Image

വിദേശ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും ഹെല്‍ത്ത് സര്‍ചാര്‍ജ് ഒഴിവാക്കി, മലയാളികള്‍ക്ക് ആശ്വാസം

Published on 22 May, 2020
വിദേശ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും ഹെല്‍ത്ത് സര്‍ചാര്‍ജ് ഒഴിവാക്കി, മലയാളികള്‍ക്ക് ആശ്വാസം
ലണ്ടന്‍: സമ്മര്‍ദവും പ്രതിഷേധവും ശക്തമായതോടെ എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കെയര്‍റര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഹെല്‍ത്ത് സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ചാര്‍ജ് പിന്‍വലിക്കില്ലെന്നായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് എന്നാല്‍ ഇതിനോട് ഭരണപക്ഷ എംപിമാരില്‍ നിന്നുപോലും എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഇതു പിന്‍വലിക്കാന്‍ തീരുമാനം ഉണ്ടായത്. എത്രയും വേഗം സര്‍ചാര്‍ജ് പിന്‍വലവിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ഹോം ഓഫിസിനും ആരോഗ്യമന്ത്രാലയത്തിനും  നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

ബ്രിട്ടനിലെ മൈഗ്രന്റ് നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് സര്‍ചാര്‍ജ് അതേപടി നലനിര്‍ത്തുമെന്നും ഇതിലൂടെ ലഭിക്കുന്ന തൊള്ളായിരം  മില്യണ്‍ പൌണ്ട് ഒഴിവാക്കാന്‍ ആകില്ലെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച  പാര്‍ലമെന്റില്‍ അറിയിച്ചത്. ഈ തുക കണ്ടെത്താന്‍ മറ്റൊരു സ്രോതസ് ഇല്ലാത്തതിനാല്‍ തല്‍കാലം ഇത് തുടരാതെ നിവൃത്തിയില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് കെയ്ര്‍ സ്റ്റാമറിന്റെ ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി.

കൊറോണ രാജ്യം മുഴുവന്‍ ആളിപ്പടര്‍ന്ന് സംഹാരനൃത്തമാടിയപ്പോള്‍ അതിനെതിരേ മുന്നില്‍നിന്ന് പടനയിച്ചത് മൈഗ്രന്റ് നഴ്‌സുമാരും ഡോക്ടര്‍മാരുമാണ്. നിരവധി മൈഗ്രന്റ് നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കെയര്‍റര്‍മാര്‍ക്കും ഈ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇത്തരമൊരു  സാഹചര്യത്തിലാണ് രണ്ടാഴ്ചമുമ്പ് ഹെല്‍ത്ത് സര്‍ചാര്‍ജ് പുന:പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍തന്നെ പതിവ് കൊറോണ ബ്രീഫിങ്ങിനിടെ വ്യക്തമാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് എന്‍എച്ച്എസിലെ മൈഗ്രന്റ് ജോലിക്കാര്‍ ആശ്വാസത്തോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്.

പിന്നീട് ഇത് സാധ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് നിരാശയോടെയാണ് എല്ലാവരും ശ്രവിച്ചത്. പ്രതിപക്ഷം ഇത് ശക്തമായ വിമര്‍ശനവിഷയമാക്കുയും ചെയ്തു.

എന്‍എച്ച്എസിന്റെ ഹെല്‍ത്ത് സര്‍വീസ് ഉപയോഗിക്കുന്നതിനാണ് മൈഗ്രന്റ് വര്‍ക്കേഴ്‌സില്‍നിന്നും സര്‍ചാര്‍ജ് ഈടാക്കുന്നത്. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നും എത്തിയിട്ടുള്ള നഴ്‌സുമാരും ഡോക്ടര്‍മാരും നിലവില്‍ വര്‍ഷം തോറും 400 പൗണ്ടാണ് ഹെല്‍ത്ത് സര്‍ചാര്‍ജ് നല്‍കുന്നത്. ഇത് ഒക്ടോബര്‍ മുതല്‍ 624 പൌണ്ടായി ഉയര്‍ത്താനും കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചിരുന്നു. നാലു അംഗങ്ങളുള്ള ഒരു നഴ്‌സിന്റെ കുടുബത്തിന് നിലവിലെ നിരക്കനുസരിച്ച് 1600 പൌണ്ടും പുതുക്കിയ നിരക്കനുസരിച്ച് ഒക്ടോബര്‍ മുതല്‍ 2500 പൗണ്ടുമാണ് സര്‍ചാര്‍ജ് നല്‍കേണ്ടത്. ഇത് ഒഴിവാക്കുന്നത്, ഇന്ത്യയില്‍നിന്നും ഉള്‍പ്പെടെ പുതുതായി ജോലിക്കെത്തുന്നവര്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. പരമാവധി 25,000 പൗണ്ടുവരെ മാത്രം ശമ്പളം ലഭിക്കുന്ന നഴ്‌സുമാരും ജൂനിയര്‍ ഡോക്ടര്‍മാരുമാണ് ഇപ്പോള്‍ വലിയൊരു തുക സര്‍ചാര്‍ജ് നല്‍കി കഷ്ടപ്പെടുന്നത്.

നിലവില്‍ 1,53,000 മൈഗ്രന്റ് വര്‍ക്കേഴ്‌സാണ് വിസാ കാലവധി തീരുംവരെയുള്ള സര്‍ചാര്‍ജ് മുന്‍കൂറായി നല്‍കി ബ്രിട്ടനില്‍ കഴിയുന്നത്. ഇതില്‍ മഹാഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ പണിയെടുക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക