Image

ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല്‍ പാലത്തിലൂടെ നിണ്ട 25 ദിവസം (രാജു വേലംകാല)

Published on 23 May, 2020
ജീവിതത്തിനും  മരണത്തിനും ഇടയിലൂടെയുള്ള നൂല്‍ പാലത്തിലൂടെ നിണ്ട 25 ദിവസം (രാജു വേലംകാല)
പല വിധ അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസ്സോടെയാണ് ഓരോ നഴ്‌സും ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍
കോവിഡ് -19 എന്ന ഈ മഹാവിപത്ത് നാം കരുതിയതിലും എത്രയോ വലുതാണ് .

എന്റെ ഭാര്യ സാറ, സ്‌കോട്‌ലന്‍ഡില്‍ അബര്‍ഡീനിലുള്ള NHS ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി കഴിഞ്ഞ 16 വര്‍ഷമായി ജോലി ചെയ്യുന്നു.
നഴ്‌സിംഗ് രംഗത്തു 34 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
കോവിഡ് -19 പോസിറ്റീവ് ആയവരും, റിസള്‍ട്ട് പോസിറ്റീവ് ആകാന്‍ സാധ്യതയുള്ളവരുമായ രോഗികളായിരുന്നു അവരുടെ
യൂണിറ്റില്‍ ഉള്ളത്.

അവര്‍ക്കാര്‍ക്കും തന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല, എന്നാല്‍ എല്ലാവരും തന്നെ ഏറെ ജാഗ്രതയോടെ
ആണ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്. എന്റെ ഭാര്യ ആ സമയങ്ങളില്‍ അവധിയില്‍ ആയിരുന്നു എങ്കില്‍ തന്നെ അന്നുമുതല്‍ രണ്ടുപേരും രണ്ടു മുറികളിലും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും മാക്‌സിമം ശാരീരിക അകലം പാലിച്ചു കഴിയുകയുമായിരുന്നു.

അവള്‍ തിരികെ ജോലിക്കു പ്രവേശിക്കുമ്പോള്‍ വാര്‍ഡിലുള്ള എല്ലാവരും തന്നെ കോവിഡ് 19 പോസിറ്റിവ് ആയിരുന്നു. ജോലിയില്‍ തിരികെ പ്രവേശിക്കണ്ട സമയം ആയപ്പോള്‍ ഞാന്‍ വളരെ നിര്‍ബന്ധമായി പറഞ്ഞിരുന്നു ജോലിക്കു പോകണ്ട എന്ന്. നീണ്ട 14 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിട്ട് ഒരിക്കല്‍ പോലും സിക്ക് ലീവ് എടുക്കാത്തവളോട് ജോലിക്കു പോകണ്ട എന്നു പറഞ്ഞാല്‍ കേള്‍ക്കുമോ

ഒരു നഴ്‌സിന്റെ ഉത്തരവാദിത്തം ഭയം അല്ല കരുതല്‍ ആണ് വേണ്ടത് എന്ന്
പറഞ്ഞു അവള്‍ ജോലിയില്‍ പ്രവേശിച്ചു . ജോലി കഴിഞ്ഞു വരുമ്പോള്‍ കുളിച്ചിട്ടല്ലാതെ ഒരിടത്തും പ്രവേശിച്ചിരുന്നില്ല. ഇട്ടുകൊണ്ടുപോകുന്ന ഡ്രെസ്സും മറ്റും പ്ലാസ്റ്റിക് കവറില്‍ കെട്ടി വേറെ മാറ്റി വയ്ക്കും. ടോയ്ലറ്റ് , ഹാന്‍ഡ് ടവല്‍, ബാത്ത് ടവല്‍, കപ്പ്, പ്ലേറ്റ് എന്നിങ്ങനെ എല്ലാം വേറെയായിരുന്നു .

വാര്‍ഡിലുള്ള എല്ലാവര്ക്കും കോവിഡ് 19 പോസിറ്റിവ് ആയതിനാല്‍ ഒന്ന് ചെക്കുചെയ്യാം എന്നുപറഞ്ഞു ചെക്ക് ചെയ്തു റിസള്‍ട്ട് വന്നപ്പോള്‍ നെഗറ്റിവ് അങ്ങനെ സമാധാനമായി ഇരിക്കുമ്പോള്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആകപ്പാടെ ഒരു അസ്വസ്ഥത. പതിയെ പതിയെ കോവിഡിന്റെ
സൂചനകള്‍ തലപൊക്കിത്തുടങ്ങി. പനിയും , ശ്വാസതടസ്സവും, ചുമയും, തൊണ്ടവേദനയും മാത്രമല്ല കോവിഡിന്റെ ലക്ഷണങ്ങള്‍ എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്.

ചിലപ്പോള്‍ നെഞ്ചിനു ഭാരവും അസ്വസ്ഥതയും ഒക്കെയുണ്ടാകും. എന്നാല്‍ ഇതൊരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. നമ്മുടെ ശരീരത്തിന്റെ
അവസ്ഥയെക്കുറിച്ചു ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് തന്നെയാണ്. യുകെയിലെ ആശുപത്രിയിലെ രീതികള്‍ നാട്ടിലെ പോലെയല്ല വളരെ വ്യത്യസ്തമാണ്.

അവള്‍ രാവിലെ എണീറ്റപ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത. ജി പി യില്‍ വിളിച്ചു ജി പി പറഞ്ഞതനുസരിച്ചു 111 വിളിച്ചു. ഈ വയ്യാത്ത അവസ്ഥയിലും ഒരു മണിക്കൂര്‍ സമയം സംസാരിച്ചതിന് ശേഷം വീട്ടിലുള്ള എല്ലാവരും 14 ദിവസം Home Qurantine നിര്‍ദേശിച്ചു

വീണ്ടും രാത്രി 10 മണി ആയപ്പോള്‍ തീര്‍ത്തും വയ്യാതെ ആയപ്പോള്‍
111 വിളിക്കുകയും ഒന്നര മണിക്കൂര്‍ സംസാരിച്ചതിന് ശേഷം ഒരു വാഹനം വരുകയും അതില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകുകയും ചെയ്തു. ഡോക്ടര്‍ തെര്‍മോമീറ്റര്‍ ശരീരത്തു തൊടാതെ ടെമ്പറേച്ചറും ബി പിയും നോക്കിയതിനു ശേഷം വീട്ടില്‍ പറഞ്ഞു വിട്ടു.

തിരികെ പോരുന്നതിനു പുറത്തു ഇറങ്ങി അരമണിക്കൂര്‍ നിന്നതിനു ശേഷമാണു ഒരു വാഹനം കിട്ടിയത്. അതുവരെയും തണുത്തു വിറച്ചു പുറത്തു നിക്കേണ്ടിവന്നു.
കഴിഞ്ഞ 16 വര്‍ഷമായി NHS ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന
കോവിഡ് 19 എന്ന യുദ്ധ മുഖത്തു ഒരു പട്ടാളക്കാരനെ പോലെ നിന്ന് പോരാടിയ ഒരു പടയാളിക്കു അപകടം ഉണ്ടായാല്‍ അവരെ പരിചരിക്കേണ്ടതും അനിവാര്യമാണ്. ഭൂമിയിലെ മാലാഖമാര്‍ എന്ന് പറഞ്ഞു വിശേഷിപ്പിക്കുന്ന ഇവരെ പോലെയുള്ളവരോട് ഒരു ഡോക്ടറിന്റെ മനോഭാവം ഇതാണെങ്കില്‍ മറ്റുള്ളവരോട് എന്തായിരിക്കും !

ഇതു NHS ചെയ്യുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ ചെറുതാക്കാനോ , കുറച്ചു കാണാനോ ഒന്നും അല്ല. എല്ലാ വ്യാഴാഴ്ചയും ഇവിടെയുള്ള എല്ലാവരും കൈകള്‍ കൊട്ടി ആദരിക്കുന്ന ജനവിഭാഗത്തെ ഇതിലെ തന്നെ ചില പുഴു കുത്തുകള്‍ ഉണ്ട് എന്ന് തുറന്നു കാണിക്കാനാണ് .

പിറ്റേ ദിവസം വൈകിട്ട് വീണ്ടും 111 വിളിക്കുകയും ഈ വിവരം അധികാരികളെ അറിയിച്ചു. ഒരു മണിക്കൂര്‍ സംസാരിച്ചതിന് ശേഷം രാത്രിയില്‍ ആംബുലന്‍സ് വന്നു എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുപോയി.
അവിടെവച്ചും ടെമ്പറേച്ചര്‍ 38.8 ആയിരുന്നു എങ്കിലും ഒരു മണിക്കൂര്‍ കൊണ്ട് ചെസ്‌ററ് X `RAY മുതല്‍ മിക്കവാറും എല്ലാ ടെസ്റ്റുകളും ചെയ്തു. എന്നാലും ടെമ്പറേച്ചര്‍ വീണ്ടും മുകളിലോട്ടു തന്നെ.

ഹോസ്പിറ്റലില്‍ അഡ്മിറ്റ്. ശനിയാഴ്ച രാത്രിയില്‍ കാര്യങ്ങള്‍ കുറച്ചു കൂടി മോശമായതിനെ തുടര്‍ന്ന് X 'Ray യും CT Scan എടുക്കുകയും അവിടെ നിന്നും ഉടനെ ICU വിലക്ക് മാറ്റുകയും ചെയ്തു. അവിടെ നീണ്ട 15 ദിവസം വെന്റിലേറില്‍. അതില്‍ 4 ദിവസം അവളെ ശ്രുശൂഷിക്കുന്ന ഡോക്ടര്‍ മാര്‍ക്കുപോലും ഞങളെ ആശ്വസിപ്പിക്കാന്‍ പറ്റാതെ കൈവിട്ട ദിവസങ്ങള്‍.

ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങള്‍. ഐസിയുവില്‍ നിന്ന് റെസ്പിറേറ്ററി വാര്‍ഡിലേക്ക്. ദൈവത്തിന്റെ കൃപയാല്‍ സുഖം പ്രാപിച്ചു.

കൊറോണയുടെ വിലക്ക് മൂലം എനിക്കോ കുടുംബ അംഗങ്ങള്‍ക്കോ
ഹോസ്പിറ്റലിലേക്ക് പോകാന്‍ സാധിച്ചില്ല .

എങ്കിലും ഈ കൊറോണ കാലത്തു പതിവായി ചെയ്യാറുള്ളത് പോലെ ഈ മഹാമാരിയില്‍ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും , ഞങ്ങളുടെ ചെറിയ ഇടവകയിലെ എല്ലാവരെയും, ഞങ്ങളുടെ ദേശത്തെയും ലോകത്തുള്ള എല്ലാവരെയും സമര്‍പ്പിച്ചു ദൈവ സന്നിധിയില്‍ മുട്ടുമടക്കി കണ്ണ് നിരോടെ പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം , ലാസറിനെ ഉയര്‍പ്പിച്ച ദൈവം , കുഷ്ഠരോഗിക്കു സൗഖ്യം നല്‍കിയ ദൈവം, കുരുടന് കാഴ്ച നല്‍കിയ ദൈവം, രക്ത സ്രവക്കാരിക്ക് വിടുതല്‍ നല്‍കിയ ദൈവം ,കോവിഡ് 19 എന്ന മഹാ മാരിയില്‍ നിന്നും ശ്വാശ്വതമായാ ഒരു വിടുതലിനു കണ്ണുനീരോടു നമുക്ക് അവന്റെ അരികിലേക്ക് അടുത്ത് ചെല്ലാം. കാറ്റിനെയും കടലിനെയും നിയന്ത്രിക്കാന്‍ കഴിവുള്ളവന്‍ അവിടുന്ന് പ്രവര്‍ത്തിക്കും.

സര്‍വശക്തനായ ദൈവം തന്റെ അദ്രശ്യമായാ കരങ്ങള്‍ നീട്ടി ഓരോ വ്യക്തികളിലും, കുടുംബങ്ങളിലും സൗഖ്യവും , അതുമൂലം ഓരോ കുടുംബങ്ങളിലും ശാന്തിയും സമാധാനവും നല്‍കുമെന്നു ഉറപ്പായും വിശ്വസിക്കുന്നു.

തുടര്‍ന്ന് 25 ദിവസത്തെ ഹോസ്പിറ്റല്‍ ജീവിതത്തിനു ശേഷം വീട്ടില്‍ വരുകയും ഇപ്പോള്‍ ഫിസിയോ വീട്ടില്‍ വന്നു നോക്കുകയും ചെയ്യുന്നു .
വീണ്ടും പഴയതു പോലെ ആകുവാന്‍ പരിശ്രമിക്കുന്നു.

ഈ സമയങ്ങളില്‍ ഞങ്ങളെ ഓര്‍ത്തു പ്രാര്‍ത്ഥിച്ച ആയിരക്കണക്കിന് ചെറുതും വലുതുമായ ഗ്രുപ്പുകളോടും അഭിവന്ദ്യ തിരുമേനിമാരോടും, കത്തോലിക്കാ സഭയിലെ വൈദികര്‍, ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍, യാക്കോബായ സഭയിലെ വൈദികരോടും, പാസ്റ്ററന്മാരോടും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാനാ ജാതി മതത്തില്‍ പെട്ട എല്ലാവരോടും എന്നും നന്ദി.

കോവിഡ് 19 പോസിറ്റായിട്ടു Home Qurantine ഇരിക്കുന്ന സമയത്തു
നെഞ്ചു വേദന, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പു, പനി, ശരീരവേദന,
നെഞ്ചിനു വല്ലാത്ത ഭാരം, വിവിധ പ്രായക്കാര്‍ക്കും വിവിധ ലക്ഷണങ്ങള്‍ ആയിരിക്കാം, എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍, യാതൊരു മടിയും വിചാരിക്കാതെ ഉടന്‍ 111 വിളിക്കുക ജീവന്‍ രക്ഷിക്കുക !


രാജു വേലംകാല, അബര്‍ദീന്‍, സ്‌കോട്ട്‌ലന്‍ഡ്‌


Join WhatsApp News
കുര്യൻ പാമ്പാടി 2020-05-23 11:20:30
രാജു വേലങ്കാലയുടെ അനുഭക്കുറിപ്പു ''ജീവിതത്തിനും മരണത്തിനും ഇടയിൽ നൂൽപ്പാലത്തിലൂടെ..'' വികാരവിക്ഷുബ്ധനായ ഒരു മലയാളിയെ പരിചയപ്പെടുത്തുന്നു. ഇംഗ്ലീഷ്കാർ ഇത്ര കണ്ണിൽ ചോര ഇല്ലാത്തവരാണെന്നു കേട്ടിട്ട് വിശ്വസിക്കാൻ ആവുന്നില്ല. നഴ്‌സുമാർക്കു വേണ്ടത്ര മുഖാവരണമോ രക്ഷാ കവചമോ നൽകാതെ ലോകം നന്നാക്കാൻ നടക്കുന്നവരാണ് അവിടത്തെ ഭരണാധികാരികൾ എന്നത് ബ്രിട്ടനിലെ ആകാശത്തോളം ഉയർന്ന മരണസംഖ്യ തെളിയിക്കുന്നു. ഇവരും നാസികളും തമ്മിൽ എന്താണ് വ്യത്യാസം? സാറ പൂർണ ആരോഗ്യവതി ആയ ശേഷം അവരുടെ സ്വന്തം ഭാഷയിലുള്ള അനുഭവ ക്കുറിപ്പുകൾ എഴുതാൻ രാജു പ്രേരിപ്പിക്കണം. ആശംസയും അഭിനന്ദനവും. കുര്യൻ പാമ്പാടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക