Image

ഫെയ്‌സ്ബുക്ക് 10 വര്‍ഷത്തേക്ക് പകുതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കും

Published on 22 May, 2020
ഫെയ്‌സ്ബുക്ക് 10 വര്‍ഷത്തേക്ക് പകുതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കും
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയാലും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക്. ഇതുവഴി ജീവനക്കാരെ ഓഫീസുകളില്‍ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവല്‍ക്കരണം കൊണ്ടുവരാനാണ് സക്കര്‍ബര്‍ഗിന്റെ ശ്രമം. ഈ നീക്കത്തിലൂടെ പകുതിയോളം ജീവനക്കാര്‍ക്ക് അഞ്ച് മുതല്‍ 10 വര്‍ഷം വരെ ഓഫീസില്‍ വരാതെ ജോലി ചെയ്യാം. ദി വെര്‍ജിന് നല്‍കിയ അഭിമുഖത്തിലാണ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ 2020 അവസാനം വരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അത് കഴിഞ്ഞാലും ജീവനക്കാരെ സ്ഥിരമായി ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം.

ഇത് വളരെ ആലോചിച്ചും ഉത്തരവാദിത്വത്തോടെയും ചെയ്യേണ്ടതാണ്. അതുകൊണ്ട് കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുക. അഞ്ച് മുതല്‍ പത്ത് വര്‍ഷത്തേക്ക് അകലെ നിന്നുള്ള ജോലി അനുവദിക്കാനാണ് തീരുമാനം.

നിലവിലുള്ള ജീവനക്കാര്‍ക്ക് സ്ഥിരം വര്‍ക്ക് ഫ്രം ഹോമിനായി അപേക്ഷിക്കാനാവും. ജീവനക്കാരെ അവരുടെ പ്രകടനത്തിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അതുകൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അനുഭവ പരിചയമുള്ളവരുമായ ആളുകളെയാണ് അതിന് അനുവദിക്കുക. പരിശീലനം ലഭിക്കുന്നതിന് ഓഫീസില്‍ വരേണ്ടത് അനിവാര്യമായതിനാല്‍ തുടക്കക്കാര്‍ക്ക്  ഓഫീസില്‍ വരേണ്ടി വരും.

നിലവില്‍ ഓഫീസുകള്‍ക്ക് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നതിന് കമ്പനി ചെലവ് നല്‍കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറുമ്പോള്‍ അതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട് എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

കോവിഡ്19 ലോക്ക്ഡൗണ്‍ സമയത്തെ അനുഭവത്തില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതില്‍ പ്രതീക്ഷിച്ചത്ര പ്രശ്‌നങ്ങളില്ല, കാര്യങ്ങള്‍ അനുകൂലമാണ്. സക്കര്‍ബര്‍ഗ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക