന്‍ വളരെ നിര്‍ബന്ധമായി പറഞ്ഞിരുന്നു ജോലിക്കു പോകണ്ട എന്ന്. നീണ്ട 14 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിട്ട് ഒരിക്കല്‍ പോലും സിക്ക് ലീവ് എടുക്കാത്തവളോട് ജോലിക്കു പോകണ്ട എന്നു പറഞ്ഞാല്‍ കേള്‍ക്കുമോ? എങ്കിലും ഒരു നഴ്‌സിന്റെ ഉത്തരവാദിത്തം ,ഭയം അല്ല കരുതല്‍ ആണ് വേണ്ടത് എന്നു പറഞ്ഞു അവള്‍ ജോലിയില്‍ പ്രവേശിച്ചു . ജോലി കഴിഞ്ഞു വരുമ്പോള്‍ കുളിച്ചിട്ടല്ലാതെ ഒരിടത്തും പ്രവേശിച്ചിരുന്നില്ല. ധരിച്ചിരുന്ന ഡ്രസും മറ്റും പ്ലാസ്റ്റിക് കവറില്‍ കെട്ടി വേറെ മാറ്റി വയ്ക്കും. ടോയ്ലറ്റ് ,ഹാന്‍ഡ് ടവല്‍, ബാത്ത് ടവല്‍, കപ്പ്, പ്ലേറ്റ് എന്നിങ്ങനെ എല്ലാം വേറെയായിരുന്നു. വാര്‍ഡിലുള്ള എല്ലാവര്‍ക്കും കോവിഡ് പോസിറ്റിവ് ആയതിനാല്‍ ഒന്നു ചെക്ക് ചെയ്യാം എന്നു പറഞ്ഞു ചെക്ക് ചെയ്തു. റിസള്‍ട്ട് വന്നപ്പോള്‍ നെഗറ്റിവ് .അങ്ങനെ സമാധാനമായി ഇരിക്കുമ്പോള്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആകപ്പാടെ ഒരു അസ്വസ്ഥത. പതിയെ പതിയെ കോവിഡിന്റെ സൂചനകള്‍ തലപൊക്കിത്തുടങ്ങി. പനിയും ശ്വാസതടസവും ചുമയും തൊണ്ടവേദനയും മാത്രമല്ല കോവിഡിന്റെ ലക്ഷണങ്ങള്‍ എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ചിലപ്പോള്‍ നെഞ്ചിനു ഭാരവും അസ്വസ്ഥതയും ഒക്കെയുണ്ടാകും. എന്നാല്‍ ഇതൊരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. നമ്മുടെ ശരീരത്തിന്റെ അവസ്ഥയെക്കുറിച്ചു ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് തന്നെയാണ്.

യുകെയിലെ ആശുപത്രിയിലെ രീതികള്‍ നാട്ടിലെ പോലെയല്ല വളരെ വ്യത്യസ്തമാണ്.അവള്‍ രാവിലെ എണീറ്റപ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത. ജിപിയില്‍ വിളിച്ചു ജിപി പറഞ്ഞതനുസരിച്ചു 111 വിളിച്ചു ഈ വയ്യാത്ത അവസ്ഥയിലും ഒരു മണിക്കൂര്‍ സമയം സംസാരിച്ചതിന് ശേഷം വീട്ടിലുള്ള എല്ലാവരും 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ദേശിക്കുകയും വീണ്ടും രാത്രി 10 മണി ആയപ്പോള്‍ തീര്‍ത്തും വയ്യാതെ ആയപ്പോള്‍ 111 വിളിക്കുകയും ഒന്നര മണിക്കൂര്‍ സംസാരിച്ചതിനുശേഷം ഒരു വാഹനം വരുകയും അതില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ തെര്‍മോമീറ്റര്‍ ശരീരത്തു തൊടാതെ ടെംപറേച്ചര്‍ നോക്കുകയും ബിപിയും നോക്കിയതിനു ശേഷം വീട്ടില്‍ പറഞ്ഞു വിടുകയുമാണ് ഉണ്ടായത്. തിരികെ പോരുന്നതിനു പുറത്തിറങ്ങി അരമണിക്കൂര്‍ നിന്നതിനു ശേഷമാണു ഒരു വാഹനം കിട്ടിയത് അതുവരെയും തണുത്തു വിറച്ചു പുറത്തു നിക്കേണ്ടിവന്നു.

സ്‌കോട് ലന്‍ഡിലെ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ഡയറക്ടറായി ദുബായില്‍ നിന്നും സെലക്ട് ചെയ്തു കൊണ്ടുവന്നതും അബര്‍ഡീനിലെ ആദ്യ മലയാളി നഴ്‌സുമാരില്‍ ഒരാളുമാണ് സാറ.

കോവിഡ് 19 എന്ന യുദ്ധ മുഖത്തു ഒരു പട്ടാളക്കാരനെ പോലെ നിന്നു പോരാടിയ ഒരു പടയാളിക്കു അപകടം ഉണ്ടായാല്‍ അവരെ പരിചരിക്കേണ്ടതും അനിവാര്യമാണ്. ഭൂമിയിലെ മാലാഖമാര്‍ എന്നു പറഞ്ഞു വിശേഷിപ്പിക്കുന്ന ഇവരെ പോലെയുള്ളവരോട് ഒരു ഡോക്ടറിന്റെ മനോഭാവം ഇതാണെങ്കില്‍ മറ്റുള്ളവരോട് എന്തായിരിക്കും. ഇത് എന്‍എച്ച്എസ് ചെയ്യുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ ചെറുതാക്കാനോ , കുറച്ചു കാണാനോ ഒന്നും അല്ല എല്ലാ വ്യാഴാഴ്ചയും ഇവിടെയുള്ള എല്ലാവരും കൈകള്‍ കൊട്ടി ആദരിക്കുന്ന ജനവിഭാഗത്തെ ഇതിലെ തന്നെ ചില പുഴു കുത്തുകള്‍ ഉണ്ട് എന്നു തുറന്നു കാണിക്കാനാണ് .

പിറ്റേ ദിവസം വൈകിട്ട് വീണ്ടും 111 വിളിക്കുകയും ഈ വിവരം അധികാരികളെ അറിയിക്കുകയും അതനുസരിച്ചു ഒരു മണിക്കൂര്‍ സംസാരിച്ചതിനു ശേഷം രാത്രിയില്‍ ആംബുലന്‍സ് വന്നു എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വച്ചും ടെംപറേച്ചര്‍ 38.8 ആയിരുന്നു എങ്കിലും ഒരു മണിക്കൂര്‍ കൊണ്ട് ചെസ്റ്റ് എക്‌സ് റേ മുതല്‍ മിക്കവാറും എല്ലാ ടെസ്റ്റുകളും ചെയ്തു. എന്നാലും ടെംപറേച്ചര്‍ വീണ്ടും മുകളിലോട്ടു തന്നെ അവര്‍ അവളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ശനിയാഴ്ച രാത്രിയില്‍ കാര്യങ്ങള്‍ കുറച്ചു കൂടി മോശമായതിനെ തുടര്‍ന്നു എക്‌സ് റേയും സിടി സ്‌കാന്‍ എടുക്കുകയും അവിടെ നിന്ന് ഉടനെ ഐസിയുവിലേക്ക് മാറ്റുകയും അവിടെ നീണ്ട 15 ദിവസം വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടു കൂടി കഴിയുകയും ചെയ്തു. അതില്‍ നാലു ദിവസം അവളെ ശ്രുശൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കു പോലും ഞങ്ങളെ ആശ്വസിപ്പിക്കാന്‍ പറ്റാതെ അവസ്ഥ ആയിരുന്നു. ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങള്‍, അവിടെനിന്നു സാറ ഐസിയുവില്‍ നിന്ന് റെസ്പിറേറ്ററി വാര്‍ഡിലേക്ക് മാറ്റി, ദൈവത്തിന്റെ കൃപയാല്‍ അവള്‍ സുഖം പ്രാപിച്ചു.

കൊറോണയുടെ വിലക്ക് മൂലം എനിക്കോ കുടുംബ അംഗങ്ങള്‍ക്കോ ഹോസ്പിറ്റലിലേക്ക് പോകാന്‍ സാധിച്ചില്ല . എങ്കിലും ഈ കൊറോണ കാലത്തു പതിവായി ചെയ്യാറുള്ളതുപോലെ ഈ മഹാമാരിയില്‍ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ചെറിയ ഇടവകയിലെ എല്ലാവരെയും ഞങ്ങളുടെ ദേശത്തെയും ലോകത്തുള്ള എല്ലാവരെയും സമര്‍പ്പിച്ചു ദൈവ സന്നിധിയില്‍ മുട്ടുമടക്കി കണ്ണീരോടെ പ്രാര്‍ഥിച്ചു. തുടര്‍ന്നു 25 ദിവസത്തെ ഹോസ്പിറ്റല്‍ ജീവിതത്തിനു ശേഷം വീട്ടില്‍ വരികയും ഇപ്പോള്‍ ഫിസിയോ വീട്ടില്‍ വന്നു നോക്കുകയും ജീവിതവും ആയി മുമ്പോട്ടു പോകുകയും ചെയ്യുന്നു. വീണ്ടും പഴയതു പോലെ ആകുവാന്‍ പരിശ്രമിക്കുന്നു. ഈ സമയങ്ങളില്‍ ഞങ്ങളെ ഓര്‍ത്തു പ്രാര്‍ഥിച്ച ആയിരക്കണക്കിന് ചെറുതും വലുതുമായ ഗ്രുപ്പുകളോടും മത പുരോഹിതരോടും പാസ്റ്ററന്മാരോടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാനാ ജാതി മതത്തില്‍ പെട്ട എല്ലാവരോടും എന്നും നന്ദി മാത്രമേ ഉള്ളു. കോവിഡ് പോസിറ്റീവ് ആയിട്ട് ക്വാറന്റൈനില്‍ ഇരിക്കുന്ന സമയത്തു നെഞ്ചു വേദന, രക്തസമ്മര്‍ദ്ദ ഹൃദയമിടിപ്പു, പനി, ശരീരവേദന, നെഞ്ചിനു വല്ലാത്ത ഭാരം, വിവിധ പ്രായക്കാര്‍ക്കും വിവിധ ലക്ഷണങ്ങള്‍ ആയിരിക്കാം. എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍, യാതൊരു മടിയും വിചാരിക്കാതെ ഉടന്‍ 111 വിളിച്ചു ജീവന്‍ രക്ഷിക്കുക.

റിപ്പോര്‍ട്ട്: രാജു വേലംകാലാ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക